വാഷിംഗ്ടൺ : സുതാര്യവും സുരക്ഷിതവും വിശ്വസ്തവുമായ 5 ജി സാങ്കേതിക വിദ്യയ്‌ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും അമേരിക്കയും ഇസ്രയേലും. ചൈനയുടെ 5ജി സാങ്കേതിക വിദ്യയിലും വികസനത്തിലുമുള്ള അപ്രമാദിത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് രാജ്യങ്ങളും 5ജി ഗവേഷണത്തിൽ സംയുക്ത സഹകരണം ലക്ഷ്യമിടുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യയ്‌ക്കായി ഒരുമിക്കാനാണ് തീരുമാനമെന്ന് യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബോണി ഗ്ലിക്ക് പറഞ്ഞു.ഇന്ത്യയുടേയും ഇസ്രയേലിന്റെയും പ്രതിനിധികൾ പങ്കെടുത്ത സാങ്കേതിക ഉച്ചകോടിയിലായിരുന്നു പരാമർശം. അടുത്ത ജനറേഷൻ 5ജി ടെക്നോളജിയിൽ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രയേലി അംബാസഡർ റോൺ മൽക പറഞ്ഞു.
സിലിക്കൺ വാലി, ബംഗളൂരു , ടെൽ അവീവ് എന്നിവ സാങ്കേതിക വിദ്യകളുടെ ലോകത്ത് എന്നും മുൻനിരയിൽ നിൽക്കുന്ന നഗരങ്ങളാണെന്ന് ബോണി ഗ്ലിക്ക് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഇടപെടൽ ഈ മേഖലയിൽ വളരെ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 5ജി മേഖല ഏകപക്ഷീയമായി കയ്യടക്കാനും അതുവഴി മറ്റ് രാജ്യങ്ങൾക്കുമേൽ മേധാവിത്വമുണ്ടാക്കാനും ശ്രമിക്കുന്ന ചില രാജ്യങ്ങളുടെ നടപടി അനുവദിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments