തത്തകളെ ഇഷ്ടപ്പെടാത്തവരില്ല, തത്തകളെ കാണുന്നത് തന്നെ ഒരു ഭംഗിയാണ്. വീട്ടില്‍ തത്തകളെ കൂട്ടിലിട്ടു വളര്‍ത്തുന്നവരുണ്ട്. എന്നാല്‍ വീട്ടില്‍ വളര്‍ത്താതെ തന്നെ രാവിലെയും വൈകുന്നേരവും വിരുന്നെത്തുന്ന കൂട്ടം തത്തകള്‍. വര്‍ഷങ്ങളായി ഈ വിരുന്നുകാര്‍ പതിവ് തെറ്റിച്ചിട്ടില്ല. കോഴിക്കോട് മാളിക്കടവ് ചാനാരി താഴത്തെ പ്രകാശന്റെ വീട്ടിലാണ് തത്തകള്‍ വിരുന്നെത്തുന്നത്. വീട്ടിലെത്തുന്ന തത്തകള്‍ക്ക് വിരുന്നൊരുക്കാന്‍ വീടിന്റെ മതിലിനു മുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് പ്രകാശന്‍. രാവിലെയും വൈകുന്നേരവുമായി നൂറിലധികം തത്തകളാണ് ഇവിടെ വിരുന്നെത്തുന്നത്. ആദ്യം ഒരു തത്തയെത്തും അതിനു പിറകെ ഓരോന്നായി എത്തി തുടങ്ങും.
ആദ്യം വയല്‍ പ്രദേശമായിരുന്ന ഇവിടം പിന്നീട്ട് കൃഷി ചെയ്യാതെയായി തുടര്‍ന്ന് അവിടെ എത്തുന്ന തത്തകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതെയായി. തുടര്‍ന്നാണ് തത്തകള്‍ക്ക് പ്രകാശന്‍ വീട്ടില്‍ വിരുന്നൊരുക്കിയത്. കൂടാതെ ഒരു തത്തയെ വളര്‍ത്തിയിരുന്നു വെന്നും പിന്നീട് അതിനെ നഷ്ടപ്പെട്ടു പോയിയെന്നും വിരുന്നു വരുന്ന തത്തകളില്‍ അതുണ്ടാകുമെന്ന് ഒരു വിശ്വാസം തനിക്കുണ്ടെന്നും പ്രകാശന്‍ പറയുന്നു. ഒരു ദിവസം 150 രൂപയാണ് തത്തകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പ്രകാശന് ചിലവാകുന്നത്. വിശേഷ ദിവസങ്ങളില്‍ നെല്ലിനു പുറമെ ഇലയിട്ട് സദ്യ നിരത്താനും പ്രകാശന്‍ മറക്കാറില്ല.
ക്യാരറ്റ്, കോവയ്‌ക്ക പേരയ്‌ക്ക, പഴം, എന്നിവയാണ് സദ്യയിലെ പ്രധാന വിഭവങ്ങള്‍. നെല്ലില്‍ കീടനാശിനികള്‍ തളിക്കുന്നതിനാല്‍ അവ കഴുകി വൃത്തിയാക്കി ശേഷം മാത്രമാണ് നല്‍കുന്നത്. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ തത്തകള്‍ വരുന്നത്. തത്തകള്‍ക്കു ഭക്ഷണം കാണുമ്പോള്‍ മനസ്സിന് ലഭിക്കുന്ന സന്തോഷം വലുതാണെന്നാണ് പ്രകാശന്‍ പറയുന്നത്. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ പ്രകാശന്‍ തത്തകളുടെ ചിത്രങ്ങളും പകര്‍ത്താറുണ്ട്. രാവിലെയും വൈകീട്ടും മുടങ്ങാതെ എത്തുന്ന ഇവര്‍ ഇപ്പോള്‍ വീട്ടിലെ നിത്യ സന്ദർശകരാണ്.
Comments