കൊറോണ രാജ്യമാകെ പടർന്നുകയറിയതോടെ മനുഷ്യജീവിതം പാടെ മാറ്റി മറിക്കപ്പെട്ടു. സാമൂഹ്യാകലം പാലിക്കേണ്ടി വന്നതോടെ പ്രവർത്തന മേഖലകളെല്ലാം തന്നെ നിർജീവമായി. ഓൺലൈൻ വിദ്യാഭ്യാസവും, ഓൺലൈൻ വാണിജ്യവും, ബാങ്കിങ്ങും, സർക്കാർ വകുപ്പുകൾ ഉൾപ്പെടെയുള്ള ഓഫീസ് വർക്കുകളും, ആതുരസേവനവും വരെ ഇന്റർനെറ്റിന്റെ പിടിയിലായി. അടുത്തകാലം വരെ സ്കൂളിന്റെ പടി വരെ എത്തിയിരുന്ന മൊബൈൽ ഫോൺ അതിന്റെ വരും വരായ്കകൾ പാടെ മറന്നുകൊണ്ട് ഇന്ന് ഒഴിച്ചുകൂടാനാവാത്ത വസ്തുവായി തീർന്നിരിക്കുന്നു. കണക്ഷൻ ഇല്ലാത്തവർക്ക് സർക്കാർ ചിലവിൽ തന്നെ സൗകര്യങ്ങൾ കൊടുത്തുവരുന്നു.
പതിവിലും വിപരീതമായ ഒരു ഓണമാണ് മലയാളികൾ ഈ വർഷം ആഘോഷിക്കുന്നത്. രോഗവ്യാപനത്തിന്റെ ഭീതിയിൽ ആഘോഷങ്ങൾക്കെല്ലാം പരിധി നിശ്ചയിച്ചിട്ടുണ്ട്. പൂക്കളം ഒരുക്കാൻ വേണ്ടത്ര പൂക്കൾ ലഭ്യമല്ല. ഷോപ്പിംഗ് കരുതലുകളും സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ആളുകൾ കൂടുന്ന ആഘോഷങ്ങളോ സദ്യയൊരുക്കങ്ങളോ പാടില്ല. യാത്രകൾക്കും വിലക്കുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഓണാഘോഷവും ഓൺലൈനിൽ കൂടിയാവാം എന്ന് ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
പഠനവും യോഗയും തുടങ്ങി മറ്റെല്ലാം ഇന്റർനെറ്റിനെ ആശ്രയിക്കുമ്പോൾ സംഗീതവും നൃത്തവും സംഗീതവാദ്യോപകരണങ്ങളും ഓൺലൈനിൽ ആകട്ടെ എന്ന് തീരുമാനിക്കുകയാണ്. ഇനിയിതാ ഓണാഘോഷങ്ങളുടെ ഭാഗമായി കലാ മത്സരങ്ങളും, കലാസാംസ്കാരികോത്സവങ്ങളും ഓൺലൈനിലേക്ക് വഴിമാറുകയാണ്.നമ്മുടെ സാംസ്‌കാരിക തനിമ ഇവിടെ നഷ്ടമാവുകയാണോ? ഓൺലൈൻ പരിപാടികൾക്ക് ധാരാളം പരിമിതികളുണ്ട്.
നല്ലൊരു കമ്പ്യൂട്ടർ വിദഗ്ധന് അഞ്ചോ പത്തോ മിനിറ്റിൽ നടക്കുന്ന മത്സരങ്ങൾക്ക് തന്നിഷ്ടപ്രകാരം നിറച്ചാർത്തു നൽകാം, ഇതിലൂടെ അർഹിക്കുന്നവന്ന് സമ്മാനങ്ങൾ ലഭിക്കാതെ പോകാം. കലാനിപുണർ പിൻതള്ളപ്പെടാം. സദസുകൾക്ക് മുൻപിൽ നിറഞ്ഞ കൈയടികൾ ഏറ്റു വാങ്ങേണ്ടവർ ‘ലൈക്’ കളിലേക്ക് മാറ്റപ്പെടുന്നു, ദൂരപരിതികളിൽ മറയ്‌ക്കപ്പെടുന്നു. ഓൺലൈൻ പരിപാടികൾ സൗഹൃദ മേളകളാകട്ടെ, മഹാമാരിയിൽ നിന്നുള്ള മോചനശേഷം വരും കാലങ്ങളിൽ ലൈവ് ആയിത്തന്നെ നമ്മുടെ സാംസ്കാരികോത്സവങ്ങൾ നടക്കട്ടെ. ഐക്യവും സാഹോദര്യവും നിറഞ്ഞതാകട്ടെ നമ്മുടെ ഓണം.
Comments