ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ കിരീടം ഉയര്‍ത്തിയത് ഗംഭീര ജയത്തോടെ. ദിവസങ്ങള്‍ക്കു മുന്നേതന്നെ കിരീടം ഉറപ്പിച്ചാണ് ലിവര്‍പൂള്‍ ചരിത്രം കുറിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിരീട ധാരണം സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ് നടന്നത്. എന്നാല്‍ അതിലേറെ മധുരമായത് ചെല്‍സിയെന്ന നീലകുപ്പായത്തിലെ കരുത്തന്മാരെ 5-3ന് തോല്‍പ്പിച്ചുകൊണ്ട് വിജയരാവ് ആഘോഷിക്കാനായി എന്നതാണ്.

കളിയുടെ ആദ്യപകുതിയില്‍ തന്നെ ജൊഹാന്‍ ക്ലോപ്പിന്റെ കുട്ടികള്‍ മൂന്നു ഗോളുകളാണ് ചെല്‍സിയുടെ വലയില്‍ കയറ്റിയത്. ആശ്വാസമായി ഒരു ഗോളാണ് ആദ്യ പകുതിയുടെ പകുതി സമയത്ത് ചെല്‍സിക്ക് തിരിച്ചടിക്കാനായത്. കളിയുടെ 23-ാം മിനിറ്റില്‍ നാബീ കീറ്റയാണ് ലീഗ് ചാമ്പ്യന്മാര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 38-ാം മിനിറ്റില്‍ ട്രെന്‍ഡ് അര്‍നോള്‍ഡും 43-ാം മിനിറ്റില്‍ ജോര്‍ജീനിയോ വിനാള്‍ഡവും ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ അധിക സമയത്ത് ഒലിവര്‍ ജിറോഡാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്.
രണ്ടാം പകുതിയിലും ലിവര്‍പൂള്‍ ചെല്‍സി തട്ടകത്തിലേയ്‌ക്ക് ഇരച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. 55-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫെര്‍മിനോയാണ് നാലാം ഗോള്‍ നേടിയത്. ഇതിനിടെ ചെല്‍സി ഒരു മികച്ച തിരിച്ചുവരവ് നടത്തി. 61-ാം മിനിറ്റില്‍ താമി അബ്രഹാമും 73-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസികും ചെല്‍സിക്കായി ഗോള്‍ നേടി 4-3ലേയക്ക് ലീഡ് കുറച്ചു. എന്നാല്‍ അതിഗംഭീര ജയം തീരുമാനിച്ചുറപ്പിച്ച ലിവര്‍പൂള്‍ അലെക്‌സ് ചേംബര്‍ലൈനിലൂടെ അഞ്ചാം ഗോള്‍ നേടിക്കൊണ്ട് ജയം ആധികാരികമാക്കി.
ലിവര്‍പൂളിന്റെ ഇന്നലെ കണ്ട പ്രത്യേകത സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയോ സാദിയോ മാനേയോ ഗോളടിക്കാതെ തന്നെ ടീം 5 ഗോളുകള്‍ നേടി എന്നതാണ്. 23 ഗോളുകളുമായി സലയും 19 ഗോളുകളുമായി മാനേയും ലീഗ് സീസണിലെ കരുത്തന്മാരായി മാറിയതാണ് ലിവര്‍പൂളിനെ ലീഗ് കിരീടത്തിലേയ്‌ക്ക് നയിച്ചത്.















