നാടൻ ഈണങ്ങളുടെ രാജശില്പി, മെലഡിയുടെ പുതിയ തീരങ്ങളിലേക്ക് മലയാളികളെ വിരുന്നിനു വിളിച്ച പ്രിയ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്ററുടെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് ആണ്ട് തികയുന്നു. മലയാള സിനിമകളുടെ എണ്പതുകളും തൊണ്ണൂറുകളും തന്റെ സംഗീതം കൊണ്ട് വിസ്മയം തീർത്ത ജോൺസൻ മാസ്റ്റർ ഒട്ടേറെ മനോഹര ഗാനങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. അനുരാഗിണി, രാജഹംസമേ, ഗോപികേ നിൻ വിരൽ, സ്വർണ്ണമുകിലേ, ആടി വാ കാറ്റേ തുടങ്ങി മലയാളികൾക്ക് മറക്കാനാവാത്ത ഒരുപാട് ഈണങ്ങളുടെ ശില്പിയാണ് ജോൺസൻ മാസ്റ്റർ.
ദേവരാജൻ മാസ്റ്ററുടെ പ്രിയ ശിഷ്യനായ അദ്ദേഹം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സംഗീതമൊരുക്കിയ സംഗീത സംവിധായകനാണ്. തൃശൂർ ജില്ലയിൽ നെല്ലിക്കുന്നിൽ ജനിച്ച ജോൺസൻ മാസ്റ്റർ ചെറുപ്പത്തിലേ തന്നെ ഗിത്താറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച്ചിരുന്നു. പിന്നീട് വോയ്‌സ് ഓഫ് തൃശൂർ എന്ന സംഘടന രൂപീകരിച്ചു. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ഭരതന്റെ ‘ആരവം’ എന്ന സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കി കൊണ്ട് ജോൺസൻ മാസ്റ്റർ മലയാള സിനിമയിലേക്ക് പ്രവേശിച്ചു.
ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായി. പിന്നീടങ്ങോട്ട് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കിരീടം, ചമയം, ഞാൻ ഗന്ധർവ്വൻ തുടങ്ങി മുന്നൂറിലധികളെ മലയാള ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം ഒരുക്കി. ഒപ്പം ഒട്ടേറെ സിനിമകൾക്ക് മികച്ച പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെ സൃഷ്ടിയിലുണ്ട്. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ഈ സംഗീതജ്ഞന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ സംഗീത ശില്പങ്ങൾക്ക് മരണമില്ലാതെ നിത്യ യൗവ്വനമായി ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്.
Comments