തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി ചികിത്സ തേടിയെത്തിയ 52-കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡോ. ഹാരിസ് ചിറക്കൽ. നെഞ്ചുവേദനയുമായി എത്തുന്ന രോഗികളെ ക്യൂവിൽ നിർത്തുകയോ ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിടുകയോ ചെയ്യുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
“നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കാം. നിമിഷങ്ങൾക്കകം രോഗി ഹൃദയസ്തംഭനത്തിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ അടിയന്തര ചികിത്സയാണ് ആദ്യം നൽകേണ്ടത്,” എന്നാണ് ഡോ. ഹാരിസ് കുറിച്ചത്.
ഇത്തരം രോഗികളെ ഉടൻ എമർജൻസി വിഭാഗത്തിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ച് നിരീക്ഷിക്കേണ്ടതായിരുന്നുവെന്നും, സംഭവത്തിൽ ജീവനക്കാരുടെ അനാസ്ഥ വ്യക്തമായി കാണുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
“ഏറ്റവും അത്ഭുതപ്പെടുത്തിയത് രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാൻ കത്ത് നൽകിയെന്ന വിവരമാണ്. ഹൃദയസ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിക്ക് റഫറൽ കത്ത് നൽകി മറ്റൊരു ആശുപത്രിയിലേക്ക് അയയ്‌ക്കുകയല്ല ചെയ്യേണ്ടത്. അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. ശക്തമായ അന്വേഷണവും ഉത്തരവാദികൾക്കെതിരായ നടപടിയും അനിവാര്യമാണ്,” എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അങ്ങേയറ്റം വേദനാജനകമായ വാര്‍ത്ത. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്നും നിമിഷങ്ങള്‍ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണ്.
ഏറ്റവും അടിയന്തരമായി എമര്‍ജന്‍സി വിഭാഗത്തിലും ഐ.സി.യുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കേണ്ടതായിരുന്നു. ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്. അവസാനത്തെ വാചകമാണ് രസകരം. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യു കുറിപ്പ് നല്‍കിയത്രെ. ഒരു ജനറല്‍ ആശുപത്രിയിലാണ് സംഭവം.
ഹൃദയസ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിയ്‌ക്ക് മെഡിക്കല്‍ കോളജിലേക്ക് റഫറല്‍ ലെറ്റര്‍ നല്‍കുന്നു. ഒരു മണിക്കൂര്‍ എടുക്കും മെഡിക്കല്‍ കോളജില്‍ എത്താന്‍. സീരിയസ് രോഗികളെ അങ്ങനെയല്ല റഫര്‍ ചെയ്യേണ്ടത്. ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാണ്.
വ്യാഴാഴ്ച രാത്രിയാണ് നെയ്യാറ്റിൻകര സ്വദേശിയായ രാജേഷ് കുമാർ (52) നെഞ്ചുവേദനയെ തുടർന്ന് ജനറൽ ആശുപത്രിയിലെത്തിയത്. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടതായും, ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നതിനിടെ രാജേഷ് കുമാർ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ആരോപണവിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജോയ് ജോൺ അറിയിച്ചു. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്ച ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















