സുശാന്ത് സിംഗ് രാജ് പുത്ത് അവസാനമായി അഭിനയിച്ച ചിത്രമായ ദിൽ ബേച്ചാരേ റിലീസിംഗിനൊരുങ്ങുകയാണ്. കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷ് ചബ്രായുടെ പ്രഥമ സംവിധാന സംരംഭമാണിത്. ശക്തമായ ആത്മ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. സുശാന്തിന് കൈ പൊ ചെ ‘ എന്ന സിനിമയിലൂടെ വലിയ വഴിത്തിരിവുണ്ടാക്കി കൊടുത്തത് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷാണ്. സംവിധായക മോഹം മനസ്സിൽ സൂക്ഷിച്ചു നടന്നിരുന്ന ആളായിരുന്നു മുകേഷ് ചബ്രാ. ആ സമയത്ത് മുകേഷ് സിനിമ ചെയ്യുകയാണെങ്കിൽ താൻ നിരുപാധികം വന്ന് അഭിനയിച്ചു തരാം എന്ന് വാഗ്‌ദാനം നൽകുകയും ഏഴു വർഷത്തിനു ശേഷം മുകേഷ് സമീപിച്ചപ്പോൾ തന്നെ അത് പ്രാവർത്തികമാക്കുകയും ചെയ്തു സുശാന്ത്.
ഈ സിനിമ തന്റെ ജീവിതത്തിൽ വിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും സാക്ഷ്യമാണെന്ന് വികാരാധീനനായി മുകേഷ് ചബ്രാ പറയുന്നു. ഞാൻ ദിൽ ബേച്ചാരേ പ്രോജക്റ്റുമായി സമീപിച്ചപ്പോൾ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത്. വലിയ താരങ്ങളെ ആശ്രയിക്കാതെ തന്നിലെ സംവിധായകന്റെ മനസ്സുമായി യോജിച്ചു പോകുന്ന ഒരാളായിരിക്കണം എന്റെ നായകൻ എന്ന് തീർച്ചപ്പെടുത്തിയ എനിക്ക് സുശാന്തിനെ കിട്ടിയത് മഹാ ഭാഗ്യം തന്നെയായിരുന്നു. അദ്ദേഹം സെറ്റിൽ വെച്ച് എന്നെ വളരെയധികം സഹായിച്ചു. ഞങ്ങൾ ഒന്നിച്ചിരുന്നു ചർച്ച ചെയ്‌തു ഓരോ രംഗവും ചിത്രീകരിച്ചു. നല്ലൊരു മനുഷ്യൻ, നടൻ എന്നതിലുപരി നല്ലൊരു ക്രിയേറ്ററും സുശാന്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ മുഹൂർത്തങ്ങൾ കൂടിയായിരുന്നു അത്.
ഞാൻ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി ദിൽ ബേച്ചാരേ. അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ്. ചിത്രം ജൂലൈ 24 ന് ഓൺലൈനിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചതോടെ കിട്ടിയ ആരാധക പ്രതികരണം ഏറെ സന്തോഷം പകർന്നു നൽകുന്നതാണ്. ആ സന്തോഷം പങ്കുവെക്കാൻ സുശാന്ത് ഒപ്പം ഇല്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം സഹിക്കാനാവുന്നില്ലെന്നും മുകേഷ് ചബ്ര പറഞ്ഞു.
സഞ്ജനാ സംഘിയും സെയിഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ജോൺ ഗ്രീൻസിന്റെ ‘ദി ഫോൾട് ഇൻ അവർ സ്റ്റാർസ്’ എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ദിൽ ബെച്ചാരാ.