പാറ്റ്‌ന: നടന്‍ സുശാന്ത് സിംഗിന്റെ ദുരൂഹമരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്.പി ബീഹാറില്‍ തിരിച്ചെത്തി. എസ്.പി.വിനയ് തിവാരിയെ മുംബൈ മുൻസിപ്പൽ അധികൃതർ നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയത് ഏറെ വിവാദമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രലായം ഇടപെട്ടതോടെ മുംബൈ മുന്‍സിപ്പല്‍ അധികൃതര്‍ എസ്.പി. വിനയ് തിവാരിയെ വിട്ടയക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മുബൈ മുന്‍സിപ്പല്‍ അധികൃതര്‍ അന്വേഷണം വൈകിപ്പിക്കാന്‍ വിനയ് തിവാരിയെ ബോധപൂര്‍വ്വം ക്വാറന്റൈനിലാക്കിയെന്നും ബീഹാര്‍ പോലീസ് മേധാവി ആരോപിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മുംബൈ ഗസ്റ്റ് ഹൗസിലെത്തിയ ഉടന്‍ ബൃഹദ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബന്ധപ്പെട്ടുവെന്നാണ് തിവാരി പറയുന്നത്. ചില നടപടി ക്രമങ്ങളുടെ പേരിലാണ് കോര്‍പ്പറേഷന്‍ ബന്ധപ്പെട്ടത്. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ ഗസ്റ്റ്ഹൗസില്‍ തുടരണമെന്നും നിര്‍ബന്ധിക്കുകയായിരുന്നുവെന്നും വിനയ് തിവാരി സൂചിപ്പിച്ചിരുന്നു.
ബീഹാര്‍ പോലീസിന്റെ നിര്‍ദ്ദേശം മുംബൈ പോലീസ് വകവെച്ചില്ല എന്ന ആക്ഷേപം ഉയരുകയും വിഷയം ആഭ്യന്തര മന്ത്രാലയത്തിന് ലഭിക്കുകയുമായിരുന്നു. ബീഹാര്‍ പോലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥനെ തടഞ്ഞു വെയ്‌ക്കുന്ന തരത്തിലാണ് നടപടിയുണ്ടായത്. തനിക്കൊപ്പം വന്ന മറ്റ് നാലു പോലീസുകാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാതിരുന്നതും തന്നോടു മാത്രം മറ്റൊരു സമീപനം എടുത്തതും സംശയത്തിന് ഇടനല്‍കിയെന്ന് തിവാരി പറഞ്ഞു.
കേന്ദ്രആഭ്യന്തരവകുപ്പിന്റെ ഇടപെടലും സുപ്രീംകോടതിയുടെ നിര്‍ദ്ദേശവുമാണ് മുംബൈ പോലീസിന് വിനയായത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അലംഭാവമുണ്ടായെന്ന വിലയിരുത്തലാണ് സുപ്രീംകോടതി നടത്തിയത്. മൂന്നു ദിവസ ത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു. ബീഹാര്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഇന്നലെ സമ്മതിച്ചിരുന്നു.
Comments