ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ഭക്തരുടെ അനുഗ്രഹാശിസുകളോടെയാണ് അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ഇന്ന് ശിലാസ്ഥാപനം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനയോടെ ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. എന്നാല്‍ ഈ സുദിനത്തില്‍ വിസ്മരിക്കപ്പെടാന്‍ കഴിയാത്ത മറ്റ് ചിലരുണ്ട്.
ഗോധ്ര തീവണ്ടിയിലെ എസ്-6 ബോഗിയില്‍ ആളിപ്പടര്‍ന്ന തീയില്‍ കത്തിയമര്‍ന്ന ധീരബലിദാനികളായ 59 കര്‍സേവകരുടെ ജീവത്യാഗം വെറുതെയായില്ല. അവരുടെ അനുഗ്രഹത്തോടെ തന്നെയാണ് ഇന്ന് ഭൂമി പൂജ ചടങ്ങുകള്‍ അതിഗംഭീരമായി നടന്നത്. അയോദ്ധ്യയില്‍ നിന്നും മടങ്ങവെ ജീവന് ബലി നല്‍കേണ്ടി വന്നവരുടെ കുടുംബാംഗങ്ങളും അന്നത്തെ ക്രൂരതയില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടവരും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും അയോദ്ധ്യയിലെ രാമക്ഷേത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
തീവണ്ടി കത്തിയെരിഞ്ഞപ്പോള്‍ സ്വന്തം അമ്മയെ നഷ്ടമായെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ട ജയന്തി ഭായ് എന്ന കര്സേവകന് 18 വര്‍ഷത്തിന് ശേഷം ഇന്ന് സന്തോഷം പങ്കുവെച്ചു. തന്റെ അമ്മയുടെ ഉള്‍പ്പെടെയുള്ളവരുടെ ജീവത്യാഗം വെറുതെയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഭഗവാന് ശ്രീരാമന് വേണ്ടിയുള്ള ബലിദാനമായാണ് ഗോധ്രയിലെ സംഭവത്തെ കാണുന്നതെന്നും കൊറോണ ഇല്ലായിരുന്നെങ്കില്‍ സന്തോഷം ഇരട്ടിയാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
65കാരനായ നവീന്‍ചന്ദ്ര ബ്രഹ്മഭട്ടിന് തന്റെ ഭാര്യയെയാണ് നഷ്ടപ്പെട്ടത്. ഇരുവരും അയോദ്ധ്യയില്‍ നിന്നു മടങ്ങവെയാണ് ഗോധ്രയില്‍ വെച്ച് തീ ആളിപ്പടര്‍ന്നത്. ബ്രഹ്മഭട്ട് രക്ഷപ്പെട്ടെങ്കിലും ഭാര്യ നീരുബെന്നിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കൊറോണ വൈറസ് എന്ന് അവസാനിക്കുന്നുവോ അന്ന് രണ്ട് മക്കളെയും കൂട്ടി അയോദ്ധ്യയിലെത്തുമെന്ന് നവീന്‍ ചന്ദ്ര ബ്രഹ്മഭട്ട് അറിയിച്ചു.
90നടുത്ത് പ്രായമുള്ള സര്‍ദാര്‍ജി വഗേലയും രാമക്ഷേത്ര നിര്‍മ്മാണത്തിന് ആരംഭം കുറിച്ചതില്‍ സന്തോഷം അറിയിച്ചു. ഗോധ്രയില്‍ തന്റെ മകന് രാകേഷിനെയാണ് വഗേലയ്ക്ക് നഷ്ടമായത്. ഭൂമി പൂജ നടക്കുമ്പോള്‍ താനും പ്രാര്‍ത്ഥിക്കുമെന്നും തങ്ങളുടെ എല്ലാ ത്യാഗവും സഫലമാകാന്‍ പോകുകയാണെന്നും സര്‍ദാര്‍ജി വഗേല നേരത്തെ പ്രതികരിച്ചിരുന്നു.
അയോദ്ധ്യയിലെ ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ശേഷം ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭാഗവത് ഒരുകാര്യം അടിവരയിട്ട് പറഞ്ഞിരുന്നു. ഇന്ന് ഭൂമി പൂജയില്‍ പങ്കെടുക്കാന്‍ എത്തിയവരെക്കൂടാതെ രാമജന്മഭൂമി പ്രക്ഷോഭത്തിനു വേണ്ടി ജീവനും ജീവിതവും ദാനം ചെയ്ത നിരവധി പേർ ഇന്നത്തെ ദിവസത്തിൽ മറ്റൊരു ലോകത്തിരുന്ന് അനുഗ്രഹം ചൊരിയുന്നുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.