മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരെ മുന്‍തൂക്കവുമായി ഇംഗ്ലണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്ത ഇംഗ്ളണ്ടിന് ഇപ്പോൾ 219 റൺസിന്റെ ലീഡുണ്ട്. ഇന്നു അവസാന ദിവസത്തെ കളി അവശേഷിക്കുമ്പോള്‍ സമനിലയ്‌ക്കുള്ള സാധ്യതയാണ് കൂടുതല്‍.
മൂന്നാം ദിവസത്തെ കളി പൂര്‍ണ്ണമായും മഴ എടുത്തതോടെയാണ് രണ്ടാം ടെസ്റ്റിലെ ഇംഗ്ലീഷ് പ്രതീക്ഷ മങ്ങിയത്. ആദ്യ ഇന്നിംഗ്‌സിലെ മികച്ച സ്‌കോറായ 469നെതിരെ സന്ദര്‍ശകരെ ഇംഗ്ലീഷ് നിര 287ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകള്‍ തുടക്കത്തിലേ തെറിപ്പിച്ചുകൊണ്ട് കരീബിയന്‍ നിര നിര മടങ്ങിവന്നത്. ഓപ്പണര്‍ ബട്‌ലറുടേയും ക്രോളിയുടേയും വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് കീമര്‍ റോച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. റണ്‍സെടുക്കാന്‍ സമ്മതിക്കാതെ ബട്‌ലറേയും(0) ക്രോളിയെ 11 റണ്‍സിനുമാണ് റോച്ച് മടക്കിയത്. കളിനിര്‍ത്തുമ്പോള്‍ 16 റണ്‍സുമായി സ്‌റ്റോക്‌സും 8 റണ്‍സുമായി റൂട്ടുമാണ് ക്രിസിലുള്ളത്.
വെസ്റ്റിന്‍ഡീസിനായി നാല് ഓവറുകളില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കീമര്‍ റോച്ച് 2 മുന്‍നിര വിക്കറ്റുകള്‍ കൊയ്തത്. ഗബ്രിയേല്‍ 4 ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഇംഗ്ലണ്ടിനായി ബ്രോഡും വോക്‌സും നടത്തിയ പ്രകടനമാണ് കരീബിയന്‍ നിരയെ തകര്‍ത്തത്. നാലാം ദിനം 3ന് 242 എന്ന നിലയില്‍ നിന്നാണ് 45 റണ്‍സിനിടെ മധ്യനിരയും വാലറ്റവും തകര്‍ന്നുവീണത്. അവസാനംവരെ പിടിച്ചു നിന്ന ചെയ്‌സിന്റെ 51 റണ്‍സ് നേട്ടമാണ് കരീബിയന്‍ നിരയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ആദ്യ ടെസ്‌ററിലെ താരമായ ബ്ലാക് വുഡും(0) ഡോവ്‌റിച്ചും(0) ക്യാപ്റ്റന്‍ ഹോള്‍ഡറും(2) പുറത്തായതാണ് വിന്‍ഡീസിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി ബ്രോഡും വോക്‌സും 3 വിക്കറ്റുകള്‍ വീതമാണ് വീഴ്‌ത്തിയത്.















