തച്ചോളി ഒതേനൻ , ആരോമലുണ്ണി, തുമ്പോലാർച്ച, തുടങ്ങി നിരവധി തച്ചോളി വീരസാഹസിക കഥകൾ ഊരാകെ ചുറ്റിനടന്ന് ഉടുക്ക് കൊട്ടി പാടി നടന്നിരുന്ന ‘പാണർ’ മലയാളികൾക്ക് ഒരിക്കലും അന്യരല്ല. ഉടുക്ക് പാട്ടിലൂടെ ഒരു നാടിന്റെ തന്നെ സന്ദേശവാഹകരാവുകയാണിവർ. കാലങ്ങൾക്ക് മുൻപേ ഉടുക്ക് എന്ന ചെറിയൊരു വാദ്യോപകരണം നമ്മുടെ നാടൻ പാട്ടുകൾക്കും നാടൻ കലകൾക്കും അകമ്പടി സേവിച്ചുവരുന്നു.
കർക്കിടക മാസത്തിലും ചിങ്ങത്തിലും ‘കുറവർ’ ഉടുക്കുമായി ഹിന്ദു ഭവനങ്ങളിലെത്തി കഷ്ടനഷ്ടങ്ങളകറ്റി നന്മകൾ ഉണ്ടാവാനായി പരദൈവങ്ങളെ സ്തുതിച്ചു കൊണ്ട് ഉടുക്ക് കൊട്ടി പാടുന്നത് ഇന്നും കേരളത്തിലെ പല ഭാഗങ്ങളിലും അന്യം നിന്നുപോകാതെ വരുന്നു. വൃശ്ചികമാസാരംഭം നാൽപത്തിയൊന്ന് മലയാളികൾ ആചാരാനുഷ്ഠാനങ്ങളോടെ, വൃതനിഷ്ഠയോടെ ‘മല ചവിട്ടി അയ്യപ്പ ദർശനം’ നിറവിലേക്ക് എത്തപ്പെടുകയാണ്. വഴി നീളെ ഉടുക്ക് കൊട്ടി നാമസങ്കീർത്തനം ധാരാളമായി കാണാം.
മലയാത്രയ്‌ക്കു മുൻപ് നാട്ടിലെ ക്ഷേത്രങ്ങളിലും വീടുകളിലും അയ്യപ്പൻ വിളക്ക് നടത്താറുണ്ട്. ഇവിടെ ധർമ്മശാസ്താവിന്റെ ജീവചരിത്ര വർണ്ണന അയ്യപ്പൻ പാട്ടിലൂടെയാണ്. അയ്യപ്പൻ ‘ഉടുക്കുപാട്ട്’ എന്നും പറയുന്നു. ഉടുക്കിൽ കുറച്ചുകൂടി വലുപ്പത്തിലും മോടിയിലുമുള്ള ചിന്തുകൾ കൊട്ടി, ചിന്തുപാട്ടിലൂടെ ഭഗവൽസ്‌തുതി ചെയ്യുന്നതും കണ്ണിനാനന്ദകരമാണ്. പൗരാണിക കാലം മുതൽ ഉടുക്ക് കൊട്ടി പാടുന്നത് ശ്രെയസ്കരമാണെന്ന് മലയാളികൾ കരുതുന്നു.
പ്ലാവിൻ കാതൽ കടഞ്ഞെടുത്താണ് ഉടുക്ക് നിർമ്മിക്കുന്നത്. മൃഗചർമ്മം ഉപയോഗിച്ച് രണ്ട് ഭാഗം അടച്ച്, രണ്ടു ഭാഗത്തുകൂടി ചരടുകൾ കോർത്ത്, ചരടുകളിൽ കൈവിരലുകളുടെ ചലനമനുസരിച്ച് ശബ്ദവ്യത്യാസം വരുത്തിയാണ് ഉടുക്ക് കൈവിരലുകൾ കൊണ്ട് കൊട്ടുന്നത്. എടയ്‌ക്ക, തിമില തുടങ്ങിയ വാദ്യോപകരങ്ങൾ ഇതിന്റെ ഒരു വകഭേദമായി കാണാം. സംഗീതവും, താളബോധവും ഉള്ള ഏതൊരാൾക്കും അനായാസമായി പ്രയോഗിക്കാവുന്ന ചെറിയൊരു വാദ്യോപകരണമാണ് ഉടുക്ക്. ചിലമ്പുന്ന ഈ നാദം ഏതൊരു സഹൃദയനും ഹൃദ്യമായിരിക്കും.
Comments