നൂറ്റാണ്ടുകൾക്ക് മുൻപേ തങ്ങളുടെ അഭീഷ്ടങ്ങൾക്കും കാര്യലബ്ധിക്കുംവേണ്ടി ‘സർപ്പാരാധന’ ചെയ്തിരുന്നു. തറവാട്ടുപറമ്പിൽ ഏഴിലം പാല, കാഞ്ഞിരം തുടങ്ങി നിരവധി മരങ്ങൾ നിറഞ്ഞ കാവിൽ അതിനു ചുവടെ ചിത്രകൂടത്തിൽ സർപ്പപ്രതിഷ്ഠ നടത്തി ആരാധിച്ച് ദോഷങ്ങൾ അകറ്റുന്ന ഒരു വലിയ വിഭാഗം ഭക്തർ ഇന്നും നമ്മുടെ ചുറ്റിലുമുണ്ട്. ഇത്തരം കാവുകളിൽ വർഷാവർഷം സർപ്പത്തിന് ‘നൂറും പാലും’ കൊടുത്ത് സർപ്പപ്രീതി നടത്തിവരുന്നു. ഇതുകൂടാതെ ക്ഷേത്രങ്ങളിൽ ഉപദേവതയായി നാഗപ്രതിഷ്ഠ നടത്തി കേരളീയർ സർപ്പങ്ങളെ ആരാധിച്ചുവരുന്നു.
കേരളത്തിൽ നാഗത്തെ പ്രധാന ദേവതയാക്കി പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങൾ വിരളമാണ്. ഇത്തരത്തിൽ പ്രധാന നാഗ ക്ഷേത്രമാണ് പാമ്പുമേയ്‌ക്കാട് ക്ഷേത്രം. തൃശൂർ ജില്ലയിൽ മാളയ്‌ക്കടുത്ത് വടമ എന്ന ചെറുഗ്രാമത്തിൽ ജനത്തിരക്കിൽ നിന്നൊഴിഞ്ഞ് പ്രകൃതിരമണീയമായ സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാണപ്രസിദ്ധമായ പാമ്പുമേക്കാട് മന സ്ഥിതി ചെയ്യുന്നു. വൻ മരങ്ങൾ നിറഞ്ഞ തികച്ചും ഒരു കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിൽ പലയിടങ്ങളിലായി വിവിധയിനം സർപ്പങ്ങളുടെ കരിങ്കലിൽ തീർത്ത പ്രതിമകൾ കടന്ന് മുന്നോട്ട് ചെന്നാൽ മനയോട് ചേർന്ന് നൂറ്റാണ്ടുകൾക്കു മുൻപുള്ള നാഗക്ഷേത്രം കാണപ്പെടുന്നു. അതിനോട് ചേർന്ന് മനോഹരമായ വിശാലമായ കുളവും കാണാം.
പല നാടുകളിൽ നിന്നും നാനാജാതിക്കാരായ ഭക്തർ തങ്ങളുടെ ആഗ്രഹപൂർത്തിക്കായി സർപ്പാരാധന നടത്തുവാൻ എത്തിച്ചേരുന്നു. പ്രധാന പ്രസാദമായ ‘കെടാവിളക്കിലെ എണ്ണ’ സർവ്വരോഗനാശിനി എന്നാണ് വിശ്വാസം. നാഗക്കളം തീർത്തുള്ള പൂജകളും, നൂറും പാലും, കദളി പഴം, മഞ്ഞൾപ്പൊടി തുടങ്ങിയവ വഴിപാടുകളും നിവേദ്യങ്ങളുമാണ്. മനയിലെ ഏറ്റവും പ്രായം ചെന്ന അമ്മയ്‌ക്കാണ് പൂജ നടത്തുവാനുള്ള അധികാരം. ഊരായ്മ ദേവസ്വം ആണ് ഭരണം നടത്തുന്നത്. ഇപ്പോൾ മൂത്തകാരണവർ ശ്രീധരൻ നമ്പൂതിരി, ജാതവേദൻ നമ്പൂതിരി, വല്ലഭൻ നമ്പൂതിരി, ശങ്കരനാരായണൻ, നാഗരാജൻ എന്നിവരാണ് സാരഥികൾ.
‘കാടുകൾ നമ്മുടെ സമ്പത്ത് അത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമ’ എന്ന മഹത്തായ ആശയം എത്ര കണ്ട് പ്രാവർത്തികമായിട്ടുണ്ടെന്ന് പഴമക്കാർ ചെയ്തുവെച്ച ഓരോ സർപ്പക്ഷേത്രങ്ങളിൽ നിന്നും തറവാട്ടു വളപ്പിലെ സർപ്പക്കാവുകളിൽ നിന്നും ബോധ്യമാക്കാം. നിത്യാരാധന ഉണ്ടെങ്കിലും കന്നി മാസത്തിലെ ആയില്യവും, വൃശ്ചികമാസം ഒന്നിനുമാണ് ഏറ്റവും അധികം ഭക്തർ ഇവിടെ എത്തുന്നത്.
Comments