നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള പല നിർമ്മിതികളും നമ്മെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. അത്തരം നിർമ്മിതികളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് എല്ലോറ ഗുഹകളിലെ കൈലാസനാഥ ക്ഷേത്രം. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഈ ഗുഹയിലെ കൈലാസനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ നോക്കാം.
ആധുനിക ലോകത്ത് നിന്നും ചരിത്രത്തിലേക്കുള്ള യാത്രയുടെ പ്രതീതിയാണ് എല്ലോറ ഗുഹകൾ സമ്മാനിക്കുക. മഹാരാഷ്‌ട്രയിലെ ഔറംബാദിന് സമീപമായാണ് എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രദേശം ചരിത്രകാരന്മാരുടെ ഇഷ്ടയിടം കൂടിയാണ്.
100 ഓളം വരുന്ന ഗുഹകളിൽ 34 എണ്ണത്തിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇതിലെ ആദ്യ 12 എണ്ണം ബുദ്ധക്ഷേത്രങ്ങളും 17 എണ്ണം ഹിന്ദുക്ഷേത്രങ്ങളും 5 എണ്ണം ജൈന ക്ഷേത്രങ്ങളുമായാണ് അറിയപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണ് ഗുഹകൾ നിർമ്മിച്ചത്.
ഈ ഗുഹകളിലെ 16-)o നമ്പറായി രേഖപ്പെടുത്തിയിരിക്കുന്ന കൈലാസനാഥ ക്ഷേത്രമാണ് ഇവിടത്തെ പ്രശസ്തമായ നിർമ്മിതി. ഭാരതത്തിന്റെ കലാശിൽപ മാതൃകയിലെ ഒന്നാം നമ്പർ താരവും ഈ ക്ഷേത്രം തന്നെ. 31.61 മീറ്റർ നീളവും 46.92 മീറ്റർ വീതിയുമുള്ള ഈ ക്ഷേത്രം മൂന്നുനിലകളിലായാണ് കാണാൻ സാധിക്കുക.
എല്ലോറയിലെ ചാരനന്ദ്രി ഹിൽസിലെ ഒറ്റക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.. എഡി 760ൽ രാഷ്‌ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിർമ്മാണം നടന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കഥ നോക്കാം.
ഈ പ്രദേശത്തെ രാജാവിന് ഒരിക്കൽ അപൂർവമായ രോഗമുണ്ടാകുകയും പ്രശസ്തരായ വൈദ്യന്മാർക്ക് പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചില്ല. അവസാനം രാജാവിന്റെ പത്നി ഗ്രീഷ്‌ണേശ്വര ശിവനോട് ഉള്ളുരുകി പ്രാർത്ഥിക്കുകയും അസുഖം ഭേദമായാൽ ക്ഷേത്രം നിർമ്മിക്കാമെന്ന് പറയുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ മുകൾ ഭാഗം കാണുന്നത് വരെ ഉപവസിക്കുമെന്നും പറഞ്ഞു. രാജ്ഞിയുടെ പ്രാർത്ഥനയുടെ ഫലമായി രാജാവിന്റെ രോഗം മാറി. ക്ഷേത്രനിർമ്മാണവും ആരംഭിച്ചു. അപ്പോഴാണ് അവർക്ക് മനസിലായത് ക്ഷേത്രത്തിന്റെ മുകൾഭാഗം അഥവാ ശിക്കാര കാണാൻ മാസങ്ങൾ ഒരുപാട് വേണ്ടിവരുമെന്ന്. അത്രയും നാൾ ഉപവാസമിരിക്കുക എന്നത് സാധ്യമായ കാര്യമാണോ ? അപ്പോഴാണ് കോകസ എന്ന പണിക്കാരൻ വരികയും ഒരാഴ്ച സമയത്തിനുള്ളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം നിർമ്മിക്കാമെന്ന് വാക്കുനൽകുകയും ചെയ്തു. അങ്ങനെ ഈ പണിക്കാരൻ ക്ഷേത്രത്തിന്റെ മുകൾഭാഗം ആദ്യം പണിതു. അങ്ങനെയാണ് ഇന്ന് കാണുന്ന ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന കൈലാസ പർവ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം. ലോകത്തെ ഏറ്റവും പഴക്കം ചെന്ന കല്ലിൽ കൊത്തിയിരിക്കുന്ന ക്ഷേത്രം കൂടിയാണ് ഇത്. ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായി 400 ടണ്ണിലധികം കല്ലുകളാണ് എടുത്തുമാറ്റിയത്. നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള ഈ നിർമ്മിതിയിൽ ഇത്രയും കല്ലുകൾ എങ്ങനെയാണ് മാറ്റിയതെന്ന ചോദ്യത്തിന് ഇന്നും ഉത്തരം കണ്ടെത്താൻ ആയിട്ടില്ല.
കൈലാസനാഥ ക്ഷേത്രം ഇന്നുകാണുന്ന രൂപത്തിലാകാൻ 150ൽ അധികം വർഷത്തെ അധ്വാനം വേണ്ടി വന്നിട്ടുണ്ട്. ഏഴായിരത്തിലധികം പണിക്കാർ ദിവസം 16 മണിക്കൂർ സമയം പണിയെടുത്തിരുന്നു. വൈദ്യുതി ഒന്നും ഇല്ലാത്ത കാലഘട്ടം ആയതിനാൽ വെളിച്ചത്തിന് വേണ്ടി കണ്ണാടിയുടെ പ്രതിഫലം ഉപയോഗിച്ചിരുന്നു.
ഭാരതത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന എല്ലോറ ഗുഹകളും കൈലാസനാഥ ക്ഷേത്രവും കാണാൻ വിശ്വാസികൾക്ക് പുറമെ നിരവധി ചരിത്രകാരന്മാരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.
Comments