കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം . ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും സരസ്വതി ദേവിയുടെ നാമത്തിലാണ് ക്ഷേത്രം അറിയപ്പെടുന്നത് . ഉപദേവതകളായി ശിവൻ , ശാസ്താവ്, ഗണപതി , നാഗങ്ങൾ , യക്ഷി എന്നിവരും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു .
ആയിരം വർഷത്തിനുമേൽ പഴക്കമുള്ള സരസ്വതി ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് . കിഴുപ്പുറത്തു ഇല്ലം എന്ന് പറയുന്ന നമ്പൂതിരി കുടുംബത്തിൽ ഒരിക്കൽ ഒരു നമ്പൂതിരിയും അദ്ദേഹത്തിന്റെ ധർമ്മപത്നിയും മാത്രം അവശേഷിച്ചു . ഷഷ്ഠിപൂർത്തി കഴിഞ്ഞിട്ടും സന്താന ഭാഗ്യം ഉണ്ടാകാതിരുന്ന നമ്പൂതിരി വളരെയധികം മനഃക്ലേശം അനുഭവിച്ചു പോന്നു .
അങ്ങിനെ ഇരിക്കെ അദ്ദേഹം ഗംഗാസ്നാനത്തിനായി പുറപ്പെട്ടു . പോകുന്ന വഴിയിൽ അദ്ദേഹം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തി ചേർന്നു . അവിടെ കുറച്ചു നാൾ ഭജനം ഇരിക്കാൻ നമ്പൂതിരി തീരുമാനിച്ചു. ദൃഢമായ ഭക്തിയോടെ അദ്ദേഹം ഒരു സംവത്സരം മൂകാംബിക ക്ഷേത്രത്തിൽ ഭജനമനുഷ്ഠിച്ചു . ഒരു രാത്രി ഉറക്കത്തിലായിരുന്ന നമ്പൂതിരിയുടെ സ്വപ്നത്തിൽ അതിസുന്ദരിയായ ഒരു യുവതി പ്രത്യക്ഷപെടുകയുണ്ടായി . അവർ ഇപ്രകാരം അദ്ദേഹത്തോട് അരുളി ചെയ്തു .” താങ്കൾ ഭജനം മതിയാക്കി ഗംഗാസ്നാനത്തിനായി പുറപ്പെട്ടോളൂ . ഈ ജന്മത്തിൽ അങ്ങേക്ക് സന്താന ഭാഗ്യം ഉണ്ടാവുകയില്ല . അതിനാൽ ഗംഗാസ്നാനത്തിന് ശേഷം തിരികെ പോവുക . അങ്ങയുടെ ഇല്ലത്തിനടുത്തുള്ള കരുനാട്ടില്ലത്തെ അന്തർജ്ജനം ഗർഭവതിയാണ് . അവർക്ക് ഉണ്ടാകുന്ന രണ്ടുണ്ണികളിൽ ഒരുണ്ണിയെ അങ്ങേക്ക് തരാൻ ഇല്ലത്തെ ഗൃഹസ്ഥനോട് പറയുക .മുലകുടി മാറിയാൽ ഉടൻ തന്നെ താങ്കൾ ഉണ്ണിയെ ഇല്ലത്തേക്ക് കൊണ്ട് വന്ന് സ്വന്തം ഉണ്ണിയെ പോലെ വളർത്തി ഉപനയനവും മറ്റും നടത്തുക .വിവാഹം നടത്തി കഴിയുമ്പോൾ ആ ഉണ്ണിക്കു പത്തു പുത്രന്മാരുണ്ടാവും . പിന്നീടങ്ങോട്ട് എല്ലാ കാലത്തും ഇല്ലത്തു പത്തു ആൺപ്രജകൾ ഉറപ്പായും ഉണ്ടായിരിക്കും. പുറപ്പെടുമ്പോൾ അങ്ങേക്കൊപ്പം ഞാനും വരുന്നതാണ്” . ഉറക്കമുണർന്ന തിരുമേനി ചുറ്റും ആരെയും കാണാഞ്ഞതിനാൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് മൂകാംബിക ദേവി തന്നെയാണ് എന്നുറപ്പിച്ചു .
പിറ്റേന്ന് തന്നെ അദ്ദേഹം മൂകാംബികയിൽ നിന്ന് പുറപ്പെട്ടു ഗംഗാസ്നാനവും കഴിഞ്ഞു ഇല്ലത്തെത്തി ചേർന്നു . അവിടെ എത്തിയ ഉടൻ തന്നെ കരുനാട്ടില്ലത്തെത്തി , അവിടത്തെ അന്തർജ്ജനം ഗർഭവതിയാണെന്നും , അവർക്ക് രണ്ടുണ്ണികൾ ഉണ്ടാകുമെന്നും , വളർത്താനായി അതിലൊരുണ്ണിയെ തരണമെന്നും ഗൃഹനാഥനോട് നമ്പൂതിരി ആവശ്യപ്പെട്ടു . ആ സമയം അന്തർജ്ജനം ഗർഭവതിയാണോ എന്ന സംശയത്തിൽ ആയിരുന്നു ആ ഇല്ലത്തുള്ളവർ . നമ്പൂതിരിയുടെ വാക്കുകളിൽ സന്തുഷ്ടനായ ഗൃഹനാഥൻ ഒരുണ്ണിയെ അദ്ദേഹത്തിന് വളർത്താൻ നല്കാമെന്ന് സമ്മതിക്കുകയും ചെയ്തു .
തിരിച്ചു പുറപ്പെട്ട നമ്പൂതിരി , ആ പ്രദേശത്തെ ചില നമ്പൂതിരിമാരുടെ മേൽനോട്ടത്തിലുണ്ടായിരുന്ന വിഷ്ണു ക്ഷേത്രത്തിൽ ചെന്ന് സ്വാമിയേ ദർശിച്ചു മടങ്ങാം എന്ന് വിചാരിച്ചു , ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങി . കുളിക്കാൻ ഇറങ്ങും നേരം തന്റെ ഓലക്കുട കുളക്കടവിൽ വെച്ചിട്ടാണ് അദ്ദേഹം ഇറങ്ങിയത് .കുളി കഴിഞ്ഞു ഓലകുടയെടുക്കാൻ നോക്കിയപ്പോൾ കുട അനങ്ങുന്നില്ല . എന്തൊരത്ഭുതം എന്ന് കരുതി ശങ്കിച്ചു നിന്ന തിരുമേനിയുടെ മുന്നിൽ ഒരു ദിവ്യപുരുഷൻ അവതരിച്ചു .
മൂകാംബിക ദേവി അങ്ങയുടെ കുടയിൽ ഇരുന്നാണ് ഇവിടം വരെ വന്നത് . ഇനി ദേവിയെ പ്രതിഷ്ഠിക്കാതെ ഈ കുട താങ്കൾക്ക് ഇവിടെ നിന്നെടുക്കാനാവില്ല . ഇവിടെ നിന്ന് കുറച്ചു മാറിയുള്ള മലമുകളിൽ പണ്ട് കുറച്ചു ദിവ്യന്മാർ പൂജിച്ചിരുന്ന ഒരു വിഗ്രഹം കിടപ്പുണ്ട് . എന്നാൽ ആ വിഗ്രഹത്തെ പൂജിക്കാൻ കഴിവുള്ളവരായി ഇന്ന് ആരും തന്നെയില്ല . അത് കൊണ്ട് വന്നു ദേവിയെ അതിൽ ആവാഹിച്ചിരുത്തി കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിച്ചാൽ മതി . അർച്ചനകളും മറ്റു പൂജകളും കഴിക്കാനായി പ്രതിഷ്ഠയുടെ പടിഞ്ഞാറു ഭാഗത്തായി മറ്റൊരു ശില സ്ഥാപിക്കുക.
എന്നാൽ മലമുകളിൽ നിന്ന് വിഗ്രഹം കൊണ്ട് വരുന്നതിന് അവിടെ കാവൽ നിൽക്കുന്ന യക്ഷി സമ്മതിക്കുകയില്ല . അതിനാൽ അവളെ പ്രസാദിപ്പിക്കണം . കുറച്ചു വറപൊടിയും , ശർക്കരയും നാളികേരവും കൊണ്ട് നേദ്യം നടത്തിയാൽ അവൾ പ്രസാദിച്ചു കൊള്ളും . ഇത്രയും പറഞ്ഞു ആ ദിവ്യപുരുഷൻ അപ്രത്യക്ഷനായി . അദ്ദേഹം പറഞ്ഞത് പോലെയൊക്കെ തിരുമേനി ചെയ്തു . ദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവും ക്ഷേത്രത്തിൽ അനുഭവിക്കാൻ തുടങ്ങി .
കരുനാട്ടില്ലത്തെ അന്തർജ്ജനം രണ്ടുണ്ണികളെ പ്രസവിക്കുകയും , അതിലൊരുണ്ണിയെ ഗൃഹനാഥൻ നമ്പൂതിരിക്ക് വളർത്താനും കൊടുത്തു . യഥാസമയം ഉണ്ണിയുടെ ഉപനയനവും വിവാഹവും നടത്തി . ദേവി അനുഗ്രഹിച്ചതു പോലെ തന്നെ ഉണ്ണിക്കു പത്തു പുത്രന്മാരുണ്ടായി. ഇന്നും ആ ഇല്ലത്തു ആൺപ്രജകൾക്കു ക്ഷാമമില്ല .
ദേവിയെ ആത്മാർഥമായി ഭജിക്കുകയും പൂജിക്കുകയും ചെയ്യുന്നവർക്ക് സർവൈശ്വര്യങ്ങളും ഉറപ്പാണ് . തൃമധുരമാണ് പ്രധാന വഴിപാട് . വള്ളിക്കാടുകൾക്കിടയിൽ വസിക്കുന്ന ദേവിയുടെ രൂപം കാണാൻ പ്രയാസമാണ് , പ്രതിരൂപം മാത്രമാണ് ദർശിക്കാൻ ആവുക . എല്ലാ വർഷവും നവരാത്രി ഉത്സവം കൊണ്ടാടുക പതിവാണ് . ആദ്യാക്ഷരം കുറിക്കാനും , കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകൾ ദേവിക്ക് മുന്നിൽ അർപ്പിക്കാനും ഈ സമയം തിരഞ്ഞെടുക്കുന്നു .
Comments