മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി മാറ്റി. സമീത് താക്കര്‍ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയം ചീഫ് ജസ്റ്റിസ് ദീപാംകര്‍ ദത്തയുടെ ബഞ്ചാണ് പരിഗണിച്ചത്. ഇതിനിടെ ബീഹാര്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം വേണം എന്ന നിലപാട് എടുത്തതായാണ് റിപ്പോര്‍ട്ട്. കനത്ത മഴമൂലം മുംബൈനഗരം വെള്ളക്കെട്ടിലായതിനാല്‍ കോടതി പ്രവര്‍ത്തനം തടസ്സപ്പെട്ടതാണ് കേസ്സ് മാറ്റാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ബീഹാര്‍ പോലീസ് കേസ്സ് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മുംബൈ പോലീസും എതിര്‍പ്പറിയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ തനിക്കെതിരെ അന്വേഷണം നടത്താന്‍ ബീഹാര്‍ പോലീസിന് യാതൊരു അധികാരവുമില്ലെന്ന് കാണിച്ച് റിയാ ചക്രബര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സ്ഥിരമായി മുംബൈയില്‍ താമസിക്കുന്നതിനാല്‍ തന്റെ കേസ്സ് മുംബൈ പോലീസാണ് കൈകാര്യം ചെയ്യേണ്ടതെന്ന വാദമാണ് സുശാന്തിന്റെ കാമുകിയെന്ന് പറയപ്പെടുന്ന റിയ ഉന്നയിച്ചിരിക്കുന്നത്. ജൂണ്‍ 18ന് റിയയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു.
സുശാന്തിന്റെ അച്ഛന്‍ കെ.കെ.സിംഗ് മകന്റെ മരണത്തിലെ ദുരൂഹത ആരോപിച്ച് പാറ്റ്‌നയിലാണ് കേസ്സ് നല്‍കിയത്. കേസ്സന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയ ബീഹാര്‍ ഐ.പി.എസ് ഓഫീസര്‍ വിനയ് തിവാരിയേയും സംഘത്തേയും നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയതും വിവാദമായിരിക്കുകയാണ്.