യുദ്ധങ്ങള്‍ എപ്പോഴും നമ്മള്‍ തുലനം ചെയ്യുന്നത് പൗരുഷത്തോടാണ്. വീരശൂര പരാക്രമികളായ യോദ്ധാക്കളുടെ മുഖങ്ങളാണ് യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിവരുന്നത് .
ത്യാഗത്തിന്‍റേയും ധീരതയുടെയും ഓര്‍മ്മയുമായി മറ്റൊരു സ്വാതന്ത്ര ദിനം കൂടി കടന്നു പോകുമ്പോൾ , സമൂഹത്തിന്‍റേ എല്ലാ ചട്ടകൂടുകളേയും ലംഘിച്ച് രാജ്യത്തിന് വേണ്ടി പോരാടിയ സ്ത്രീ യോദ്ധാക്കളെയും കൂടി നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.
ഝാന്‍സിയിലെ റാണിയായിരുന്ന ലക്ഷ്മി ഭായി ധീരതയുടെ സ്ത്രീരൂപമായിരുന്നു . വിധവയായ ഒരു സ്ത്രീ അശക്തയായിരിക്കും എന്ന തെറ്റായ ധാരണയാണ് അവര്‍ തിരുത്തിയത് . ‘ശിപായി ലഹള ‘ എന്ന് വിളിച്ച് ബ്രിട്ടീഷുകാര്‍ പ്രാധാന്യം കുറക്കാന്‍ ശ്രമിച്ച നമ്മുടെ സ്വാതന്ത്രത്തിനുള്ള ആദ്യ പോരാട്ടത്തിലെ ധീര സാന്നിധ്യമായിരുന്നു റാണി ലക്ഷ്മി ഭായി .
ഝാന്‍സിയിലെ മഹാരാജാവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ദത്തുപുത്രനെ അവകാശിയായി കാണുവാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ അറിയിക്കുകയും രാജ്യത്തിന്‍റെ ഭരണകാര്യങ്ങള്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുക്കുകയും ചെയ്തു. റാണിക്ക് കമ്പനി ഒരു ചെറിയ പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു.
എന്നാല്‍ തന്‍റെ രാജ്യത്തെ ഒരു അന്യന്‍റെ കൈയ്യിലേക്ക് ഏല്‍പ്പിച്ചുകൊടുത്ത് പിന്‍മാറുവാന്‍ അവര്‍ തയ്യാറായിരുന്നില്ല.1857 മുതല്‍ 1858 ജൂണ്‍ പതിനെട്ടിന് യുദ്ധമുഖത്ത് മരണം വരിക്കും വരെ ഝാന്‍സി റാണി ബ്രിട്ടീഷ് പടയെ ധീരമായി എതിര്‍ത്തു. തന്‍റെ മകനെ പുറത്ത് കെട്ടിവെച്ച് ശത്രുവിനെതിരെ വാള്‍ ഉയര്‍ത്തുന്ന റാണിയുടെ ചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു സ്ത്രീയായി ജീവിക്കുക എളുപ്പമല്ല . ധീരയായ ഒരു വനിതയായി ജീവിക്കുവാന്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ സാധിക്കൂ .
ദത്തുപുത്രനെ അവകാശിയായി കാണാന്‍ കഴിയില്ലെന്ന ബ്രിട്ടീഷ് നയത്തിനെതിരെയാണ് കര്‍ണാടകയിലെ കിട്ടുരിലെ റാണിയായിരുന്ന ചെന്നമ്മയും പോരാടിയത്. എന്നാല്‍ ഇത് റാണി ലക്ഷ്മി ഭായിയുടെ പോരാട്ടത്തിനുമൊക്കെ വളരെ മുന്‍പായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ആയുധമെടുത്ത ആദ്യ കാല സ്ത്രീ പോരാളികളിലൊരാളാണ് ചെന്നമ്മ . മഹാരാജാവിന്‍റെ മരണവും അധികം വൈകാതെയുള്ള മകന്‍റെ മരണവും മൂലം റാണി ചെന്നമ്മയ്‌ക്ക് രാജ്യഭാരം ഏല്‍ക്കണ്ടതായി വന്നു. അവര്‍ ഒരു ദത്തുപുത്രനെ ഏറ്റെടുക്കുകയും രാജ്യവകാശിയായി അവനെ നിയമിക്കാന്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനി ഇതിനെ എതിര്‍ത്തു. രാജ്യം വിട്ടുപോകാന്‍ ദത്ത് പുത്രനായ ശിവലിംഗപ്പയോട് ആവശ്യപ്പെട്ടു . രാജ്യത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ചേര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം . ചെന്നമ്മ ഇതിനെ ശക്തിയായി എതിര്‍ക്കുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് പോരാളികള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുവാന്‍ റാണി ചെന്നമ്മയുടെ പടയ്‌ക്ക് കഴിഞ്ഞു. പക്ഷേ ഒടുവില്‍ അവര്‍ ബ്രിട്ടീഷ് പട്ടാളക്കാരുടെ പിടിയിലാവുകയും തുറങ്കില്‍ അടയ്‌ക്കപ്പെടുകയും ചെയ്തു.
തുളുനാടിന്‍റെ റാണി അബ്ബക്ക പോരാടിയത് പോര്‍ച്ചുഗീസുകാരോടായിരുന്നു . പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരോട് പോരാടി എന്ന് മാത്രമല്ല , പോരാട്ടങ്ങളില്‍ അവരെ തോല്‍പ്പിക്കുകയും ചെയ്തു റാണി അബ്ബക്ക . ചെറുപ്പത്തില്‍ തന്നെ യുദ്ധമുറകള്‍ അഭ്യസിച്ച അബ്ബക്ക തന്‍റെ രാജ്യത്തിന്‍റെ തീരത്തണഞ്ഞ പോര്‍ച്ചുഗീസുകാരില്‍ അപകടം ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. വ്യാപാരത്തിന്‍റെ മറവില്‍ പോര്‍ച്ചുഗീസുകാര്‍ പതിയെ അവരുടെ അധികാരം ഭാരതത്തില്‍ ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ന്യായമല്ലാത്ത അവരുടെ ആവശ്യങ്ങളെയും അധികാര ചൂഷണങ്ങളെയും എതിര്‍ത്ത റാണി അബ്ബക്ക , വൈകാതെ അവരുമായി യുദ്ധത്തിലേര്‍പ്പെട്ടു.റാണിയുടെ യുദ്ധതന്ത്രങ്ങള്‍ക്ക് മുന്‍പിലും ധീരതയ്‌ക്ക് മുന്‍പിലും അടിയറവ് പറഞ്ഞ് പോര്‍ച്ചുഗീസ് പടയ്‌ക്ക് പലപ്പോഴും മടങ്ങേണ്ടി വന്നു. പക്ഷേ അപ്രതീക്ഷിതമായിരുന്നു അവസാനത്തെ ആക്രമണം. അമ്പലദര്‍ശനം കഴിഞ്ഞ് വരുന്ന വഴി ആണ് റാണി പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തെ പറ്റി അറിയുന്നതെന്നാണ് കഥ . പക്ഷേ ആ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ റാണി മരണമടഞ്ഞു.
ചരിത്രത്തില്‍ ഇടം നേടാത്ത എത്രയോ പോരാളികള്‍ ഇനിയും ഉണ്ടായിരുന്നിരിക്കണം . പേരുകളില്ലാത്ത, മുഖങ്ങളില്ലാത്ത എത്രയോ ആളുകളുടെ ത്യാഗമായിരുന്നു നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യം . ഒന്നിച്ചുനിന്ന് ഈ രാജ്യത്തെ സംരക്ഷിച്ചുകൊണ്ടാണ് നമ്മള്‍ അവരോടുള്ള ആദരവ് കാണിക്കേണ്ടത് .
Comments