ഇന്ത്യക്കും ചൈനയ്‌ക്കും ഇടയില്‍ അതിര്‍ത്തി സംഘര്‍ഷം ഇതാദ്യമായല്ല. എന്നാല്‍ ദോക്‌ലയ്‌ക്കു ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം മൂർച്ഛിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.
കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 2016-2018 കാലയളവില്‍ 1,025 തവണയാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചത്. 2017 ല്‍ ദോക്‌ലയില്‍ രണ്ടു മാസത്തോളമാണ് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നിന്നത്. ഭൂട്ടാനും ചൈനയും അവകാശവാദമുന്നയിക്കുന്ന സ്ഥലമാണ് ദോക്‌ല. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജൂണ്‍ 16 ന് ഈ മേഖലയില്‍ റോഡ് നിര്‍മിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്.
അടുത്തിടെ കശ്മീരിന്റെ വകുപ്പ് പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയില്‍ പാക് അധിനിവേശ കശ്മീരും ചൈനയുടെ ഭാഗത്തുള്ള അക്‌സായ് ചീനും തിരികെ അവകാശപ്പെടുന്നതിനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. പാകിസ്താനെ മാത്രമല്ല ചൈനയെയും ഇതു ചൊടിപ്പിച്ചിരുന്നു. യുഎന്നില്‍ ചൈന ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
അന്നുമുതൽ ചൈനയുടെ ഓരോ നീക്കവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട് . ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയുടേയും ചൈനയുടേയും പ്രതികരണങ്ങള്‍ എങ്ങനെയാകുമെന്ന് ഇപ്പോള്‍ ആര്‍ക്കും പറയാനാകില്ല. എന്നാല്‍, ചൈനീസ് വ്യോമാക്രമണത്തെ എങ്ങനെയാകും ഇന്ത്യ നേരിടുക എന്നതിന്റെ ഒരു സാധ്യതാ അഭ്യാസ പ്രകടനം വ്യോമസേന 2018ല്‍ തന്നെ നടത്തിയിരുന്നു. ഗഗന്‍ ശക്തി പാന്‍ ഇന്ത്യ വ്യോമാഭ്യാസം എന്ന് പേരില്‍ നടത്തിയ സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ തന്ത്രം ലളിതവും സുവ്യക്തവുമായിരുന്നു.
ഇന്ത്യന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ദീര്‍ഘദൂര മിസൈലുകള്‍ അയച്ചുകൊണ്ടായിരിക്കും ചൈന ആക്രമണം ആരംഭിക്കുകയെന്നാണ് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബിഷന്‍ സിങ് ധനോവയെ പോലെയുള്ള പരിചയസമ്പന്നര്‍ പ്രതീക്ഷിക്കുന്നത്.
ബാലിസ്റ്റിക് ആണവമിസൈൽ ഡോങ്ഫെങ്–26, കരയിൽനിന്നും കടലിലേക്കു തൊടുക്കാവുന്ന ബാലിസ്റ്റിക് ആണവമിസൈൽ ഡോങ്ഫെങ്– 21ഡി, അതിസൂക്ഷ്മ പ്രഹരശേഷിയുള്ള ഡോങ്ഫെങ്–16ജി, രണ്ടുതരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ആണവമിസൈൽ തുടങ്ങിയ മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ചൈന ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചിരുന്നു .
വ്യോമാക്രമണം തടുക്കുന്നതിനുള്ള മിസൈലുകളാണു നിലവിൽ ചൈന എത്തിച്ചിരിക്കുന്നത്. 2 മുതൽ 5 കിലോമീറ്റർ വരെ ദൂരെ ആക്രമണം നടത്താനും ഹെലികോപ്റ്ററുകളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും വീഴ്‌ത്താനും കഴിയുന്ന മിസൈലുകളാണ് ഇന്ത്യ സജ്ജമാക്കിയത്.
വ്യോമസേന മുൻനിര യുദ്ധവിമാനങ്ങളായ സുഖോയ് 30, ജാഗ്വർ, മിറാഷ് 2000 എന്നിവ ലേ, ശ്രീനഗർ താവളങ്ങളിൽ സജ്ജമാക്കി. സൈനികരെ എത്തിക്കാൻ അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകളും സജ്ജം
വ്യോമതാവളങ്ങള്‍ തകര്‍ത്ത് നിഷ്‌ക്രിയമാക്കുകയെന്നതാകും ചൈനീസ് തന്ത്രം. എന്നാല്‍, ഇത്തരമൊരു ആക്രമണം ഫലപ്രദമായി നടപ്പാക്കുക പറയുന്നതുപോലെ എളുപ്പമല്ലെന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട ബെല്‍ഫര്‍ സെന്റര്‍ സ്റ്റഡി ഫോര്‍ ഹാര്‍വാഡ് കെന്നഡി സ്‌കൂളിന്റെ പഠനം പറയുന്നത്.
കാരണം ഇന്ത്യയിലെ ഒരു വ്യോമതാവളം 24 മണിക്കൂര്‍ പ്രവര്‍ത്തനരഹിതമാക്കണമെങ്കില്‍ 220 ബാലിസ്റ്റിക് മിസൈലുകളെങ്കിലും ചൈനക്ക് തൊടുക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ പോലും അത് ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ലേ മുതല്‍ പസിഗട്ട് വരെയുള്ള നിരവധി വ്യോമ താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക പോലുമില്ല.
മൂന്ന് ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ചൈനീസ് സൈന്യത്തിന് 660 ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിദിനം തൊടുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ചൈനീസ് ശേഖരത്തിലുള്ള മധ്യദൂര മിസൈലുകള്‍ (1000- 1200) മൂന്ന് ദിവസങ്ങള്‍കൊണ്ട് അവസാനിക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള ചൈനീസ് ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യയുടെ പ്രത്യാക്രമണ തന്ത്രം ലളിതവും സുവ്യക്തവുമാണ്. നമുക്ക് അമേരിക്കയുടെ പാട്രിയറ്റ് ആന്റി മിസൈല്‍ പോലെയോ ഇസ്രയേലിന്റെ അയേണ്‍ ഡോം പോലെയോ മിസൈല്‍ വേധ സംവിധാനങ്ങളില്ല. എന്നാല്‍, അത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള പദ്ധതി തയാറാണ്.
എത്ര വലിയ ആക്രമണത്തില്‍ തകര്‍ന്ന റണ്‍വേകളും പരമാവധി ആറ് മണിക്കൂറുകൊണ്ട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഇന്ത്യക്കാകും. ആക്രമണ സൂചനകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ പോര്‍വിമാനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധിക്കും.
ചബുവ, തെസ്പൂര്‍, ലേ അദംപൂര്‍ തുടങ്ങിയ വ്യോമ താവളങ്ങള്‍ പ്രവര്‍ത്തിക്കാനാവാത്തവിധം തകര്‍ന്ന സാഹചര്യമുണ്ടായാല്‍ പോലും അത് നമ്മുടെ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പറയുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് ബറേലി, ദിംപൂര്‍, കാണ്‍പൂര്‍, ഖൊരക്പൂര്‍ തുടങ്ങി ഒരു ഡസനോളം വ്യോമതാവളങ്ങള്‍ അപ്പോഴും സജ്ജമായിരിക്കുകയും ചെയ്യും.
ഇന്ത്യയുടെ ഏത് ഭാഗത്തും എത്താന്‍ കഴിവുള്ള റോക്കറ്റുകള്‍ ചൈനയുടെ പക്കലുണ്ട്. ഈ യാഥാര്‍ഥ്യം അംഗീകരിക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ പക്കലും അഗ്നി 5 പോലുള്ള ശക്തമായ മറുപടികളുണ്ട്. റഫാല്‍, സുഖോയ് തുടങ്ങിയ പോര്‍വിമാനങ്ങളും ഇന്ത്യയുടെ പ്രത്യാക്രമണത്തെ മുന്നില്‍ നിന്നു നയിക്കാന്‍ ശേഷിയുള്ളവയാണ്. 100 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കളുമായി എത്തുന്ന മിസൈലുകള്‍ക്ക് 30 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പോര്‍വിമാനങ്ങള്‍ വഴിയാകും ഇന്ത്യ മറുപടി നല്‍കുക.















