ന്യൂഡല്‍ഹി: സുശാന്ത് സിംഗിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ന ൽകിയ പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് സുശാന്തുമായി യാതൊരു വ്യക്തിബന്ധവുമില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. സുശാന്ത് സിംഗിന്റെ മരണം ദുരൂഹമാണെന്നും കേന്ദ്ര ഏജന്‍സികളായ സി.ബി.ഐയോ എന്‍.ഐ.എയോ അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
‘നിങ്ങളാരാണെന്ന് കോടതിയ്‌ക്കറിയില്ല. സുശാന്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് തീർത്തും അപരിചിതനായ ഒരാള്‍ ഈ കേസ്സില്‍ അനാവശ്യമായി ഇടപെട്ടിരിക്കുകയാണ്. സുശാന്തിന്റെ അച്ഛന്‍ കേസ്സുമായി മുന്നോട്ടു വന്നിട്ടുണ്ട് . അതിനാല്‍ നിങ്ങളുടെ പരാതി തള്ളുകയാണ്’ ചീഫ് ജസ്റ്റിസ് നയിക്കുന്ന സുപ്രീം കോടതി ബഞ്ച് പരാതി തള്ളിക്കൊണ്ട് പറഞ്ഞു. സുശാന്തിന്റെ അച്ഛന്‍ കെ.കെ.സിംഗാണ് കോടതിയെ സമീപിച്ചത്.
കേസ്സില്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. സുശാന്തിന്റെ ദുരൂഹമരണം അന്വേഷിക്കണമെന്ന ബീഹാര്‍ സര്‍ക്കാറിന്റെ അപേക്ഷ സി.ബി.ഐയ്‌ക്ക് കൈമാറിയതായും തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.
കേസ്സില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന വാദവുമായി റിയാ ചക്രബര്‍ത്തി ഇതിനിടെ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു . ജൂണ്‍ മാസം 14-ാം തീയതിയാണ് സുശാന്ത് മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
Comments