മുംബൈ:ഐ.പി.എല്‍ സ്ഥാപക കമ്മീഷണറും സാമ്പത്തിക ക്രമക്കേടിലും പെട്ട ലളിത് മോദിയുടെ കരാര്‍ കേസ്സില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് മോചനം. വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ( ഡബ്ലു.എസ്.ജി)യുമായി ബന്ധപ്പെട്ട കേസിലാണ് വിജയിച്ചത്. സുപ്രീം കോടതി നിയമിച്ച കമ്മീഷനാണ് ബി.സി.സി.ഐയെ കുറ്റവിമുക്തരാക്കിയത്. 2011ല്‍ സംപ്രേക്ഷണാവകാശം വിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം അനുകൂലമായത്. മുന്‍ ജഡ്ജിമാരായ സുജാതാ മനോഹര്‍, മുകുന്ദകം ശര്‍മ, എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങിയ പ്രത്യേക ട്രിബ്യൂണലാണ് വിധി പറഞ്ഞത്.
വിധി വന്നതോടുകൂടി പിടിച്ചുവെയ്‌ക്കപ്പെട്ട 850 കോടിരൂപ പിന്‍വലിയ്‌ക്കാനും ബി.സി.സി.ഐയുടെ നിത്യനിദാന കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. ബി.സി.സി.ഐ അകാരണമായി കരാറില്‍ നിന്നും പിന്മാറിയ തിനാല്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടായതായി വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് നല്‍കിയ പരാതിയാണ് കേസ്സായത്.
2010 ജൂണിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ റദ്ദാക്കിയത്. 425 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ഐ.പി.എല്ലിന്റെ തുടക്കത്തില്‍ മീഡിയാ പങ്കാളിയെ കിട്ടാതെവന്നപ്പോള്‍ ലളിത് മോദി ഉണ്ടാക്കിയ കരാറിലെ വന്‍ക്രമക്കേട് പുറത്തുവന്നിരുന്നു. വെളുപ്പിന് 3 മണിക്ക് ഒപ്പിട്ടെന്ന പേരിലും കരാര്‍ വലിയ ശ്രദ്ധനേടി.
ഇതിനിടെ സോണി വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പുമായി ആഗോള കരാറും ഒപ്പിട്ടു. എന്നാല്‍ ബി.സി.സി.ഐ ഔദ്യോഗികമായി കരാര്‍ ഒപ്പിടാഞ്ഞതോടെയാണ് കരാര്‍ വിവാദമായി വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പ് കേസ്സിന് പോയത്. ആഗോളതലത്തില്‍ സോണി നേരിട്ട് ബി.സി.സി.ഐയുമായി കരാര്‍ ഒപ്പിട്ടതോടെയാണ് വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പ് വെട്ടിലായത്. ലളിത് മോദിയ്‌ക്ക് ബി.സി.സി.ഐയുടെ പേരില്‍ കരാര്‍ ഒപ്പിടാന്‍ അധികാരമില്ലെ ന്നതിനാലാണ് കേസ്സില്‍ ജയം നേടിയത്.