കാര്‍ഗില്‍ കണ്ടത് സൈനികരുടെ കരളുറപ്പ്.ആയുധങ്ങള്‍ക്കപ്പുറം സ്വന്തം മണ്ണില്‍ച്ചവിട്ടിനിന്ന് നേടിയ വിജയം. പോരാടിയ സൈനികരേക്കാള്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ മാതാപിതാക്കള്‍ രാജ്യത്തിനൊപ്പം കണ്ണീരടക്കി കൈ ഉയര്‍ത്തി മുഷ്ടി ചുരുട്ടി വിളിച്ചു ഭാരത് മാതാ കീ ജയ് . അവരൊന്നും ആവശ്യപ്പെട്ടില്ല, മറിച്ച് പ്രാര്‍ത്ഥിച്ചത് നാടിന്റെ സുരക്ഷമാത്രം. ധീരജവാന്മാര്‍ ബലികൊടുത്തത് അവരുടെ വീര്യം നിറഞ്ഞ യുവത്വമായിരുന്നു.അവരുടെ ജീവിതം പറയുന്നു അവരെല്ലാം പിച്ചവച്ചു നടന്നപ്പോഴേ നിശ്ചയിച്ചിരുന്നു.
സൈനികനാകുമെന്ന്. മഹാവീരചക്രനേടിയ ക്യാപ്റ്റന്‍ അനുജ് നയ്യാര്‍ അതിലൊരു ജ്വലിക്കുന്ന താരമാണ്. പ്രൊഫസറായ നയ്യാര്‍ തന്റെ മകന്‍ അസാമാന്യധീരനായിരുന്നു എന്ന് തലയുയര്‍ത്തിക്കൊണ്ട് പറയുന്നു. പത്തില്‍ പഠിക്കേ വലിയൊരു വാഹനാപകടത്തില്‍പ്പെട്ട് കാല്‍മുട്ടുമുതല്‍ പാദംവരെ കീറിത്തകര്‍ന്നിട്ടും അനുജ് ഒരു അനസ്‌തേഷ്യയുമില്ലാതെ 22 സ്റ്റിച്ചിടാന്‍ ഇരുന്നുകൊടുത്തു. അമ്പരന്നിരുന്ന എന്നോടവന്‍ പറഞ്ഞത് അച്ഛാ വേദന അനുഭവിപ്പിക്കുന്നത് കാലല്ലല്ലോ? തലച്ചോറല്ലേ? ‘- പ്രൊഫസര്‍ നയ്യാര്‍ ഓര്‍ത്തെടുക്കുന്നു.
കാര്‍ഗില്‍ മലനിരകള്‍ക്കപ്പുറം വച്ചുതന്നെ ശത്രുനിരകളെ തച്ചുതകര്‍ക്കണമെന്ന ദൃഢനിശ്ചയമാണ് തന്റെ 24ാം വയസ്സില്‍ 17 ജാട്ട് റെജിമെന്റിലെ ക്യാപ്റ്റന്‍ അനുജിനെ ടൈഗര്‍ മലനിരകളിലേയ്‌ക്ക് നയിച്ചത്. സൈന്യത്തില്‍ ചേര്‍ന്ന് വെറും രണ്ട് വര്‍ഷം ആകുമ്പഴേയ്‌ക്കും ഏതൊരു വീരനും കൊതിക്കുന്ന യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ പോരാടാന്‍ നിയോഗിക്കപ്പെട്ടു.
കടലില്‍ നിന്ന്15,990 അടി ഉയരത്തിലുള്ള ഹിമാലയന്‍ മലനിരയിലെ പൊയിന്റ് 4875ല്‍ നടന്ന പോരാട്ടത്തിനൊടുവില്‍ സ്വന്തം കമ്പനി കമാന്റര്‍ പരിക്കേറ്റു വീണതോടെ രണ്ടായി പിരിഞ്ഞ് ആക്രമണം നടത്താന്‍ ഒരു വശത്ത് ക്യാപ്റ്റന്‍ വിക്രം ബത്രയും മറു വശത്ത് അനുജും നിയോഗിക്കപ്പെട്ടു. ഏഴുപേരടങ്ങുന്ന സംഘത്തിനൊപ്പം നിന്ന് ശത്രുനിരയിലെ ഒരുവന്‍പോലും അവശേഷിക്കാത്ത കടുത്ത പോരാട്ടമാണ് പിന്നെ നടന്നത്. ലക്ഷ്യമായി കിട്ടിയത് പാക് ഭീകരസൈനികരുടെ 4 ബങ്കറുകള്‍.
കണ്മുന്നിൽ രക്തം ചിതറുന്നത് കണ്ടിട്ടും പതറാതെ മുന്നിലേയ്‌ക്ക് നടന്ന് തോക്കിന്റെ കാഞ്ചിയില്‍ നിന്ന് വിരലെടുക്കാതെ വെടിയുണ്ടകളാല്‍ ശത്രുനിരയിലെ 9 പേരെ നേര്‍ക്കുനേര്‍പോരാട്ടത്തിലൂടെ കൊന്നുതള്ളിയശേഷം നാലില്‍ മൂന്ന് ബങ്കറുകളും തകര്‍ത്തശേഷമാണ് ക്യാപ്റ്റന്‍ അനുജ് നയ്യാര്‍ ഭാരതമണ്ണില്‍ ജീവന്‍ സമര്‍പ്പിച്ചത്. പച്ചമാംസത്തില്‍ തുളച്ചുകയറിക്കൊണ്ടിരുന്ന ഗ്രനേഡ് ചീളുകള്‍ക്കും ആ ധീരന്റെ തലച്ചോറിലേയ്‌ക്ക് വേദനയെ കടത്താനായില്ല. ശരീരം വീണാലും മനസ്സുണര്‍ന്നിരിക്കുന്ന നിമിഷങ്ങളായിരുന്നു അവ. നിര്‍ണ്ണായകമായ നാലാം ബങ്കര്‍ തകര്‍ക്കുന്നതിനിടെ ഗ്രനേഡ് ഘടിപ്പിച്ച മോര്‍ട്ടാര്‍ റോക്കറ്റ് അനുജിന്റെ ശരീരത്തില്‍ തന്നെ വന്നടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
കണ്ണുകളില്‍ കൃസൃതി ഒളിപ്പിച്ച് യുവത്വത്തിന്റെ എല്ലാപ്രസരിപ്പും, ഭാരതമാതാവിന് സമർപ്പിച്ച് വിരമൃത്യുവരിച്ച ആ ധീരന് രാജ്യം മഹാവീരചക്ര നല്‍കി ആദരിച്ചു.















