സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ ഗതാഗത സംവിധാനത്തിൽ ഓൺലൈൻ ടാക്സി വരുന്നു. പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനം ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐ.ടി.ഐ), കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും ചേർന്നൊരുക്കുന്ന ഈ സംരംഭത്തിന് ‘സവാരി’ എന്നാണ് പേരിട്ടിരിക്കുന്നത്.
കളമശേരിയിലുള്ള വി.എസ്.ടി എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഇതിനുള്ള സോഫ്റ്റ് വെയർ തയാറാക്കുന്നത്. ഓൺലൈൻ ടാക്സിക്കുള്ള കരാർ കഴിഞ്ഞ മാർച്ചിൽ ഒപ്പിടാനിരുന്നെങ്കിലും കൊറോണ പ്രതിസന്ധി കാരണം അത് നീണ്ടുപോയി.
ഇപ്പോൾ ഓണത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്ന തീരുമാനത്തിലാണ് സംസ്ഥാന ക്ഷേമനിധി ബോർഡ്. ഓൺലൈൻ ടാക്സി സംരംഭത്തിലേക്ക് 10 കോടി രൂപ ആദ്യഘട്ടത്തിൽ ചിലവാക്കുന്നത് ഐ.ടി.ഐ ആണ്. ധനകാര്യ വകുപ്പ്, ഐടി, പോലീസ് എന്നിവരുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ പദ്ധതി നിലവിൽ വരികയുള്ളു.
തിരുവനന്തപുരം ജില്ലയിലാണ് ഈ സേവനം ആരംഭിക്കുന്നത്. ശേഷം എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്നാണ് ക്ഷേമനിധി ബോർഡ് ചെയർമാൻ എം.എസ്. സ്കറിയ പറയുന്നത്.
ഈ സേവനത്തിന് വേണ്ട 11,000 രൂപ വില വരുന്ന ട്രാക്കിങ്ങ് ഉപകരണം 5500 രൂപയ്‌ക്ക് ഐ.ടി.ഐ. നിർമ്മിച്ചു നൽകും. പദ്ധതിയിൽ ചേരാൻ 200 രൂപ രജിസ്ട്രേഷൻ ഫീസുണ്ടാകും. സംസ്ഥാനത്തിന്റെ ഏതു കോണിലും 24 മണിക്കൂർ സേവനമാണ് സവാരിയുടെ ഏറ്റവും വലിയ ഗുണം. ഇതിൽ ഉൾപ്പെടുന്ന വാഹങ്ങൾക്ക് സബ്സിഡി ലഭ്യമാണ്. വർക്ക്‌ഷോപ്പിലും, സ്പെയർപാർട്സ് കടകളിലും ഇവർക്ക് ആനുകൂല്യങ്ങളും പരിഗണിക്കും. ലക്ഷകണക്കിനോളം വരുന്ന ടാക്സി കാറുകൾ, അതിന്റെ ഉടമകൾ, ഇതിനോട് ബന്ധപ്പെട്ട തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടക്കം കുറിക്കുന്നത്.
Comments