ഉറവിടം അറിയാതെയും, സമ്പർക്കം വഴിയും സംസ്ഥാനത്തിനും രാജ്യത്തിന് പുറത്തുനിന്നുമായി ദിനംപ്രതി കൊറോണ രോഗവ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
കൈകഴുകിയതുകൊണ്ടും മാസ്ക് ധരിച്ചതുകൊണ്ടും, സാമൂഹിക അകലം പാലിച്ചതുകൊണ്ടും മാത്രം രോഗ വ്യാപനം കുറയ്‌ക്കാൻ കഴിഞ്ഞെന്നു വരില്ല. സമൂഹത്തെ ആവും വിധം ബോധവൽക്കരിച്ചുകൊണ്ടും സഹായങ്ങൾ നൽകി കൊണ്ടും എല്ലാവിധ മുൻകരുതലുകൾ എടുത്തുകൊണ്ടും കേന്ദ്ര സർക്കാർ മുന്നൊരുക്കത്തിലുണ്ട്. ഒപ്പം തന്നെ ആരോഗ്യ പ്രവർത്തകരും, നീതി നിർവ്വാഹകരും, സന്നദ്ധപ്രവർത്തകരും, സാമൂഹ്യ സംഘടനകളും ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യാൻ അഹോ രാത്രം പ്രവർത്തിച്ചു വരുന്നു.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. സർക്കാരിന്റെ അപ്പപ്പോഴുള്ള നിർദ്ദേശങ്ങൾ ഏറ്റെടുത്തു കൊണ്ട് പ്രവർത്തിക്കുന്നവർ. ഒരു മഹാവിപത്തിനെ മുന്നിൽ കണ്ട് ഊണും ഉറക്കവും ഉപേക്ഷിച്ച്, തങ്ങളുടെ കുടുംബത്തേയും കുട്ടികളേയും വരെ കാണാൻ പോലും കഴിയാതെ രാപ്പകൽ വൈറസ് വ്യാപന മേഖലയിലും ആശുപത്രികളിലും രോഗീശുശ്രൂഷ എന്ന മഹത്തായ കർത്തവ്യം ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരെ എത്ര കണ്ട് അഭിനന്ദിച്ചാലും അധികമാവില്ല.
വേണ്ടത്ര മുൻകരുതലുകളോ, രക്ഷാകവചങ്ങളോ, ഔഷധങ്ങളോ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ഭക്ഷണമോ യാത്രാസൗകര്യങ്ങളോ ശമ്പളമോ ലഭിക്കാതിരുന്നിട്ടും തങ്ങളുടെ കടമയിൽ അണുവിട പോലും നഷ്ടമാകാതെ ഒരു മഹാരോഗത്തെ കൂട്ടായി ചെറുക്കുവാൻ കാണിക്കുന്ന ത്യാഗത്തിനുമുൻപിൽ മറ്റൊന്നില്ല.
മേലുദ്യോഗസ്ഥരുടെ ആജ്ഞകൾ, രോഗികളുടെ ആവലാതികൾ, ചിലരുടെയെങ്കിലും പരിഹാസങ്ങൾ, അധിക ജോലിഭാരം ഇതൊന്നും ഇവരെ കീഴ്പ്പെടുത്തുന്നില്ല.
തങ്ങളുടെ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു കഴിയുവാൻ അവർ തയാറെടുത്തു കഴിഞ്ഞു. പലപ്പോഴും ക്വാറന്റീനിലും രോഗാവസ്ഥയിലും ആരോഗ്യ പ്രവർത്തകർ എത്തിച്ചേരുന്നു.
കർമ്മനിരതരായ ഈ വിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി ജോലി ഭാരം കുറയ്‌ക്കേണ്ടതും അവരുടെ ആവശ്യങ്ങൾ നിറവേറ്റണ്ടതും സർക്കാരിന്റെയും ജനങ്ങളുടേയും ചുമതലയാണെന്നു ആവർത്തിക്കട്ടെ!!
Comments