( പ്രതീകാത്മക ചിത്രം )
ആറന്മുള ദേവസ്വം വക ആനയായിരുന്നു വലിയ ബാലകൃഷ്ണൻ . കാഴ്ചയിലും പ്രവർത്തിയിലും ഇത്രയും യോഗ്യത നിറഞ്ഞ ആന അന്നുണ്ടായിരുന്നില്ല. അക്കാലത്ത് ആറന്മുളക്ഷേത്രം ഊരാളന്മാരുടെ വകയായിരുന്നു. അയിരൂർ , ചെറുകോൽ , മാലക്കര , കോയിപ്പുറം എന്നീ നാലുകരക്കാർക്ക് അധികാരങ്ങളും അവകാശങ്ങളും ക്ഷേത്ര നടത്തിപ്പിന്റ്റെ കാര്യത്തിലുണ്ടായിരുന്നു. 2500 കുടുംബക്കാരുണ്ടായിരുന്ന കരകൾക്കു നേതൃത്വം കൊടുത്തിരുന്നത് അയിരൂർ തോട്ടവള്ളിൽ കുറുപ്പായിരുന്നു .
ഒരിക്കൽ കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവ് തിരുമൂപേറ്റത്തിന്റ്റെ ഭാഗമായി മുറജപം നടത്തുകയുണ്ടായി . മുറജപത്തിൽ പങ്കെടുത്ത ഒരു തിരുമേനി ഓരോ ദേശത്തിലെയും പേരുകേട്ട വിഭവങ്ങൾ സദ്യക്ക് ചോദിച്ചു വാങ്ങി കഴിക്കുന്ന പ്രകൃതക്കാരനായിരുന്നു.ഒരു ദിവസം സദ്യക്ക് ആറന്മുള വള്ളസദ്യക്ക് വിളമ്പുന്ന എരിശ്ശേരി ഉണ്ടായിരുന്നെങ്കിൽ അസ്സലാകുമായിരുന്നു എന്ന് പറയുകയും , തിരുമനസ്സ് അയിരൂർ തോട്ടവള്ളിൽ കുറുപ്പിനോട് വള്ളസദ്യയിൽ എരിശ്ശേരി ഉണ്ടാക്കുന്നവർ മുറജപത്തിന് വന്നു അതുണ്ടാക്കി വിളമ്പണം എന്ന് കല്പിക്കുകയും ചെയ്തു . മറ്റെങ്ങും സദ്യ ഒരുക്കാൻ പോയിട്ടില്ലാത്ത സമൂഹക്കാർ ഭഗവാനോട്, തങ്ങളെ നാണംകെടാതെ സദ്യ വെച്ച് വിളമ്പി തിരിച്ചെത്തിക്കണം എന്ന് പ്രാർത്ഥിക്കുകയും, ഒരു വഴിപാട് നേരുകയും ചെയ്തു.
മുറജപത്തിനെത്തി സമൂഹക്കാർ എരിശ്ശേരി വെയ്‌ക്കുകയും അത് കഴിച്ച തീരുമാനി സന്തുഷ്ടനാകുകയാൽ തിരുമനസ്സ് സമൂഹക്കാർക്ക് വേണ്ടുവോളം സമ്മാനങ്ങൾ നൽകുകയും ചെയ്തു. തങ്ങൾ ഇവിടെ വന്നു സദ്യ ഉണ്ടാക്കി നാണംകെടാതെ തിരിച്ചു ചെന്നാൽ ഒരാനയെ നടക്കു വെക്കാം എന്ന് ഭഗവാനോട് പറഞ്ഞിരുന്നു എന്നും അതിനാൽ ഒരാനയെ തന്നു സഹായിക്കണം എന്നും സമൂഹക്കാർ തിരുമനസ്സിനോട് പറഞ്ഞു .തന്റ്റെ ആലയത്തിൽ നിന്ന് ഒരാനയെ തിരഞ്ഞെടുത്ത് കൊണ്ടുപൊയ്‌ക്കോളാൻ തിരുമനസ്സ് കല്പിച്ചു .
ആലയത്തിന്റ്റെ കാര്യകാരോട് കൂടി ആലയത്തിൽ എത്തിയ സമൂഹക്കാരിൽ ഒരാൾ , അവിടെ നിന്നിരുന്ന ഒരാനയെ കണ്ടു “ഈ ആന മതി എന്ന് പറഞ്ഞു തുള്ളിച്ചാടുകയും ചെയ്തു “. ആരോഗ്യം നശിച്ചു എല്ലും തോലുമായി ഉടനെ തന്നെ ചെരിയും എന്ന അവസ്ഥയിലായിരുന്നു ആ ആന . എന്നാലും ആറന്മുളയപ്പന്റ്റെ ഇഷ്ടം ഇതായിരിക്കും എന്ന് വിചാരിച്ചു സമൂഹക്കാർ തങ്ങൾ തിരെഞ്ഞെടുത്ത ആനയെ തന്നെ മതി എന്ന് തിരുമനസ്സിനെ അറിയിച്ചു.ആനയെ കൊണ്ടുപോകാൻ കുറുപ്പും കൂട്ടരും എത്തിയപ്പോൾ , ആനയുടെ അവസ്ഥയറിഞ്ഞിരുന്ന തിരുമനസ്സ് തിരഞ്ഞെടുത്തിരിക്കുന്ന ആനയെ തന്നെ വേണോയെന്നു കുറുപ്പിനോട് ചോദിച്ചു. മാതംഗലീലയിൽ വർണ്ണിച്ചിരിക്കുന്ന എല്ലാ ലക്ഷണവും ഒത്തിണങ്ങിയ ആനയാണിതെന്നും നല്ല പോലെ പരിചാരിച്ചാൽ മിടുക്കനാവും എന്നും കുറുപ്പ് അറിയിച്ചു.
ആനയെ കൂട്ടികൊണ്ടു വന്ന് കുറുപ്പും കൂട്ടരും ആചാരപ്രകാരം തിരുഃആറന്മുളയപ്പന്റ്റെ മുന്നിൽ നടക്കിരുത്തുകയും ചെയ്തു. അവിടെ ബാലകൃഷ്‌ണനും കുട്ടിക്കൃഷ്ണനും എന്ന് നാമം ഉള്ള മറ്റു രണ്ടാനകൾ ഉണ്ടായിരുന്നതിനാൽ , നടക്കു വെച്ച ആനക്ക് വലിയ ബാലകൃഷ്ണൻ എന്ന് പേരിട്ടു. ആനയെ നോക്കുന്നതിൽ സമർത്ഥരായിരുന്ന കക്കുഴിവീട്ടിലെ നാരായണൻ നായരായിരുന്നു പ്രധാന പാപ്പാൻ . ആനയെ തന്റ്റെ പ്രാണനേക്കാൾ അധികം സ്നേഹിച്ചു നാരായൺ നായർ സംരക്ഷിച്ചു . ഏതാണ്ട് മൂന്ന് മാസത്തിനുള്ളിൽ വലിയ ബാലകൃഷ്ണൻ ഒത്ത ഒരാനയായി മാറി.
ശീവേലിക്ക് പാണി കൊട്ടുന്നത് കേട്ടാലുടൻ വലിയ ബാലകൃഷ്ണൻ ക്ഷേത്രത്തിന്റ്റെ മതിൽക്കകത്തെത്തും . നാരായണൻ നായർ തലയിൽ കെട്ടുകെട്ടിയാലുടൻ തന്നെ അവൻ തിടമ്പ് എഴുന്നെള്ളിക്കാൻ തയ്യാറായി നിൽക്കും. തലയിൽ കെട്ടുകെട്ടുകയും അഴിക്കുകയും മാത്രം നാരായണൻ നായർ ചെയ്താൽ മതി. ബാക്കി ഒക്കെ വലിയ ബാലകൃഷ്ണൻ യഥാവിധി ചെയ്തുകൊള്ളും. ആരെയും ഉപദ്രവിക്കാത്ത ശാന്തസ്വഭാവക്കാരനായിരുന്നു വലിയ ബാലകൃഷ്ണൻ. വലിയ ബാലകൃഷ്ണനോടുള്ള സ്നേഹം കൊണ്ട് ആളുകൾ ധാരാളം പനയോലകളും പഴവർഗങ്ങളും അവനു കൊടുക്കുമായിരുന്നു. കിട്ടുന്നതൊക്കെ സ്വയം കഴിക്കാതെ ബാലകൃഷ്ണനും കുട്ടിക്കൃഷ്ണനും വീതിച്ചു കൊടുക്കുന്ന സവിശേഷ സ്വഭാവത്തിന് ഉടമയായിരുന്നു വലിയ ബാലകൃഷ്ണൻ. മറ്റാനകളും താനും ഭക്ഷിച്ചതിന് ശേഷം ബാക്കിയുള്ളവ അവന്റ്റെ മുന്നിൽ നിന്ന് ആർക്ക് വേണമെങ്കിലും എടുക്കാം. എന്നാൽ അവന്റ്റെ അടുത്ത് ചെന്ന് എടുക്കാൻ ഭയമുള്ളവർ , ഞങ്ങൾക്ക് വിശക്കുന്നു എന്ന് പറഞ്ഞാൽ ഭക്ഷണസാധനങ്ങൾ അവർക്കെടുക്കാൻ പാകത്തിന് മാറ്റിയിട്ട് കൊടുക്കുകയും ചെയ്യും.
വലിയ ബാലകൃഷ്ണന് നേരെ പലതരത്തിലുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാനും , ഉപദ്രവിക്കാനും, കൊല്ലാൻ പോലും പല ദുഷ്ടശക്തികളും ശ്രമിച്ചിരുന്നു . ഇത്തരത്തിലുള്ള എന്ത് ബുദ്ധിമുട്ടു വന്നാലും ഓടിച്ചെന്നു കുറുപ്പിനെ അറിയിക്കുക എന്നതായിരുന്നു അവന്റ്റെ ശീലം .കുറുപ്പിന്റ്റെ ഉത്തരവാദിത്വമാണ് അതിന് ഉചിതമായ പരിഹാരം കാണേണ്ടത്. തെറ്റ് ചെയ്യുന്നവർക്ക് യഥാവിധി ശിക്ഷ കിട്ടി കഴിഞ്ഞാൽ മാത്രമേ പിന്നെ അവന് ഭക്ഷണം പോലും ഉള്ളൂ. തെളിവ് സഹിതം തെറ്റ് ചെയ്തവരെ കുറുപ്പിന് മുന്നിൽ എത്തിക്കാൻ തക്ക ബുദ്ധിയുള്ള ആനയായിരുന്നു വലിയ ബാലകൃഷ്ണൻ. ആരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് വലിയ ബാലകൃഷ്ണന് ഇഷ്ടമായിരുന്നില്ല. ഇതിനെ സംബന്ധിക്കുന്ന തെളിവുകൾ പല കഥകളിലായി ഐതിഹ്യമാലയിൽ വർണ്ണിച്ചിട്ടുണ്ട് .
തന്നെ ആവോളം സ്നേഹിച്ചിരുന്ന പ്രധാന പാപ്പാനായ നാരായണൻ നായരുടെയും മൂത്ത കുറുപ്പിന്റ്റെയും അന്ത്യം വലിയ ബാലകൃഷ്ണന് വല്ലാതെ മനസ്താപമുണ്ടാക്കി. പകരം വന്ന ആനക്കാരനായ പദ്മനാഭപിള്ള ദുഷ്ടഹൃദയത്തിന് ഉടമയായിരുന്നു. പദ്മനാഭപിള്ള ഒരിക്കൽ വലിയ ബാലകൃഷ്ണനെ തടി പിടിക്കാനായി കൊണ്ട് പോകുകയും , കിട്ടിയ കൂലി ഏറ്റവും കൂടുതൽ അധ്വാനിച്ച രണ്ടാമത്തെ പാപ്പാന് വീതിച്ചു കൊടുക്കാതിരിക്കുകയും ചെയ്തു. രണ്ടാം പാപ്പന്റെ വിഷമം കണ്ട വലിയ ബാലകൃഷ്ണൻ വലിച്ചിട്ട തടി തിരിച്ചു പഴയ സ്ഥാനത്തു തന്നെ കൊണ്ടിട്ടു. പല പ്രാവശ്യം പദ്മനാഭപിള്ള അവനോടു അത് തിരികെ കൊണ്ടിടാൻ പറഞ്ഞെങ്കിലും അവനതു ചെവിക്കൊണ്ടില്ല.പദ്മനാഭപിള്ളയിൽ ഇത് വൈരാഗ്യം ഉണ്ടാക്കുകയും ,താൻ പറഞ്ഞത് കേൾക്കാതിരുന്ന വലിയ ബാലകൃഷ്ണനെ ചതിപ്രയോഗത്തിലൂടെ അയാൾ കയത്തിൽ തള്ളിയിട്ടു . മുഴുവനായും കയത്തിൽ താണ വലിയ ബാലകൃഷ്ണൻ ശ്വാസം എടുക്കാനായി തുമ്പികൈയ് ഉയർത്തി പിടിച്ചങ്ങിനെ നിന്നു . യാതൊരു മനഃസാക്ഷിയും ഇല്ലാതെ ഒരു ദുഷ്കർമ്മം ചെയ്ത പദ്മനാഭപിള്ളയെ എവിടെ നിന്നോ വന്ന ഒരു കാട്ടുപോത്ത് കൊന്നു കയത്തിൽ താഴ്‌ത്തി.
നാട്ടിലും ക്ഷേത്രത്തിലും ഇളയകുറുപ്പിന്റ്റെ ഗ്രഹത്തിലും ദുശ്ശകുനം ദർശിച്ചതോടെയാണ് പദ്‌മനാഭപിള്ള ചെയ്ത ക്രൂര കൃത്യം എല്ലാവരും അറിഞ്ഞത് . സംഭവസ്ഥലത്തു ഓടിയെത്തിയ നാട്ടുകാർ പലവിധത്തിൽ വലിയ ബാലകൃഷ്ണനെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല .അങ്ങിനെ രാത്രിയായപ്പോൾ കണ്ണീരോടെ നാട്ടുകാരും കുറുപ്പും വീടുകളിലേക്ക് മടങ്ങി. കൊച്ചുകുട്ടികൾ പോലും വലിയ ബാലകൃഷ്ണനെയോർത്ത് കണ്ണുനീർ വാർത്തു . ഒന്നും കഴിക്കാതെയും കുടിക്കാതെയും മൂന്ന് ദിവസം കുറുപ്പ് ആ കിടപ്പു കിടന്നു . അത്രയും ആയപ്പോഴേക്കും വലിയ ബാലകൃഷ്ണൻ ചരിഞ്ഞിരുന്നു .അങ്ങിനെ ഒരു വ്യക്തിയുടെ മനസ്സിന്റ്റെ ക്രൂരത കാരണം ആറന്മുള വലിയ ബാലകൃഷ്ണൻ ലോകത്തോട് വിട പറഞ്ഞു.
Comments