ആസ്വാദകരുടെ മനസ്സിൽ ആർദ്ര സംഗീതത്തിന്റെ പാതിരാ മഴ വിരിയിച്ച മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ . കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മലയാള സിനിമയിൽ മികച്ച സംഗീത സംഭാവനകൾ സമ്മാനിച്ച സംഗീതജ്ഞനാണ് ഔസേപ്പച്ചൻ കണ്ണാം തുമ്പി പോരാമോ, ഏതോ വാർമുകിലിൻ, ഓർമ്മകൾ ഓടി കളിക്കുവാന്നെത്തുന്ന, മൗനം സ്വരമായി, നീ എൻ സർഗ്ഗ സൗന്ദര്യമേ തുടങ്ങി ആയിര കണക്കിനോളം ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച പാട്ടുകളുടെ എണ്ണം എടുക്കുമ്പോൾ ഔസേപ്പച്ചന്റെ പാട്ടുകളും അതിൽ ഉൾപ്പെട്ടിട്ടുണ്ടാവും. എന്നും മൂളി നടക്കാൻ കൊതിയൂറുന്ന ഈണം നൽകിയാണ് ഔസേപ്പച്ചൻ തന്റെ ഓരോ പാട്ടുകളും ഒരുക്കിയിരിക്കുന്നത്.
1955ൽ സെപ്തംബർ 13ന് തൃശ്ശൂരിലെ ഒല്ലൂരിലാണ് ഔസേപ്പച്ചൻ ജനിച്ചത്. പഠനത്തിനുശേഷം വയലിനിലേക്ക് തിരിഞ്ഞ ഔസേപ്പച്ചന് വോയിസ് ഓഫ് തൃശൂർ പോലുള്ള പല സംഗീത ട്രൂപ്പുകളിലും വയലിനിസ്റ്റായി പ്രവർത്തിച്ചു. പിന്നീട് ദേവരാജൻ മാസ്റ്ററുടെ കീഴിൽ വയലിൻ വാദകനായി മദ്രാസിൽ എത്തി. തുടർന്ന് ‘ഈണം’, ‘ആരവം’ എന്നീ ചിത്രങ്ങളിൽ പശ്ചാത്തല സംഗീതം ഒരുക്കി. ഭരതനോടുള്ള അടുപ്പമാണ് ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് സംഗീതമൊരുക്കാൻ ഔസേപ്പച്ചന് അവസരം ലഭിക്കുന്നത്. 1987ലെ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡും, 2007ൽ ‘ഒരേ കടൽ’ എന്ന ചിത്രത്തിന് ദേശീയ അവാർഡും ഔസേപ്പച്ചനെ തേടിയെത്തി.
അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ഈ സംഗീത സംവിധായകന്റെ മനസ്സിൽ നിന്ന് വിരിഞ്ഞത് മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഹിറ്റ് ഗാനങ്ങളായിരുന്നു. മുപ്പതു വർഷങ്ങൾക്കു മുൻപ് അദ്ദേഹം സൃഷ്ടിച്ച ‘കണ്ണാം തുമ്പി’ എന്ന ഗാനം ഇപ്പോഴും പുതുതലമുറയിലെ കുട്ടികൾ പാടി നടക്കുന്നു. അത്രയും പ്രേക്ഷക സ്വീകാര്യതയാണ് ഔസേപ്പച്ചന്റെ ഓരോ ഗാനങ്ങൾക്കും ഇന്നും പ്രേക്ഷകർ കൊടുക്കുന്നത്.
Comments