റിയാദ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ എൻട്രി വിസകളുടെ കാലാവധി യാതൊരു നിരക്കും കൂടാതെ മൂന്ന് മാസത്തേക്ക് നീട്ടിനൽകുന്ന
ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ പൂർത്തിയാക്കിയതായി പാസ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ (ജവാസത്ത്) അറിയിച്ചു.
അന്താരാഷ്ട്ര വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് സൗദിയിലേക്ക് മടങ്ങി വരാൻ കഴിയാതിരുന്നതിനെ തുടർന്ന് വിസ കാലാവധി പൂർത്തിയായ പ്രവാസികളാണ് ഈ സേവനത്തിന്റെ ഗുണഭോക്താക്കൾ. ദേശീയ വിവര കേന്ദ്രവുമായി ഏകോപിപ്പിച്ചാണ് പുതിയ ക്രമീകരണം നടത്തിയതെന്ന് ജവാസത്ത് ഔദ്യോഗിക ട്വീറ്ററിലൂടെ അറിയിച്ചു.
അതേസമയം പ്രവാസികളുടെയും ആഭ്യന്തര തൊഴിലാളികളുടെയും എക്സിറ്റ്, റീ-എൻട്രി വിസ കാലാവധി നീട്ടുന്നതിനു അബ്ഷർ ആപ്പ് വഴി പ്രവാസികളുടെ കുടുംബാംഗങ്ങൾക്കും സാധിക്കുമെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വ്യക്തി രാജ്യത്തിനു പുറത്തതായിരിക്കണം, വിസ കാലാവധി നീട്ടിയെടുക്കുന്ന കാലയളവിനുള്ളിൽ പ്രവാസിയുടെ ഇക്കാമ കാലാവധി പൂർത്തിയാകുവാൻ പാടില്ല, എക്സിറ്റ്, റീ-എൻട്രി വിസ കാലാവധി 60 ദിവസത്തിൽ കൂടരുത് തുടങ്ങിയ വ്യവസ്ഥകൾ പാലിക്കുന്നവർക്കു മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളു എന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി ഓരോ മാസവും നീട്ടി നൽകുന്നതിന് സിംഗിൾ വിസയ്ക്ക് 100 സൗദി റിയാലും, മൾട്ടിപ്പിൾ വിസക്ക് 200 സൗദി റിയാലും എന്ന നിരക്കിൽ ബാങ്ക് അക്കൗണ്ട് വഴി ഫീസ് അടക്കണം. വിസ പുതുക്കുന്ന വ്യക്തി അബ്ഷർ പോർട്ടലിൽ നിന്നും സ്പോൺസിക്കായി സേവനം തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് വിസ സേവനങ്ങൾ തിരഞ്ഞെടുക്കുകയും സേവനം ലഭിക്കേണ്ട
പ്രവാസിയെ തിരഞ്ഞെടുക്കുകയും തുടർന്ന് വിസ നീട്ടാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയും ആണ് വേണ്ടത്.