ഇന്ത്യൻ സിനിമയുടെ ശബ്ദമായി അറിയപ്പെടുന്ന മുഹമ്മദ് റാഫി ഒരു പ്ലേബാക്ക് ഗായകനായിരുന്നു. ക്ലാസിക്കൽ സംഗീതം, ഗസലുകൾ, ദേശസ്നേഹ ഗാനങ്ങൾ തുടങ്ങീ വ്യത്യസ്തമായ നിരവധി ഗാനങ്ങൾക്ക് പ്രശംസ ലഭിച്ച വ്യക്തികൂടിയായിരുന്നു മുഹമ്മദ് റാഫി. നിരവധി ഗായകർ രംഗത്തേക്ക് വരുന്നുണ്ടെങ്കിലും ഇദ്ദേഹത്തെ പോലെയുള്ളവർ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു. ഇന്ത്യയിലെ ചലച്ചിത്ര സംഗീതത്തിന്റെ ത്രിമൂർത്തികളായി ഇന്നും കണക്കാക്കുന്നത് മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ് എന്നിവരെയാണ്.
നിങ്ങൾ മുഹമ്മദ് റാഫി ആരാധകൻ ആണോ? എന്നാൽ അദ്ദേഹത്തെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ നിങ്ങൾ അറിയാനുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.
1. ഫീക്കോ എന്നായിരുന്നു മുഹമ്മദ് റാഫിയുടെ വിളിപ്പേര്.
2. തന്റെ ഗ്രാമത്തിലെ ഒരു ഫക്കീറിന്റെ മന്ത്രോച്ചാരണങ്ങൾ അനുകരിച്ചുകൊണ്ടായിരുന്നു റാഫി സംഗീത ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്.
3. റാഫിയുടെ കുടുംബത്തിന് ലാഹോറിലെ നൂർ മൊഹല്ലയിൽ ഒരു സലൂൺ ഉണ്ടായിരുന്നു.
4. മുഹമ്മദ് റാഫിയുടെ സഹോദരസുഹൃത്ത് അബ്‌ദുൾ ഹമീദ് റാഫിയിലെ കഴിവുകൾ കണ്ടെത്തി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.
5. കെ.എൽ.സൈഗാളിന്റെ സംഗീത പരിപാടിയിൽ പാടാൻ അവസരം ലഭിച്ച മുഹമ്മദ് റാഫി തന്റെ 13-)മത്തെ വയസ്സിൽ ആദ്യ പൊതുപരിപാടി അവതരിപ്പിച്ചു.
6. 1948ൽ രാജേന്ദ്ര കൃഷ്ണൻ രചിച്ച സൺ സുനോ ആയേ ദുനിയ വാലോൺ ബാപ്പുജി കി അമർ കഹാനി എന്ന ഗാനം റാഫി ആലപിച്ചു. ഇത് വൻ വിജയമായി.
7. വളരെ മഴയുള്ള ഒരു ദിവസമാണ് മുഹമ്മദ് റാഫിയുടെ ശവസംസ്‌കാരം നടന്നത്. ശവസംസ്‌കാരം വീഡിയോ റെക്കോർഡ് ചെയ്തതിൽ ചെറിയൊരു ഭാഗം പിന്നീട് പുറത്തിറങ്ങിയ ഹിന്ദി സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. മുംബൈ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ശവസംസ്‌കാരചടങ്ങിൽ ഒന്ന് ആയിരുന്നു ഇത്. പതിനായിരത്തിലധികം ആളുകൾ ആണ് പങ്കെടുത്തത്.
Comments