“ഇരുപത്തിനാല് മണിക്കൂറും ഫോണും കുത്തിപ്പിടിച്ചിരിക്കുവാ.. ” ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികള്‍ ഉള്ള എല്ലാ വീടുകളിലും കേള്‍ക്കുന്ന ഒരു പല്ലവി ആണിത്. കുരുന്നുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരുപത്തിനാല് മണിക്കൂറും ഫോണിലോ, ലാപ്ടോപ്പിലോ ഒക്കെ തന്നെ. ഗെയിമും വീഡിയോ യും ഒക്കെ ആയി അവര്‍ സ്ക്രീനിനു മുന്‍പില്‍ തളയ്‌ക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഓൺലൈൻ ക്ലാസും തുടങ്ങിയതോടെ എല്ലാം പൂർത്തിയായി.
പുത്തന്‍ സാങ്കേതിക വിദ്യ പുതു തലമുറ അറിയുന്നതു നല്ലത് തന്നെ. എന്നാല്‍ അവര്‍ അതില്‍ മാത്രം മുഴുകി ഇരിക്കുന്നത് അവരുടെ മാനസികവും ശാരീരികവും ആയ വളര്‍ച്ചയെ വലിയതോതില്‍ ബാധിക്കും. അപ്പോള്‍ എന്താണ് വേണ്ടത്? കടമ തീര്‍ക്കുന്നതുപോലെ അവരെ വഴക്കു പറഞ്ഞു തിരിഞ്ഞു നടക്കാതെ പകരം എന്തുചെയ്യണമെന്ന് കൂടി പറഞ്ഞു കൊടുക്കൂ. ആലോചിക്കാന്‍ ഒന്നുമില്ല . നിങ്ങളുടെ കുട്ടിക്കാലത്ത് എന്താണ് ചെയ്തതെന്ന് ഓര്‍ത്താല്‍ മതി. അതൊന്നു പുനരാവിഷ്കരിക്കാന്‍ അവരെ സഹായിച്ചാല്‍ മതി.
എന്തുമാത്രം കളികള്‍ ഉണ്ടായിരുന്നു നമ്മുടെ ബാല്യത്തെ ആഘോഷമാക്കാന്‍. പാകമല്ലാത്ത നിക്കര്‍ ഇടയ്‌ക്കിടയ്‌ക്ക് മുകളിലേക്കു വലിച്ചുകയറ്റി , മൂക്കൊലിപ്പിച്ചു നില്‍ക്കുന്ന ആ വികൃതി , കൂട്ടുകാര്‍ക്കൊപ്പം കളിച്ചത് ഗോട്ടി കളിയാണ്.കൃത്യമായി തന്‍റെ കയ്യിലുള്ള ഗോട്ടി നിലത്തു കൃത്യമായ ഇടവേളകളില്‍ കുഴിച്ച കുഴികളിലോന്നില്‍ വീണപ്പോഴുള്ള അവന്‍റെ ഒരു ആഹ്ളാദം! ഗോട്ടി അവന്‍റെ വലം കരത്തിന്‍റെ ചൂണ്ടു വിരലുകൊണ്ടാണ് അമര്‍ത്തിപ്പിടിച്ചിരിക്കുന്നത് . അത് പുറകിലേക്ക് വലിച്ചു വിടുകയാണ് വേണ്ടത്. സംഗതി അവന്‍ ഉഷാറാക്കി . ഏകാഗ്രത കൂടുവാന്‍ ബഹുകേമമാണത്രേ ഈ കളി.
ആ പാവാടക്കാരികള്‍ എന്തിനാണ് പതുങ്ങി പതുങ്ങി നടക്കുന്നതു. മുടി പിന്നിയിട്ട ഒരു കൊച്ചു സുന്ദരി ആ മാവിന്‍ ചോട്ടില്‍ കണ്ണും പൊത്തി നില്‍ക്കുന്നുണ്ടല്ലോ.. ഒളിച്ചുകളിയാണ്. അവള്‍ എണ്ണിത്തീരും മുന്‍പേ കൂട്ടുകാരികള്‍ മരത്തിനുപുറകിലും കുറ്റികാടുകളിലും ഒക്കെയായി ഒളിച്ചു കഴിഞ്ഞു . മാവിന് പുറകില്‍ ആയി ഒരു പാവാടത്തുമ്പ് കണ്ടു കൂട്ടുകാരിയെ കണ്ടുപിടിക്കാന്‍ അങ്ങോട്ട് നീങ്ങിയ അവളെ പറ്റിച്ചു മറ്റൊരു മിടുക്കി ‘സാറ്റ്’ അടിച്ചുകഴിഞ്ഞു. അത് കാര്യമാക്കാതെ മറ്റ് കൂട്ടുകാരികളെ വെളിച്ചത്തു കൊണ്ടുവരാനുള്ള ശ്രമത്തില്‍ ആണ് ആ കൊച്ചു മിടുക്കി.
“ചൂട്, ചൂട് …ഓ ഇപ്പോള്‍ തണുപ്പാണ്” ഈ പിള്ളേര്‍ എന്താണ് വിളിച്ച് കൂവുന്നത് ? കുപ്പിവള കിലുങ്ങുംപോലെ ചിരിക്കുന്ന ആ പെങ്കിടാവ് എന്തോ ഒന്നു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. തോഴിമാരാകട്ടെ അത് കണ്ടുപിടിക്കാന്‍ ഉള്ള ഭഗീരഥ പ്രയത്നത്തിലും . സാധനത്തിന്‍റേ അടുത്തു എത്തിയാല്‍ അവള്‍ ചൂടെന്ന് പറഞ്ഞു കൂട്ടുകാര്‍ക്ക് സൂചന നല്കുന്നു. ഒളിപ്പിച്ചു വെച്ച സാധനത്തിന്‍റേ അരികില്‍ നിന്നും മാറിപ്പോകുമ്പോഴോ അവള്‍ തണുപ്പെന്ന് കൂകി വിളിക്കുന്നുണ്ട്. ഒടുവില്‍ ഒരു ചുരുണ്ട മുടിക്കാരി ‘കൊടും ചൂടില്‍” നിന്നും ആ സാധനം ഖനനം ചെയ്തെടുത്തു, ഒരു പഴുത്ത പ്ലാവില ! കളി തുടരുകയാണ്.
കുട്ടികുരുന്നുകള്‍ വട്ടത്തില്‍ ഇരുന്നു എന്തു പാട്ടാണ് പാടുന്നത് . ” അത്തള പിത്തള തവളാച്ചി ….” പാട്ടിന്‍റെ താളമനുസരിച്ച് ഒരാള്‍ വട്ടത്തില്‍ വെച്ചിരിക്കുന്ന കൈപ്പത്തിയില്‍ എണ്ണുന്നുമുണ്ടല്ലോ .പാട്ട് അവസാനിക്കുന്ന സമയത്ത് എണ്ണിയെത്തുന്ന കൈ കമിഴ്നാണ് ഇരിക്കുന്നതെങ്കില്‍ മലര്‍ത്തിവെയ്‌ക്കുന്നു. ഈ കളി കൊള്ളാമല്ലോ?
ദീര്‍ഘചതുരാകൃതിയില്‍ മണ്ണില്‍ കളം വരച്ചു അതിനെ എട്ട് സമഭാഗങ്ങളായി തിരിച്ചു കളിക്കുന്ന കളിയാണ് കക്ക്. കളിക്ക് ഉപയോഗിക്കുന്ന കരു ആണ് കക്ക്. കക്ക് ഒരു കളത്തില്‍ എറിഞ്ഞു ഒറ്റക്കാലില്‍ ചാടി ,വരകളില്‍ ചവിട്ടാതെ ആ കക്ക് എടുത്തു തിരിച്ചു വരണം.ഓടിന്‍ കഷ്ണമോ മണ്‍കലത്തിന്‍റെ ചെറിയ തുണ്ടോ ഒക്കെ ആണ് കക്കായി ഉപയോഗിക്കുന്നത്.
അവിടെ വട്ടത്തില്‍ ഇരുന്നു പെണ്‍കുട്ടികള്‍ കളിക്കുന്ന കളി എന്താണെന്നല്ലേ? അതാണ് കൊത്തങ്കല്ല്. അഞ്ചോ ഏഴോ വെള്ളാരം കല്ലുകള്‍ നിലത്തിട്ടു അതില്‍ ഒന്നിനെ മുകളിലേക്കു എറിഞ്ഞു അത് താഴെ വരും മുന്‍പേ നിലത്തിട്ട കല്ലുകളില്‍ ഒന്നിനെ എടുത്തു മുകളിലെയ്‌ക്കെറിഞ്ഞ കല്ലും ചേര്‍ത്ത് പിടിക്കണം. ഏകാഗ്രത ഒരുപാട് വേണ്ടതാണ് ഈ കളിയും.
അങ്ങനെ നമ്മുടെ നാടന്‍ കളികളെല്ലാം മനസിന്‍റെയും ശരീരത്തിന്‍റേയും ആരോഗ്യം മുന്‍നിര്‍ത്തി ചിട്ടപ്പെടുത്തിയതായിരുന്നു . അപ്പോള്‍ അവരോടു ഫോണ്‍ മാറ്റിവെച്ചിട്ടു വരാന്‍ പറയൂ . മുറ്റത്തെയ്‌ക്കിറങ്ങാം അല്ലേ? എത്ര കളികള്‍ ആണ് കാത്തിരിക്കുന്നത്.