കോട്ടയം ജില്ലയിലെ പള്ളിപ്പുറത്തുകാവ് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ സാക്ഷാൽ ഭദ്രകാളിയാണ് പ്രതിഷ്ഠ .മനസ്സറിഞ്ഞു ദേവിയെ വിളിക്കുന്ന ഭക്തർക്ക് സർവൈശ്യര്യങ്ങളും പ്രധാനം ചെയ്യുന്ന വരദായിനി ആണ് പള്ളിപ്പുറത്തുകാവിലമ്മ .കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കുടുംബമായ കൊട്ടാരത്തിൽ കുടുംബമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പവകാശികൾ .
കൊട്ടാരത്തിൽ എന്ന് അറിയപ്പെടുന്ന കുടുംബത്തിലെ ഒരംഗം സ്ഥിരമായി ശ്രീപോർക്കലിയിൽ പോയി ഭജനമിരിക്കുക പതിവായിരുന്നു . അങ്ങിനെ കുറേക്കാലം കഴിഞ്ഞപ്പോൾ , ഒരു രാത്രി അദ്ദേഹം ദേവിയെ ധ്യാനിച്ച് കൊണ്ടിരുന്നപ്പോൾ ആരോ അടുക്കൽ വന്നു ഇപ്രകാരം അരുൾ ചെയ്തു ” നിന്റെ ഭക്തിയിൽ ഞാൻ അതീവ സന്തുഷ്ടയായിരിക്കുന്നു . അതിനാൽ നീ ഇനി ഇങ്ങോട്ടു നമ്മെ കാണാൻ വരണമെന്നില്ല . നിന്റെ മുന്നിൽ കാണുന്ന നാന്ദകം വാൾ സ്വദേശത്തു കൊണ്ട് പോയി വെച്ച് പൂജിച്ചാരാധിച്ചാൽ മതിയാവും. അങ്ങേക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവും “. കണ്ണ് തുറന്നു നോക്കിയപ്പോൾ സമീപത്തെങ്ങും ആരെയും ദർശിക്കാത്തതിനാൽ അത് ദേവി തന്നെയാണ് എന്ന് മനസിലാക്കുകയും ചെയ്തു . ദേവി അരുളി ചെയ്ത പോലെ മുന്നിൽ വാൾ കൂടി കണ്ടതോടെ അദ്ദേഹം അതുറപ്പിക്കുകയും ചെയ്തു .
നാന്ദകം വാളുമായി അദ്ദേഹം കുമാരനല്ലൂർ ദേവി സന്നിധിയിൽ എത്തുകയും , തനിക്കീ നാന്ദകം വാൾ വെച്ച് പൂജിച്ചാരാധിക്കുവാൻ ഒരു സ്ഥലം തരണമെന്നും ആവശ്യപ്പെട്ടു . അക്കാലത്തു ഇരുപത്തിയെട്ട് ദിവസമായിരുന്നു കുമാരനല്ലൂരിലെ ഉത്സവം . ഉത്സവത്തിന് കൊടിയേറിയാൽ പിന്നെ രാവിലെയും വൈകിട്ടും ആറാട്ടുണ്ടായിരുന്നു . ഓരോ ദിവസംവും ഓരോ പ്രദേശത്തേക്കായിരുന്നു ആറാട്ടിനെഴുന്നള്ളിയിരുന്നത് . ഒരു നാൾ ആറാട്ടു കോടിമതയിൽ ഉള്ള കൊടൂരാറ്റിലായിരുന്നു . ആറ്റിൽ ആറാട്ടു കഴിഞ്ഞു ദേവിയെ കുറച്ചു സമയം ഇറക്കിയിരുത്തുന്ന ഒരു കൊട്ടാരമുണ്ടായിരുന്നു അവിടെ . ആ സ്ഥലം മറ്റൊന്നിനും ഉപയോഗിക്കാതിരുന്നതിനാൽ നാന്ദകം വാൾ അവിടെ കൊണ്ട് വെച്ച് പൂജിക്കുവാനുള്ള അനുവാദം കുമാരനല്ലൂരിലെ ഊരാഴ്മക്കാർ അദ്ദേഹത്തിന് നൽകി .
തികഞ്ഞ ദേവി ഭക്തനായിരുന്ന അദ്ദേഹം മഹാമന്ത്രികനും ബ്രഹ്മചാരിയും ആയിരുന്നു . ആയതിനാൽ ബാധ കൂടി വരുന്നവർക്ക് വലിയ ആശ്വാസം തന്നെയായിരുന്നു കൊട്ടാരം. അദ്ദേഹത്തിന്റെ പ്രസിദ്ധി വർധിച്ചു വന്നതനുസരിച്ചു ദക്ഷിണയും വർദ്ധിച്ചു . എന്നാൽ അദ്ദേഹം അതൊന്നും എടുത്തിരുന്നില്ല . ഒരു നേരം നിവേദ്യ ചോറ് മാത്രം കഴിച്ചിരുന്ന അദ്ദേഹം , തനിക്കു പൂജക്കായി പൂവും മറ്റു വസ്തുക്കളും കൊണ്ട് വരുന്നവരോട് ദക്ഷിണ എടുത്തുകൊള്ളുവാൻ പറഞ്ഞു. ഇതറിഞ്ഞ അദ്ദേഹത്തിന്റെ കുടുംബക്കാർ അവിടെ വന്നു അദ്ദേഹത്തോടൊപ്പം താമസമായി . തീയാട്ട് എന്ന വഴിപാട് കൊണ്ട് കഷ്ടിച്ചു ജീവിച്ചു പോന്നിരുന്ന അവർക്കു ഇതൊരാശ്വാസം തന്നെയായിരുന്നു.
പ്രായമായപ്പോൾ ഭഗവതീ ഭക്തൻ തന്റെ അനന്തരവനെ അടുത്ത് വിളിച്ചിരുത്തി താൻ ചെയ്തപോലെ തന്നെ ദേവി പൂജ നടത്തണമെന്നും ഒന്നിനും ഒരു കുറവും വരുത്തരുത് എന്നും പറഞ്ഞു. ദേവിയെ പൂജിക്കാനുള്ള മന്ത്രങ്ങളും മറ്റും അനന്തരവന് അദ്ദേഹം ചൊല്ലി കൊടുത്തു. ഒന്നും അധികം ആവരുത് എന്നും അങ്ങിനെ ആയാൽ ദേവിയോടുള്ള ഭക്തി കുറഞ്ഞു പോവും എന്ന് ഉപദേശിക്കുകയും ചെയ്തു . തന്റെ കടമകൾ എല്ലാം തന്നെ അനന്തരവനെ ഏല്പിച്ചു കൊടുത്തു എന്ന സമാധാനത്തോടെ അദ്ദേഹം നിര്യാതനായി .
എന്നാൽ അനന്തരവൻ വിവാഹിതനും കർമ്മങ്ങൾ ചെയ്യുന്നതിൽ മുൻപത്തെ പോലെ കേമനും ആയിരുന്നുമില്ല. അയാൾ കോട്ടയത്ത് താമസം ആരംഭിച്ചപ്പോൾ ഭാര്യയും കുട്ടികളും കൂടെ വന്നു താമസിക്കാനും തുടങ്ങി. അതിനു ശേഷം എന്നും ഉറക്കത്തിൽ ദേവി വന്നു ഒന്നില്ലെങ്കിൽ കുടുംബത്തെ ഇവിടെ നിന്ന് പറഞ്ഞു വിടണം എന്നും അല്ലെങ്കിൽ എന്നെ മറ്റെവിടെയെങ്കിലും മാറ്റി കുടിയിരുത്തണം എന്നും ആജ്ഞാപിച്ചു തുടങ്ങി . ഇതിനു പരിഹാരം കാണാനായി അയാൾ വയസ്കര പോറ്റിയെ അഭയം പ്രാപിച്ചു. ദേവിയെ കുടിയിരുത്താൻ കൊട്ടാരത്തിനടുത്തു തന്നെ അദ്ദേഹം സ്ഥലം അനുവദിക്കുകയും ചെയ്തു. ദേവിയെ കുടിയിരുത്താൻ അയാൾ തന്ത്രിയായ ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാടിനെ വിളിക്കുകയും . ശുഭസമയം നോക്കി ദേവിപ്രതിഷ്ഠ നടത്തുകയും ചെയ്തു.പൂർവാധികം ശക്തിയോടെ കുടിയിരിക്കുന്ന ദേവിയെ പൂജിക്കാൻ തനിക്കാവില്ല എന്ന് മനസിലാക്കിയ അയാൾ ക്ഷേത്രത്തിൽ ശാന്തിക്കായി ബ്രാഹ്മണരെ നിയോഗിക്കുകയും ചെയ്തു
ഒരിക്കൽ ചെങ്ങന്നൂരുള്ള ഒരു കല്പണിക്കാരന് ഭ്രാന്ത് പിടിക്കുകയും , കുടുംബക്കാർ അയാളെ ഏറ്റുമാനൂരപ്പന്റെ മുന്നിൽ ഭജന ഇരുത്തുകയും ചെയ്തു. എന്നിട്ടും ദീനം ഭേദമാകാഞ്ഞാൽ അവർ അയാളേം കൊണ്ട് മടങ്ങും വഴി പള്ളിപ്പുറത്തുകാവിനു അടുത്തെത്തിയപ്പോൾ, ആ കൽപ്പണിക്കാരൻ താൻ ഇവിടെ അമ്മയുടെ അടുത്ത് എന്റെ ദീനം മാറും വരെ ഇരുന്നു കൊള്ളാം എന്ന് പറയുകയും, ക്ഷേത്രത്തിലെ വെളിച്ചപ്പാട് തുള്ളി അയാളെ അവിടെ ഭജനം ഇരുത്തുകയും ചെയ്തു . രോഗം പൂർണ്ണമായും ഭേദമായ അയാൾ ഭദ്രകാളിയുടെ ഒരു വിഗ്രഹം കല്ലിൽ തീർത്തു നടക്കു വെച്ച്. പിന്നീട് ഇതിലേക്ക് ദേവിയെ ആവാഹിച്ചു കുടിയിരുത്തുകയും ചെയ്തു. അങ്ങിനെയാണ് പള്ളിപ്പുറത്തുകാവ് ദേവി ക്ഷേത്രത്തിന്റെ ഉത്ഭവം .
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആയ ഭദ്രകാളിയാണ് പള്ളിപ്പുറത്തുകാവിൽ കുടികൊള്ളുന്നത് . ഭക്തിയോടെ മനസ്സിരുത്തി പ്രാർത്ഥിച്ചാൽ സർവൈശ്വര്യവും സുനിശ്ചിതം .















