കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പണമിടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ ചോദ്യംചെയ്തത് പന്ത്രണ്ട് മണിക്കൂറാണ്.അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ ഏജൻസിയുടെ റഡാറിന് കീഴിലുള്ള രാഷ്ട്രീയ ബന്ധമുള്ള ചുരുക്കം ചിലരിൽ ബിനീഷും ഉൾപ്പെട്ടിരുന്നുവെന്നാണ് സൂചന.
“ഞങ്ങൾക്ക് ചില രഹസ്യ സൂചനകൾ ലഭിച്ചിരുന്നു. ഇത് അന്വേഷണത്തിന്റെ തുടക്കം മുതൽ ബിനീഷിനെ സംശയിക്കാൻ കാരണമായി .ഈ സംശയങ്ങൾ ഊഹാപോഹങ്ങളല്ല, വിശ്വസനീയമായ വിവരദാതാക്കളിൽ നിന്ന് ലഭിച്ച കൃത്യമായ സൂചനകളാണ്. കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രാഷ്ട്രീയബന്ധമുള്ള മറ്റ് അഞ്ച് വ്യക്തികളെക്കുറിച്ചും ഞങ്ങൾക്ക് വിവരങ്ങൾ ഉണ്ടായിരുന്നു, ”മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് സമ്മതിച്ചിരുന്നു.മുഹമ്മദിന്റെ റെസ്റ്റോറന്റ് ബിസിനസിൽ ബിനീഷ് നിക്ഷേപം നടത്തിയിട്ടുമുണ്ട്. എന്നാൽ മുഹമ്മദിന്റെ ക്രിമിനൽ വശത്തെക്കുറിച്ച് തനിക്ക് പൂർണമായും അറിയില്ലെന്നാണ് ബിനീഷ് പറയുന്നത്. അവകാശ വാദങ്ങളെല്ലാം നിലനിൽക്കുമ്പോൾ തന്നെ ബിനീഷിന്റെ ഇടപാടുകളിൽ സംശയത്തിന്റെ നിഴൽ വീണിരുന്നു.
തെളിവുകൾ പരിശോധിച്ചുവരികയാണെന്നും അടുത്ത ആഴ്ചയിൽ തന്നെ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി സംഘം അറിയിച്ചിട്ടുണ്ട് .സാമ്പത്തിക ഇടപാടുകൾ, നിക്ഷേപങ്ങൾ, ഓഹരിയുള്ള കമ്പനികൾ എന്നിവയെക്കുറിച്ച് ബിനീഷിൽ നിന്ന് ഇനിയും ചോദിച്ചറിയാനുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ചെന്നൈയിൽ നിന്ന് ഇ.ഡി ജോയിന്റ് ഡയറക്ടർ ഇതിനായി ഏതാനും ദിവസം കൂടി ഇവിടെയുണ്ടാകും.ബിനീഷ് നൽകിയ മൊഴികളും മറ്റു തെളിവുകളും ഇപ്പോൾ അന്വേഷണ സംഘം വിശകലനം ചെയ്യുകയാണ്. ബെംഗളൂരു സംഭവത്തിന്റെ വെളിച്ചത്തിൽ സ്വർണക്കടത്തിന്റെ വരുമാനം മയക്കുമരുന്ന് വ്യാപാരത്തിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.എൻസിബി ചോദ്യം ചെയ്യുന്ന ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികൾ സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ സഹായിച്ചതായി സംശയിക്കുന്നതായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറിയിച്ചിരുന്നു.
Comments