റോഡുകളിലൂടെയല്ല, ഇനി കാർ ആകാശത്തിലൂടെ പോകും. സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോൾ കാറുകളും മാറിയല്ലേ പറ്റൂ. ലോകത്തുടനീളം ഫ്ലൈയിംഗ് കാറുകൾ എന്ന ആശയം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് മിക്കവരും. ഈ പരിശ്രമങ്ങളിലെ ഒരു പ്രധാന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ജാപ്പനീസ് കമ്പനിയുടേതാണ് പുതിയ റിപ്പോർട്ട്. വാഹനത്തിനുള്ളിൽ ഒരാളെ ഇരുത്തികൊണ്ട് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്ന കാർ ആണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. ജപ്പാനിലെ സ്കൈഡ്രൈവ് എന്ന കമ്പനിയാണ് വിജയകരമായി പരീക്ഷണയോട്ടം നടത്തിയത്.
വല കെട്ടിയ സ്ഥലത്ത് കുറച്ച് അടി മുകളിലായി പ്രോപ്പല്ലറുകളുള്ള ഒരു മെലിഞ്ഞ മോട്ടോർ സൈക്കിൾ പോലെ കാണപ്പെടുന്ന ഒരു കോൺട്രാപ്ഷൻ പറന്നതായുള്ള വീഡിയോ ആണ് അവർ പങ്കുവെച്ചിരിക്കുന്നത്. 2023ഓടെ ഫ്ലൈയിംഗ് കാർ എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്നാണ് പരിശ്രമത്തിന് നേതൃത്വം നൽകുന്ന ടോമോഹിരോ ഫുകുസാവ പറയുന്നത്. അതേ സമയം ഇത് സുരക്ഷിതാക്കുന്നത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫ്ലൈയിംഗ് കാർ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ശ്രമങ്ങൾ ലോകത്ത് പലയിടങ്ങളിലായി നടക്കുന്നുണ്ടെങ്കിലും അതിൽ വളരെ കുറച്ചെണ്ണത്തിന് മാത്രമാണ് ഒരു വ്യക്തിയുമായി പറന്നുയരാൻ സാധിച്ചതെന്നും ടോമോഹിരോ ഫുകുസാവ പറഞ്ഞു.
5 മുതൽ 10 മിനിറ്റ് വരെയാണ് വാഹനത്തിന് ഇത് വരെ പറക്കാൻ സാധിച്ചിട്ടുള്ളത്. ഇത് 30 മിനിറ്റ് ആക്കാൻ സാധിക്കുന്നതിലൂടെ നിരവധി രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് സാധ്യതകൾ ഏറുമെന്നും അദ്ദേഹം പറയുന്നു.
ഇതേ സമയം ബാറ്ററിയുടെ വലുപ്പം, എയർ ട്രാഫിക് നിയന്ത്രണം, മറ്റ് ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങൾ എന്നിവയാണ് ഫ്ലൈയിംഗ് കാർ നേരിടുന്ന വെല്ലുവിളികൾ.
വിമാനങ്ങളെയും ഹെലികോപ്പ്റ്ററുകളെയും അപേക്ഷിച്ച് ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് / ലാൻഡിംഗ്, പോയിന്റ് ടു പോയിന്റ് വ്യക്തിഗത യാത്ര എന്നിവയുടെ പ്രയോജനം ഉറപ്പുവരുത്താൻ സാധിക്കും.
വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടർ കോർപ്പറേഷൻ, ഇലക്ട്രോണിക് കമ്പനിയായ പാനസോണിക് കോർപ്പറേഷൻ, വീഡിയോ ഗെയിം ഡെവലപ്പർ ബന്ദായി നാംകോ എന്നീ ജാപ്പനീസ് കമ്പനികളാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. 2012ൽ കാർട്ടിവേറ്റർ എന്ന സന്നദ്ധപദ്ധതിയായാണ് സ്കൈഡ്രൈവ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഫ്ലൈയിംഗ് കാർ വില 10 മില്യൺ ഡോളർ വരുമെങ്കിൽ അത് വാങ്ങാൻ ആരും തയ്യാറാകില്ല എന്നും ഇടയ്‌ക്കിടെ താഴെ വീഴുമെങ്കിൽ ഫ്ലൈയിംഗ് കാർ വാങ്ങാൻ ആരും മുന്നോട്ട് വരികയില്ലായെന്നുമാണ് കാർനെഗീ മെലോൺ സർവകലാശാലയിലെ റോബോട്ടിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ സഞ്ജീവ് സിങ് പറയുന്നത്. ഒരു ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
Comments