കാഠ്മണ്ഡു: നേപ്പാളിലെ ദൈനം ദിന ഭരണത്തിലടക്കം ചൈന ഇടപെടുന്നതിന്റെ നിരവധി തെളിവുകളുമായി മാദ്ധ്യമങ്ങള്‍. കാഠ്മണ്ഡു സര്‍ക്കാറിനെ ചൈന നിയന്ത്രിക്കുകയാണെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. രണ്ടു ദിവസമായി ഇന്ത്യന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ നേപ്പാള്‍ തീരുമാനിച്ചതിലെ ചൈനയുടെ തന്ത്രമാണ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അതിനൊപ്പം ചൈനയ്‌ക്ക് ഡലാക്കിലേറ്റ പാരാജയം പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്കും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ക്കും നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേപ്പാളിലെ ഭരണകൂട പ്രതിസന്ധി പുറത്തറിയാതിരിക്കാനുള്ള ആഭ്യന്തര നിയന്ത്രണങ്ങളും ചൈനയുടെ നിര്‍ദ്ദേശപ്രകാരമാണ് വരുത്തിയതെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയുടെ അംബാസഡർ സൂപ്പര്‍ പ്രധാനമന്ത്രിയാണെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിവയ്‌ക്കുന്ന നടപടികളാണ് നടക്കുന്നത്. ജനങ്ങളുടെ നിത്യജീവിതത്തിലെ ഒരു കാര്യത്തിലും സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നില്ല. ഒരാഴ്ചയായി പ്രളയം മൂലം ദുരിതമനുഭവിക്കുന്ന മേഖലയിലേക്ക് ഒരു സഹായവും എത്തുന്നില്ല. നിലവില്‍ 23 പേരാണ് പ്രളയത്തില്‍ കൊല്ലപ്പെട്ടത്. 55 വീടുകള്‍ ഒലിച്ചുപോയി. ഇതിനിടെ കൊറോണ രോഗവ്യാപനത്തിലെ അലംഭാവത്തെക്കുറിച്ച് നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി പ്രധാനമന്ത്രി ഒലിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു.
ലഡാക്കിലെ ചൈന നടത്തിയ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ ഒന്നും പ്രതികരിക്കാതിരുന്നത് ചൈനയുടെ സമ്മര്‍ദ്ദം കാരണമാണെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നേപ്പാള്‍ കടുത്ത ഇന്ത്യാവിരുദ്ധവികാരം ഉണ്ടാക്കാനാണ് കാലാപാനി, ലിപൂലേക്, ലിംപിയാധുര മേഖലയെ ഭൂപടത്തില്‍ ചേര്‍ക്കാന്‍ ഒലി തീരുമാനിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി ദഹല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ദഹലും ഒലിയും തമ്മിലുള്ള എല്ലാ ചര്‍ച്ചകളും തുടര്‍ച്ചയായി പരാജയപ്പെടാന്‍ കാരണം ചൈനയാണെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2019 ഒക്ടോബറില്‍12,13 ല്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍ പിംഗ് സന്ദര്‍ശനം നടത്തിയശേഷമാണ് നേപ്പാളിലെ ചൈനാ എംബസി എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങിയത്. വന്‍തോതില്‍ പണം നല്‍കിയ ചൈന നേപ്പാളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം അതിര്‍ത്തികളും കയ്യടക്കുകയാണെന്നും പ്രതിഷേധിക്കുന്ന യുവജനസംഘടനകള്‍ ആരോപിച്ചു.