18 വയസിൽ താഴെയുള്ള കുട്ടികളുടെ ആത്മഹത്യ ദിനം പ്രതി കൂടിവരുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ . ലോക്ക് ഡൗൺ കാലത്ത് ഏറ്റവും സുരക്ഷിതം എന്നു വിശ്വസിക്കുന്ന വീടുകളിൽപ്പോലും കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് ഏറെ ആശങ്ക ഉണർത്തുന്നതാണ്.
ആഗോളതലത്തിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം വർധിക്കുകയാണെന്നാണ് നിരവധി റിപ്പോർട്ടുകൾ പറയുന്നത്.
കേരളത്തിലും സമാന റിപ്പോർട്ടുകൾ തന്നെയാണ് കാണാൻ സാധിക്കുന്നത്.കുട്ടികളുടെ ആത്മഹത്യ പ്രവണത സങ്കീർണമായ പ്രശ്നമാണ്. അതിന് വ്യക്തമായ ഒരു കാരണം ചൂണ്ടിക്കാണിക്കാനാവില്ല. വ്യക്തിപരവും, സാമൂഹികവും, ആരോഗ്യപരവുമായ വിവിധ ഘടകങ്ങൾ ഇതിനു പിന്നിലുണ്ടാവും. ഈ പ്രവണതകൾക്ക് വ്യക്തമായ ഒരു ചികിത്സാരീതിയില്ല. വർഷത്തിൽ ശരാശരി 83 കുട്ടികൾ ആത്മഹത്യ ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്ത കണക്കുകൾ. ഒരുപക്ഷെ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കും.
കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നതിനായി സർക്കാർ വിവിധ സൈക്കോ സോഷ്യോ പദ്ധതികൾ വഴി 10,000 ത്തിൽ ഏറെ കുട്ടികൾക്കാണ് കൗൺസിലിങ് നൽകിയത്. ഇതിൽ 3000 ത്തിൽ ഏറെ കുട്ടികൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ്. 2000 ത്തൊളം കുട്ടികൾ ആൻസൈറ്റിയും 300ൽ ഏറെ കുട്ടികൾക്ക് സ്വഭാവ വൈകല്യങ്ങളുമുണ്ട്.
ആത്മഹത്യ പ്രവണതയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സ്റ്റുഡന്റ് കേഡറ്റിന്റെ നേതൃത്വത്തിൽ ‘ചിരി’ എന്ന കൗൺസിലിങ് പ്രോഗ്രാം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് . എന്നാൽ .വനിതാ ശിശുക്ഷേമ സർക്കാരിന്റെ നേതൃത്വത്തിൽ ആശാവർക്കർമാരെയും അംഗൻവാടി അദ്ധ്യാപകരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളാ പോലീസിന്റെ നേതൃത്വത്തിലും ആത്മഹത്യ തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കും, ക്വാറന്റൈനിൽ കഴിയുന്ന രോഗികൾക്കെല്ലാം ആരംഭിച്ചിരുന്ന ‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന പരിപാടിയിൽ മാനസിക സംഘർഷമുള്ള വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ചിരിക്കുന്നു.അതേ സമയം ഈ പദ്ധതികൾ എത്രത്തോളം വിജയകരമാകുന്നു എന്നതാണ് സംശയം.