പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്‌ക്ക് വരികയാണോ, എങ്കിൽ ഒപ്പം നിങ്ങളുടെ അരുമകളെയും കൂട്ടാം.
2014 ജൂൺ 10ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഉടമയോടൊപ്പം സ്വന്തം വളർത്തു മൃഗങ്ങളേയും വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം. കോവിഡിന്റെ വ്യാപനത്തെ തുടർന്ന് പലരും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. പ്രവാസ ജീവിതം അവസാനിപ്പിക്കുമ്പോൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ എന്ത് ചെയ്യണമെന്നോർത്ത് പലർക്കും മാനസിക ബുദ്ധിമുട്ടുണ്ടാവാറുണ്ട്.
എന്നാൽ 2014 ലെ ഉത്തരവനുസരിച്ച് വളർത്തു മൃഗങ്ങളെ അഥവാ പെറ്റ്സ്സിനെ രണ്ടു രീതിയിൽ നാട്ടിലേക്ക് കൊണ്ടുവരാം. ഒന്നുകിൽ ബാഗേജ് വഴി കൊണ്ടുവരാം അല്ലെങ്കിൽ ഡിജിഎഫ്ടി ലൈസൻസ് എടുത്ത് കൊണ്ടുവരാം.
പെറ്റ്സ് എന്ന ഗണത്തിൽ നായയേയും, പൂച്ചയേയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പെറ്റ്സിനെ ബാഗേജിനൊപ്പം കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ഉടമ വിദേശത്തു താമസിച്ചതിന്റെ രേഖ വേണം. അതുപോലെ ഇന്ത്യയിലേക്ക് മടങ്ങുന്നതിന്റെ രേഖയും സമർപ്പിക്കണം. ഒരു വ്യക്തിയെ സംബന്ധിച്ച് രണ്ടു ജീവികളെ ബാഗേജിനൊപ്പം കൊണ്ടുവരാം. അത് രണ്ട് നായ്‌ക്കളോ, രണ്ട് പൂച്ചകളോ അല്ലെങ്കിൽ ഓരോ പൂച്ചയും നായയും ആവാം.
പെറ്റ്സിനെ കൊണ്ടുവരുമ്പോൾ റാബീസ്, ഡിസ്റ്റെംപർ, പാർവോ വൈറസ് അണുബാധ, എലിപ്പനി തുടങ്ങിയ രോഗ ലക്ഷങ്ങൾ ഇല്ലായെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണം. അതുപോലെ പൂച്ചയ്‌ക്കും നായയ്‌ക്കും പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പ് നടത്തിയതിന്റെ രേഖകളും ഹാജരാക്കണം.
വളർത്തു മൃഗത്തിന്റെ യാത്രാവിവരങ്ങൾ, ഉടമ നേരിട്ടല്ലെങ്കിൽ ഉടമയുടെ അനുമതി പത്രം, ഉടമയുടെ പേരും വിലാസവും തുടങ്ങിയ വിവരങ്ങൾ പരാമർശിച്ചിരിക്കണം. എ ക്യൂ ബി എസ് (അനിമൽ ക്വാററ്റീൻ ആൻഡ് സെർറ്റിഫിക്കേഷൻ സർവീസസ്) സംവിധാനമുള്ള ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ വഴി മാത്രമേ വളർത്തു മൃഗങ്ങളെ കൊണ്ടുവരാൻ സാധിക്കുകയുള്ളു.
ഇനി ഡിജിഎഫ്ടി ലൈസൻസ് പ്രകാരമാണ് വളർത്തു മൃഗങ്ങളെ കൊണ്ടുവരുന്നതെങ്കിൽ [email protected], http://dgft.gov.in എന്ന സൈറ്റിൽ ലൈസൻസിന് ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കിയതിനു ശേഷം എ ക്യൂ ബി എസ് അനുമതിക്ക് വേണ്ടി അപേക്ഷിക്കുക. എ ക്യൂ ബി എസിന്റെ അനുമതിയില്ലാതെ ഒരു വിമാന കമ്പനിയും മൃഗങ്ങളെ വിമാനത്തിൽ കയറ്റുകയില്ല.
Comments