മലയാള ഭാഷയ്‌ക്ക് അതുല്യ സംഭാവനകൾ ചെയ്ത പ്രിയ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്ക് ഇന്ന് 87ാം പിറന്നാൾ. 1933 ജൂലൈ 15ന് കൂടല്ലൂരിൽ ജനിച്ച എം.ടിയുടെ നാൾ പ്രകാരമുള്ള ജന്മദിനമാണ് കർക്കിടകത്തിലെ ഉത്രട്ടാതി.
മലയാള ഭാഷയ്‌ക്ക് നിരവധി അതുല്യ സംഭാവനകൾ നൽകിയ മലയാളികളുടെ അഭിമാനമാണ് എം.ടി. വാസുദേവൻ നായർ. ആത്മാവിൽ അലിഞ്ഞു ചേർന്ന വികാരമുണർത്തുന്ന എം.ടിയുടെ കഥകൾ ഓരോ കാലഘട്ടത്തേയും പ്രതിധ്വനിക്കുന്നു. അധ്യാപകൻ, പത്രാധിപർ, സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, പരിസ്ഥിതി വാദി അങ്ങനെ ഒരുപാട് വിശേഷണങ്ങൾ എം.ടിക്ക് സ്വന്തമാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹത്തിന് തലമുറകളുടെ സ്നേഹാദരം എപ്പോഴും കൂടെയുണ്ട്.
കാലം, അസുരവിത്ത്, മഞ്ഞ്, നാലുക്കെട്ട്, രണ്ടാമൂഴം തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സാഹിത്യ ജീവിതത്തിന്റെ തുടർച്ചയായി അമ്പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനവും ചെയ്തു. പത്മഭൂഷണും, ജ്ഞാനപീഠവും കരസ്ഥമാക്കിയ ഈ നിളയുടെ കലാകാരൻ മലയാള ഭാഷയ്‌ക്ക് ഒരു സുകൃതം തന്നെയാണ്.
ഇംഗ്ലീഷ് മാസപ്രകാരമുള്ള പിറന്നാൾ കഴിഞ്ഞുവെങ്കിലും നക്ഷത്രപ്രകാരം കർക്കിടകത്തിലെ ഉത്രട്ടാതി നാളിലാണ് എം.ടിയുടെ ജന്മദിനം. പതിവായി നടത്താറുള്ള ചടങ്ങുകളും, വഴിപാടുകളും, ബന്ധു സമാഗമങ്ങളും ഇല്ലാതെയാണ് ഇക്കുറി എം.ടിയുടെ പിറന്നാൾ കടന്നു പോകുന്നത്.
എല്ലാവരേയും വീട്ടിലൊതുക്കുന്ന രോഗം, വെള്ളപ്പൊക്കം, വിമാനാപകടം തുടങ്ങിയ ദുരന്തങ്ങൾ എം.ടിയേയും അസ്വസ്ഥനാക്കുന്നു. ഇത്രയും ആകുലതയുള്ളൊരു പിറന്നാൾ ഓർമ്മയിലില്ലെന്നു അദ്ദേഹം പറയുന്നു. എന്നാലും വൈകാതെ തന്നെ എല്ലാം ശരിയാകുമെന്നും, ഇപ്പോഴത്തെ സാഹചര്യം മറികടക്കുമെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വിശ്വസിക്കുന്നു.















