ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി വിഷയം സങ്കീര്‍ണ്ണമാണെന്ന നിലപാടറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . രാജ്യസഭയില്‍ അംഗങ്ങള്‍ക്ക് മുന്നില്‍ അതിര്‍ത്തിയിലെ വസ്തുതകള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി വിഷയം സങ്കീര്‍ണ്ണമായി തുടരുകയാണ്. നമ്മള്‍ അതീവ ജാഗ്രതയിലുമാണ്. നമ്മുടെ രാജ്യത്തിന്റെ അതിരുകള്‍ സംരക്ഷിക്കപ്പെടില്ലെന്ന ധാരണ ആര്‍ക്കും വേണ്ടന്നും രാജ്‌നാഥ് സിംഗ് ഓര്‍മ്മിപ്പിച്ചു.
നിരന്തരം ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തി സംബന്ധിച്ച കാഴ്ചപ്പാടുകളെ അംഗീകരിക്കാന്‍ ചൈന തയ്യാറല്ല. യഥാര്‍ത്ഥ നിയന്ത്രണ രേഖ എന്നതില്‍ ലഡാക്കിലെ പല പ്രദേശങ്ങളിലും ഉള്ള അവ്യക്തത മുതലെടുക്കാനാണ് ചൈന കാലങ്ങളായി ശ്രമിക്കുന്നതെന്നും പ്രതിരോധ മന്ത്രി സഭയില്‍ പറഞ്ഞു.
‘ രണ്ടു രാജ്യങ്ങളും പരസ്പരം അതിര്‍ത്തി ലംഘനം നടത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ വളരെ ക്ഷമയോടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ. എന്നാല്‍ ഇതിനിടെ ഇന്ത്യ പരമ്പരാഗതമായി കാക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മാറില്ല. അവിടേയ്‌ക്ക് നിലയുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളാണ് തുടര്‍ച്ചയായി ഇന്ത്യന്‍ സേന തടഞ്ഞത്. ശക്തമായ തിരിച്ചടി അതാത് സമയത്ത് നല്‍കുന്നുമുണ്ട്.’ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ഇന്ത്യ എക്കാലത്തും ഒരു ധാരണയും തെറ്റിച്ചിട്ടില്ല. എന്നാല്‍ 2003 മുതല്‍ ചൈന ഒരു തരത്തിലുള്ള അന്താരാഷ്‌ട്ര കരാറുകളും പാലിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രസംഗത്തിനിടെ ഗാല്‍വാന്‍ താഴ്‌വരയിലെ ജൂണ്‍ 15ന്റെ സംഘര്‍ഷത്തില്‍ വീരബലിദാനികളായ സൈനികരേയും പ്രതിരോധ മന്ത്രി അനുസ്മരിച്ചു. മണ്‍സൂണ്‍ സെഷന്റെ രണ്ടാം ദിവസം ലോകസഭയിലും രാജ്‌നാഥ് സിംഗ് വിഷയം അവതരിപ്പിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതിര്‍ത്തി വിഷയത്തിന്റെ പേരില്‍ എല്ലാ രംഗത്തും ബാധിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു.
Comments