പശ്ചിമ ബംഗാളിൽ നിന്നുമുള്ള ട്രാൻജൻഡർ മനോബി ബന്ദോപാധ്യായ, 2015 ജൂൺ 9 ന് നാദിയ ജില്ലയിലെ , കൃഷ്ണനഗർ വിമൻസ് കോളേജിൽ പ്രിൻസിപ്പൽ ആയി സ്ഥാനം ഏറ്റത് ചരിത്ര നിമിഷമായിരുന്നു . ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ട്രാൻസ്‌ജെൻഡർ ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കുന്നത് . വിവേചനത്തിന് എതിരായിട്ടുള്ള ശക്തമായ പോരാട്ടമായിരുന്നു മനോബിയുടെ ജീവിതം .
കുടുംബത്തിലെ ഏക ആൺതരിയായിരുന്ന മനോബി കുട്ടികാലം മുതൽ തന്നെ സ്ത്രൈണ സ്വഭാവം പ്രകടിപ്പിച്ചിരുന്നു . സോമനാഥ് എന്നായിരുന്നു മനോബിക്ക് മാതാപിതാക്കൾ ഇട്ടിരുന്ന നാമം . മനോബിയുടെ ഈ സ്വഭാവം അവരുടെ പിതാവിനെ അസ്വസ്ഥനാക്കി . വീട്ടിൽ സ്ത്രീയായി നടന്നിരുന്നുവെങ്കിലും , പുറത്തേക്കിറങ്ങുമ്പോൾ ആൺകുട്ടികളെ പോലെ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്യണം എന്നത് മനോബിയെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യം ആയിരുന്നു . സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ തന്നെ മനോബി സ്വമേധയ ഒരു മനഃശാസ്ത്രജ്ഞനെ കാണാൻ തയ്യാറായി. താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം തേടിയാണ് മനശ്ശാസ്ത്രജ്ഞനെ സമീപിച്ചതെങ്കിലും ഫലം നിരാശയായിരുന്നു . മനോബിയുടെ ചെറുപ്പകാലത്ത് ഇന്നുള്ള അത്ര പഠനങ്ങളോ പരീക്ഷണങ്ങളോ ട്രാൻസ്ജെന്ഡേഴ്സിനെ കുറിച്ച് ഇല്ലാതിരുന്നതിനാൽ ആർക്കും തന്നെ അവരെ സഹായിക്കാൻ കഴിഞ്ഞില്ല .
ഒരു പുരുഷനായി ജനിച്ച മനോബിക്ക് സമൂഹത്തിൽ നിന്ന് മാത്രമല്ല , സ്വന്തം പിതാവിൽ നിന്ന് പോലും ധാരാളം പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നു . 2003 ൽ , മനോബി വളരെയധികം ചിലവേറിയ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായി . ഒരുപാട് ചികിത്സകൾക്കും കൗൺസിലിങ്ങുകളുടെയും സഹായത്തോടെ ഒടുവിൽ മനോബി പൂർണമായും ഒരു സ്ത്രീയായി മാറി . എന്നിട്ടും അവർക്ക് സമൂഹത്തിൽ നിന്നും പരിഹാസം മാത്രമാണ് ഏറ്റു വാങ്ങേണ്ടി വന്നത്.
വിദ്യഭ്യാസത്തിന്റെ മൂല്യം മനസിലാക്കിയ മനോബി തന്റെ വിഷമതകളും സങ്കടങ്ങളും മറന്നു കൊണ്ട് കൂടുതൽ പഠിച്ചു . പരിഹാസങ്ങൾക്ക് നടുവിലും പഠനത്തിൽ മികവ് തെളിയിച്ച മനോബി , ബംഗാളിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി . ബംഗാളിൽ നിന്നും ഡോക്ടറേറ്റ് നേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ കൂടിയാണ് മനോബി ബന്ദോപാധ്യായ് .
ജാർഗ്രാമിലെ വിവേകാനന്ദ സെന്റനറി കോളേജിൽ ലെക്ചർ തസ്തികയിലേക്ക് അപേക്ഷിച്ചപ്പോഴും , പുരുഷൻ എന്ന രീതിയിൽ അപേക്ഷിക്കാൻ അവർ നിർബന്ധിതയായി. എങ്കിലും അവർ ആ ജോലിയിൽ പ്രവേശിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഇതും ഒരു ചരിത്ര സംഭവം തന്നെയായിരുന്നു . ക്ലാസ്സ്മുറികളിലെ അവരുടെ സ്ഥാനം വിദ്യാർത്ഥികൾ മനസ്സാ സ്വീകരിച്ചു .
1995 ൽ അവർ ട്രാൻസ്ജെൻഡേഴ്സിനായി തുടങ്ങിയ മാസിക ” ഒബ് -മനാബ് ” ഇന്നും സജീവമാണ് . മൂന്നാം ലിംഗം എന്നത് സുപ്രീം കോടതി അംഗീകരിക്കുകയും , അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനുള്ള ബില്ലുകൾ നിയമസഭയിലും രാജ്യസഭയിലും അവതരിപ്പിച്ചപ്പോഴേക്കും മനോബി ജീവിതത്തിൽ ഒട്ടനവധി ദുരിതങ്ങളും കടമ്പകളും താണ്ടി കഴിഞ്ഞിരുന്നു . ഹിജഡകൾ എന്ന നാമത്തിൽ അറിയപ്പെടുന്ന ട്രാൻസ്ജെന്ഡേഴ്സ് സമൂഹത്തിൽ എന്നും അപഹാസം മാത്രം ഏറ്റു വാങ്ങുന്നവരാണ്. ഇതിൽ നിന്നും വ്യത്യസ്തമായി മനോബി ആഗ്രഹിച്ചത് സമൂഹത്തിൽ സാമൂഹികജീവി എന്ന പരിഗണനയും അംഗീകാരവുമാണ് .
വ്യകതിജീവിതത്തിൽ മനോബി വിവാഹിതയായെങ്കിലും കുറച്ചു നാളുകൾക്കു ശേഷം വേർപിരിഞ്ഞു. മനോബിക്ക് ദേബാശിഷ് മനാബിപുത്രോ എന്ന് പേരിട്ടിരിക്കുന്ന ഒരു വളർത്തു മകൻ ഉണ്ട്. “എ ഗിഫ്റ്റ് ഓഫ് ഗോഡ്ഡ്സ് ലക്ഷ്മി” എന്ന മനോബി ബന്ദോപാധ്യായുടെ ജീവചരിത്രം , അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് .
Comments