വിഭവസമൃദ്ധമായ ഓണസദ്യയില്ലാതെ മലയാളികൾക്ക് ഓണാഘോഷം പൂർണമാവില്ല. ചിങ്ങമാസത്തിലെ തിരുവോണ നാളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുചേർന്നു സദ്യ കഴിക്കുന്ന രംഗം എവിടെപ്പോയാലും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വറുത്തുപ്പേരി മുതൽ പായസം വരെ ഇലയിൽ വിളമ്പി, താമശ പറഞ്ഞു, സ്വാദോട് കൂടി ഓണസദ്യ കഴിക്കുമ്പോൾ സംതൃപ്‌തി നിറയുന്നത് വയറ് മാത്രമല്ല മനസും കൂടിയാണ്. ഈ വർഷം കൊറോണ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഓണസദ്യ ഒരുക്കാതിരിക്കാൻ മലയാളികൾക്ക് ആവില്ല.
കുത്തരിച്ചോറ്, പഴം, പപ്പടം, ഉപ്പേരി, നെയ്യ്, പരിപ്പ്, അച്ചാറുകൾ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, സാമ്പാർ , ഓലൻ, കാളൻ, കൂട്ടുകറി, രസം, മോര്, പായസം എന്നിങ്ങനെ നീണ്ടുകിടക്കുകയാണ് ഓണസദ്യയിലെ വിഭവങ്ങൾ. ഓണസദ്യ തയാറാക്കുന്നതിനും അത് വിളമ്പുന്നതിനും ചില പ്രത്യേക രീതികളുണ്ട്. സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടാണ് പൊതുവെ ഓണസദ്യ തയാറാക്കാറുള്ളത്. നിലത്ത് പായ വിരിച്ച് ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ ഉണ്ണുക.
തൂശനിലയുടെ ഇടതുവശത്തായിട്ട് പപ്പടം വെയ്‌ക്കും, അതിന്റെ വലതുവശത്ത് ഉപ്പും, ഇടതുവശത്ത് കായവറുത്തതും ശർക്കരവരട്ടിയും, മുകളിലായി പഴവും വെയ്‌ക്കും. ഇലയുടെ ഇടതുഭാഗത്തായിട്ട് തന്നെ മൂന്ന് കൂട്ടം ഉപ്പിലിട്ടതും (അച്ചാർ) വിളമ്പും. പിന്നീടങ്ങോട്ട് ഓലൻ, പച്ചടി, കിച്ചടി, അവിയൽ തുടങ്ങിയ വിഭവങ്ങൾ വിളമ്പും. കറികൾ വിളമ്പിയതിനൊടുവിലാണ് ഇലയുടെ നടുവിലായി ചോറ് വിളമ്പുന്നത്. ഏറ്റവും അവസാനമാണ് പായസം വിളമ്പുക. അടപ്രഥമൻ,പരിപ്പ് തുടങ്ങിയവയാണ് ഓണത്തിന്റെ പ്രധാന പായസങ്ങൾ.
ഓണസദ്യയിൽ ഓരോ വിഭവത്തിനും അതിന്റേതായ പ്രധാന്യം ഉണ്ട്. അതുപോലെ ഓണസദ്യയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ഓരോ വ്യക്തിയുടേയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിനുകളുടേയും, മിനറലുകളുടേയും ഒരു കലവറയാണ് ഓണസദ്യാവിഭവങ്ങൾ. സദ്യയിലെ പലതരത്തിലുള്ള പച്ചക്കറികൾ ശരീരത്തിന് വളരെ നല്ലതാണ്. കൊറോണ മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്കെല്ലാം നിയന്ത്രണം ഉണ്ടെങ്കിലും, ഓണസദ്യയിൽ മലയാളികൾ ഒരിക്കലും നിയന്ത്രണം കാണിക്കില്ല.
Comments