വേനലവധി കടന്നു പോയത് ഇത്തവണ കുട്ടികളാരും അറിഞ്ഞില്ല. സ്‌കൂളിലേക്കുള്ള ഓട്ടവും പരീക്ഷയുടെ ഭാരവും ഒഴിഞ്ഞു ആസ്വദിക്കാനുള്ള രണ്ടു മാസങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ് ഇത്തവണ അവര്‍ ചെലവഴിച്ചത്.
സാധാരണയായി സ്‌കൂള്‍ അടക്കുന്നതിന് മുന്‍പേ തന്നെ എവിടേക്കാണ് യാത്ര എന്ന് അവര്‍ തീരുമാനിച്ചിരിക്കും എന്നാല്‍ ഇത്തവണ ലോക്ക് ഡൗണ്‍ എന്ന വലയം അവസാനിക്കുമ്പേള്‍ നമ്മുടെ നാട്ടില്‍ തന്നെയുള്ള ചില സ്ഥലങ്ങളിലേയ്‌ക്ക് ഒരു യാത്ര ആകാം . ആനന്ദവും , അറിവും നൽകുന്ന യാത്ര .
അങ്ങനെ ഒന്നാണ് കോഴിക്കോട് ഗോവിന്ദപുരം എരവത്ത് കുന്നിലെ മാംഗോ പാര്‍ക്ക്. കോഴിക്കോട്ടെ മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഇവിടം ഒരുങ്ങിക്കഴിഞ്ഞു. വളരെ മനോഹരമായ കുന്നിന്‍ പ്രദേശം ചുറ്റുപാടും മരങ്ങളും പാറക്കെട്ടുകളും എന്നാല്‍ ഇവയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല.
ജോലിയില്‍ നിന്നും വിരമിച്ച കുറച്ചു മധ്യവയസ്‌കര്‍ അവരുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കാന്‍ വേണ്ടിയാണ് ഈ ആശയം ആദ്യമായി കൊണ്ടുവന്നത്. അതിന്റെ ഭാഗമായി അവര്‍ അവിടെ ഇരിപ്പിടങ്ങളും സ്ഥാപിച്ചു. പിന്നീട് കോഴിക്കോട് കോര്‍പ്പറേഷന്‍ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ ഇവിടെ സജ്ജീകരണങ്ങള്‍ ഏറെയാണ് കുട്ടികള്‍ക്ക് കളിക്കാന്‍ ആവശ്യമായ റൈഡുകളും മറ്റും ഇവിടെ സജീവമാണ്.
കുന്നിന്‍ പ്രദേശമായതിനാല്‍ ഇതിന്റെ മുകളില്‍നിന്നുള്ള കോഴിക്കോട് ദൃശ്യം അതി മനോഹരം തന്നെ അതൊന്നും ആരും അധികം ആസ്വദിച്ച് കാണാന്‍ വഴിയില്ല. ഒച്ചയും ബഹളവും ഒഴിഞ്ഞ ശാന്തപ്രദേശം. പുറമേ കുന്നിനു മറുഭാഗത്തുളള ആനപ്പാറയും ,ചെറു പാറക്കെട്ടുകളും അതിനുമുകളില്‍ തേവരുടെ ക്ഷേത്രവും എല്ലാം ഇതിന് ഭംഗി കൂട്ടുന്നു. രാവിലെ 8 മുതല്‍ 2 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് പ്രവേശന സമയം.