ന്യൂഡൽഹി : ഇന്ത്യാവിരുദ്ധ നയത്തിനെതിരെ സ്വന്തം പാർട്ടിയിലും ജനങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധമുയർന്നതോടെ നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി പ്രതിസന്ധിയിൽ. രാജി ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിലെ തന്നെ മുതിർന്ന അംഗങ്ങൾ രംഗത്തു വന്നതോടെ ഇന്ത്യാ വിരുദ്ധതയിൽ നിന്ന് പിന്നാക്കം പോകാൻ നിർബന്ധിതനായിരിക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രി. അതിർത്തിയിൽ നേപ്പാൾ പുതുതായി സ്ഥാപിച്ച ആറ് സൈനിക പോസ്റ്റുകൾ നീക്കം ചെയ്തു തുടങ്ങി എന്നതാണ് പുതിയ റിപ്പോർട്ടുകൾ.
നേപ്പാൾ സശസ്ത്ര പ്രഹാരി – സേനയുടെ രണ്ട് സൈനിക പോസ്റ്റുകൾ ഇതിനോടകം നീക്കം ചെയ്തു കഴിഞ്ഞു. ഉത്തരാഖണ്ഡ് അതിർത്തിയിൽ ധാർചുലയ്‌ക്ക് സമീപമാണ് സൈനിക പോസ്റ്റുകൾ നീക്കം ചെയ്തത്. ധാർചുല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനിൽ കുമാർ ശുക്ല വിവരം സ്ഥിരീകരിക്കുകയും ചെയ്തു. നേപ്പാളി അധികൃതരുമായുള്ള സ്ഥിരം യോഗത്തിൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായെന്ന് ശുക്ല വ്യക്തമാക്കി. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നാണ് സൈനിക നേതൃത്വം വ്യക്തമാക്കിയത്.
ധാർചുലയ്‌ക്ക് സമീപം ആറ് സൈനിക പോസ്റ്റുകളാണ് നേപ്പാൾ സ്ഥാപിച്ചത്. ഇന്ത്യയുടെ പ്രദേശങ്ങൾ മാപ്പിൽ ഉൾപ്പെടുത്തിയതിനു ശേഷമായിരുന്നു പ്രകോപനപരമായ നടപടി.ബാക്കിയുള്ളതിൽ മൂന്ന് സൈനിക പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ ഇന്ത്യാ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പോസ്റ്റുകൾ മാറ്റേണ്ടി വന്നതെന്നാണ് സൂചന. ശർമ്മ ഒലി രാജിവെക്കണമെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാവി തുലാസ്സിലാണ്. ബുധനാഴ്‌ച്ച നടക്കുന്ന പാർട്ടി ഉന്നതതല യോഗത്തിൽ ശർമ്മ ഒലിയുടെ സ്ഥാനത്തെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.