തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരൻ ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനിച്ചു.നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിച്ചു വിടൽ ഉത്തരവ് ഇറങ്ങമെന്നാണ് സൂചന.ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ബിജുലാലിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനിച്ചത്.
വെറുമൊരു ക്രമക്കേടല്ല. ഗുരുതരമായ സൈബർ ക്രൈമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് ധനമന്ത്രി തന്റെ ഫേയ്സ്ബുക്കിൽ കുറിച്ചു.ധനവകുപ്പിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം സമഗ്രമായ അന്വേഷണം നടത്തും. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന് നൽകിയ നിർദേശം. തട്ടിപ്പിൽ വഞ്ചിയൂർ ട്രഷറിയിലെ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കും.
ഇതിനിടയിൽ വഞ്ചിയൂർ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റി.തട്ടിപ്പു കണ്ടുപിടിച്ച എസ്.റ്റി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ട്രഷറി സോഫ്ടുവെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കാനും തീരുമാനിച്ചു. ഇതിനു പുറമേ ഫംങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻഐസിയുടെയും ട്രഷറി ഐറ്റി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും.
സമാനമായ സംഭവങ്ങൾ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും ധനമന്ത്രി ഫേയ്സ് ബുക്കിൽ കുറിച്ചു.അതേസമയം തട്ടിപ്പ് സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്ന് ബിജുലാലിന്റെ ഭാര്യ സിമി വ്യക്തമാക്കി.