ന്യൂഡല്‍ഹി: ഹിമാലയന്‍ രാജ്യങ്ങളുടെ മേല്‍ ആധിപത്യം നേടാന്‍ പുതിയ തന്ത്രങ്ങളുമായി ചൈന. ഭൂട്ടാന്റെ ജൈവസമ്പത്തും വനമേഖലയും കയ്യിലാക്കുന്നുവെന്ന ആരോപണത്തെ തണുപ്പിക്കാനാണ് ചൈനയുടെ പാക്കേജ് നയതന്ത്രം. ‘ അതിര്‍ത്തി വിഷയങ്ങള്‍ സങ്കീര്‍ണ്ണമാണ്. ഒരു സംഘര്‍ഷത്തിനപ്പുറം ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ പാക്കേജിനെ അംഗീകരിക്കാന്‍ ഭൂട്ടാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്’ ചൈന ഭൂട്ടാനെ അറിയിച്ചു.
ഭൂട്ടാനിലെ അതീവ പരിസ്ഥിതി ലോലവും നിബിഢമായ വനങ്ങളും ജൈവ സമ്പത്തും അടങ്ങുന്ന മേഖലയാണ് തങ്ങളുടേതെന്ന് ചൈന അവകാശപ്പെട്ടിരിക്കുന്നത്. ‘ ചൈനയുടെ നിലപാട് സുവ്യക്തവും സ്ഥിരതയാര്‍ന്നതുമാണ്. ഭൂട്ടനുമായുള്ള അതിര്‍ത്തി ചുരുക്കാനാകില്ല. ഭൂട്ടാനിലെ മധ്യമേഖലയിലും കിഴക്കും പടിഞ്ഞാറും മേഖലകളിലും തര്‍ക്കമുണ്ട്. ഇതു പരിഹരിക്കാനുള്ള ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥയാണ് തങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ‘ ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
സാക്തേംഗ് മേഖലയില്‍ ഭൂട്ടാന്‍ ഇതുവരെ അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്നാണ് ചൈന പറയുന്നത്. ഭൂട്ടാന്‍ നിലവില്‍ ഉന്നയിക്കുന്നതെല്ലാം പുതിയ വാദങ്ങളാണെന്നും ചൈന ആരോപിക്കുന്നു. 1984 മുതല്‍ 24 തവണ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായും ചൈന വ്യക്തമാക്കി. ചൈനയുടെ ബി.ആര്‍.ഐ പദ്ധതിയുമായി സഹകരിക്കാത്ത, ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന ഏക ഹിമാലയന്‍ രാജ്യമാണ് ഭൂട്ടാന്‍.
ഇതിനിടെ അരുണാചല്‍ പ്രദേശിന്റെ ഭൂമി കയ്യേറാനാണ് ചൈനയുടെ തന്ത്രം. ഇതിനായിട്ടാണ് ഭൂട്ടാനിലെ വനമേഖലയ്‌ക്കുമേല്‍ ചൈന അധിപത്യം നേടാന്‍ ശ്രമിക്കുന്നതെന്ന് പ്രതിരോധരംഗത്തെ വിദഗ്ധനായ ബ്രഹ്മ ചെല്ലാനേ മുന്നറിയിപ്പ് നല്‍കി. ബീജിംഗിന്റെ പാക്കേജ് ഭൂട്ടാന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കും. ഭൂട്ടാന്റെ സുപ്രധാന മേഖലയായ ദോക്‌ലാമിന്റെ വലിയൊരു ഭാഗം കയ്യേറിയ ചൈനയുടെ തന്ത്രം ഇനിയും മനസ്സിലാക്കാന്‍ ആ രാജ്യത്തിനായിട്ടില്ലെന്നും ചെല്ലാനേ ഓര്‍മ്മിപ്പിച്ചു.















