കൊറോണ എന്ന മഹാമാരിയ്‌ക്കിടയിലൂടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന ഈ കാലഘട്ടത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് അത്യാവശ്യമുള്ള കാര്യമാണ് . ഇത്തരത്തിൽ ഉള്ള സാഹചര്യത്തിലാണ് പ്രത്യേകമായി നിർമ്മിച്ചിരിക്കുന്ന ഹെർബൽ സാരികൾ മധ്യപ്രദേശിലെ വിപണികളിൽ എത്തിയിരിക്കുന്നത് .
“ആയുർവസ്ത്ര ” എന്ന് പേര് നൽകിയിരിക്കുന്ന ഈ സാരികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു കൂട്ടം ഔഷധസസ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് . സാരികൾ മാത്രമല്ല മറ്റു തുണിത്തരങ്ങളും ഔഷധസസ്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് വിപണിയിൽ എത്തിച്ചിട്ടുണ്ട് .
മധ്യപ്രദേശ് ഹാൻഡ്‌ലൂംസ് ആൻഡ് ഹാൻഡിക്രാഫ്റ്സ് കോർപറേഷന്റെ നേതൃത്വത്തിലാണ് സാരികൾ നിർമ്മിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത് . പുരാതന ഔഷധ സുഗന്ധ വ്യഞ്ജനങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ സാരികൾ ധരിക്കുന്നത് മൂലം രോഗ പ്രതിരോധശേഷി വർധിക്കും എന്നാണ് കോർപറേഷൻ അവകാശപ്പെടുന്നത് .
ഭോപ്പാലിലുള്ള തുണി നിർമ്മാണ മേഖലയിൽ വിദഗ്‌ദ്ധനായ ഒരു വ്യക്തിക്കാണ് ജനങ്ങൾക്ക് വേണ്ടി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഇത്തരം സാരികൾ നിർമ്മിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത് . ഒരുപാട് പ്രക്രിയകളിൽ കൂടി കടന്നു പോയതിന് ശേഷമാണു സാരികൾ നിർമ്മിക്കുന്നത്. അതിനാൽ തന്നെ പ്രത്യേക കഴിവും സമയവും ഇതിന് ആവശ്യമാണ് .
ഗ്രാമ്പൂ , ഏലക്ക , കറുവാപ്പട്ട , ചക്രഫൽ , കറുത്ത കുരുമുളക് , ജീരകം , വയനയില തുടങ്ങിയ സുഗന്ധ വ്യജ്ഞനങ്ങൾ ഒന്നിച്ചു പൊടിച്ചതിനു ശേഷം നാൽപ്പത്തെട്ടു മണിക്കൂർ വെള്ളത്തിലിട്ടു വെക്കും .അതിനു ശേഷം സുഗന്ധ വ്യഞ്ജനങ്ങൾ അടങ്ങിയ വെള്ളം തിളപ്പിച്ച് , അതിൽ നിന്ന് വരുന്ന ആവി സാരിയും മാസ്കും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണികളിലേക്കു കുറച്ചു മണിക്കൂറുകൾ കൊള്ളിക്കും . ഏകദേശം അഞ്ചു മുതൽ ആറുദിവസം വരെ ഒരു സാരി നിർമ്മിക്കാൻ എടുക്കും .
പുരാതന കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്ത്ര നിർമ്മാണ രീതി ഇവിടെ ഉപയോഗിക്കുന്നതിനാൽ ഈ സാരികൾ ഉപയോഗിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും എന്നാണ് തുണി നിർമ്മാണ വിദഗ്‌ദ്ധൻ പറയുന്നത് . ഏകദേശം രണ്ടു മാസത്തെ ശ്രമത്തിനൊടുവിലാണ് ഹെർബൽ സാരി നിർമ്മിക്കാനുള്ള ഉപായം കണ്ടെത്തിയത് . അഞ്ചോ ആറോ തവണ കഴുകുന്നത് വരെ ഈ സാരികളിൽ ഉള്ള രോഗപ്രതിരോധ ശേഷി നിലനിൽക്കും .
മൂവായിരം രൂപ വില വരുന്ന സാരികൾ ഇപ്പോൾ ഭോപ്പാലിലും ഇൻഡോറിലും മാത്രമേ വില്പനക്കെത്തിയിട്ടുള്ളൂ . താമസിയാതെ മധ്യപ്രദേശ് ഹാൻഡ്‌ലൂംസ് ആൻഡ് ഹാൻഡിക്രാഫ്റ്റ്സ് കോർപറേഷന്റെ രാജ്യമൊട്ടാകെയുള്ള മുപ്പത്തിയാറ് ഷോറൂമുകളിൽ കൂടി വില്പന ആരംഭിക്കുന്നതായിരിക്കും .
Comments