1950 സെപ്റ്റംബർ 17 ന് പുരാതന ബോംബെയിലെ (ഇപ്പോൾ ഗുജറാത്ത് ) മെഹ്സാനാ ജില്ലയിലെ വഡ്നഗറിൽ , ദാമോദർ ദാസ് മുൽച്ചന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും മൂന്നാമത്തെ പുത്രനായി ജനനം. ബാല്യകാലത്ത് വഡ്നഗർ തീവണ്ടിയാപ്പീസിന്റെ പ്ലാറ്റ്ഫോമിൽ ചായക്കച്ചവടം നടത്തുന്ന പിതാവിനെ സഹായിച്ച കാലത്തെങ്ങോ തുടങ്ങിയ സാമൂഹിക ജീവിതം. വിദ്യാലയകാലത്ത് ശരാശരി വിദ്യാർത്ഥിയായിരുന്ന അവനിലെ നിരന്തരോത്സാഹമുള്ള വാഗ്മിത്വത്തെ തിരിച്ചറിഞ്ഞ അധ്യാപകർ പിൽക്കാലം ഓർത്തെടുത്ത വാക്കിന്റെ കനലെരിഞ്ഞ പഠന കാലം. എട്ടാം വയസ്സിൽ രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ ആദർശങ്ങളെ അഭിമുഖീകരിച്ചപ്പോൾ മുതൽ ശാഖയുടെ അനുശീലനപദ്ധതിയുടെ അനുയായി ആയിത്തീർന്നു അവൻ. തന്റെ രാഷ്‌ട്രീയമാർഗദർശിയായ വക്കീൽ സഹേബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംഘത്തിന്റെ ഗുജറാത്ത് പ്രാന്ത പ്രചാരകനായിരുന്ന ലക്ഷ്മൺറാവു ഇനാംദാറിനെ കണ്ടതോടെയാണ് അവനിലെ സേവക മനോഭാവം പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടിത്തുടങ്ങിയത്…
ബാലസ്വയംസേവകനായി അവരോധിക്കപ്പെട്ട അക്കാലം മുതൽ ഉള്ളിൽ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഒരേയൊരു മന്ത്രം – ‘എന്റെ ഭാരതം’ ആ ഗളനാളത്തിൽനിന്നുയരുന്ന വൈഖരിയുടെ പ്രതിധ്വനികൾ ഏറ്റെടുത്ത അനേകമനേകം ആരാധകർ… അവരിൽ ജീവിതപന്ഥാവിന്റെ അതിരുകളിൽ ഉഴറുമ്പോഴും ആദർശ ജീവിതം ജീവിക്കുന്ന അതിസാധാരണക്കാരൻ മുതൽ അതികായരായ രാഷ്‌ട്രത്തലവൻമാർ വരെയുണ്ട്… അതെ ഒരേയൊരു നരേന്ദ്ര മോദി … വെണ്ണക്കൽ കൊട്ടാരങ്ങളുടെ സുഖശീതളിമയിലിരുന്ന് രാജ്യഭരണശാസ്ത്രം പഠിച്ചുവന്ന മുൻകാല തലവൻമാരിൽനിന്നും വിഭിന്നമായി ഭാരതമണ്ണിന്റെ വടക്കുനിന്ന് തെക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറോട്ടും നടത്തിയ പര്യടനങ്ങളിൽനിന്നും നേരിട്ട് അനുഭവിച്ച വിഷയങ്ങളാണ് ഈ നരേന്ദ്രന്റെ രാഷ്‌ട്രമീമാംസ. യഥാർത്ഥ ഭാരതത്തെ , അതിന്റെ സംസ്കൃതനിഷ്ഠകളെ ഉപാസനയാക്കിയ ആ ഭാരതഭക്തനിന്ന് സപ്തതി നിറവ്…
സൈന്ധവസംസ്കാരത്തിന്റെ സുരഭിലകാലം. നാഗരികജീവതവ്യവസ്ഥിതിയുടെ അച്ചടക്കമര്യാദകളിലേയ്‌ക്ക് മാനവർ മാറിത്തുടങ്ങിയെങ്കിലും വൈദിക – ഔപനിഷദ പാതയിൽ നിന്നും വ്യതിചലിക്കാതെ നവീനതയെ ആശ്ലേഷിച്ചു നിന്ന സംസ്കാരമഹിമ കൊണ്ട് ലോകത്തിന്റെ ഗുരുപദത്തിൽ സകലതിന്റെയും പ്രഥമസ്ഥാനമലങ്കരിച്ചുനിന്ന മഹാഭാരതം. വൈദേശിക അടിമത്ത കാലത്തിന്റെ കൂച്ചുവിലങ്ങുകൾക്കുള്ളിൽ ശ്വാസംമുട്ടി ഹൈന്ദവ ശ്രേഷ്ഠതകൾ നഷ്ടപ്രായത്തിലെത്തി കിതച്ചുനിന്നപ്പോഴും രാജ്യത്തിന്റെ സനാതനമായ ‘നാനാത്വത്തിൽ ഏകത്വം’ എന്ന മഹദ് ചിന്തയെ മലീമസമാക്കി നിരർത്ഥകമായ ദേശഭേദങ്ങളിലും വർണ്ണഭേദങ്ങളിലും തായ് വേരുറച്ച ‘പുത്തൻ’ സിദ്ധാന്തങ്ങൾ ഭാരത മസ്തിഷ്കത്തെ ആവേശിച്ചപ്പോഴും കർമ്മ ഭക്തി ജ്ഞാന രാജ യോഗങ്ങളുടെ ഉപാസകർ നേതൃസ്ഥാനത്തെത്തിയിട്ടുണ്ട്.
ശ്രീരാമകൃഷ്ണ പരമഹംസരിലൂടെ ഭാരതത്തിന്റെ ആത്മാവുമായി സംവദിച്ച സ്വാമി വിവേകാനന്ദൻ. കൈയിൽ കമണ്ഡലും ദണ്ഡുമേന്തി ശ്രീഭഗവത് ഗീത നെഞ്ചോടുചേർത്ത് പരിവ്രാജകനായി ഭാരത പര്യടനം നടത്തിയ ആ നരേന്ദ്രനെപ്പോലെ ഭാരതത്തിന്റെ വ്യത്യസ്ത ദേശങ്ങളിലൂടെ ഈ നരേന്ദ്രനും സഞ്ചരിച്ചു. സ്വാമി വിവേകാനന്ദന്റെ പാദസ്പർശമേറ്റ കൽക്കത്തയിലെയും അൽമോറയിലെയും രാജ്കോട്ടിലെയും ആശ്രമവാടങ്ങളിലൂടെ അദ്ദേഹം അന്വേഷിയായി അലഞ്ഞു. ആ പര്യടനങ്ങളുടെയും അന്വേഷണങ്ങളുടെയും സാധനകളുടെയും സാർത്ഥഫലമാണ് ഇന്ന് കാണുന്ന ശ്രീ. നരേന്ദ്ര ദാമോദർ ദാസ് മോദി. ത്യാഗത്തിലൂടെ , സമർപ്പണത്തിലൂടെ , പ്രയത്നത്തിലൂടെ മഹാതപസ്വികൾ ക്രോഡീകരിച്ച രാഷ്‌ട്രചിന്തകളെ ഹൃദയമിടിപ്പുകളാക്കിയ സ്വയംസേവകൻ . ലോകരാഷ്‌ട്രങ്ങളിൽ സന്ദർശനം നടത്തുമ്പോഴും ലോകാരാധ്യനായ ജനനായകനെ ഒരു നോക്കുകാണുവാനും ഒരു മാത്ര കേൾക്കുവാനും തടിച്ചുകൂടിയ വൻ ജനാവലിയെ അഭിസംബോധന ചെയ്യുമ്പോഴും അനിഷേധ്യ നേതാവിന്റെ വാക്പാടവവും രാഷ്‌ട്രതന്ത്രജ്ഞന്റെ ബുദ്ധിവൈഭവവും മുഖമുദ്രയാക്കുന്ന പ്രധാനമന്ത്രി.
അതേ വ്യക്തി തന്നെയാണ് ഏറ്റവും വിനയാന്വിതനായി , നിസ്വനായി , യോഗീ ഭാവത്തിൽ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ ബംഗ്ലാവിൽ കൈയുള്ള വെളുത്തപരുത്തി വസ്ത്രമിട്ട് വെറുംനിലത്ത് ഉപാസകഭാവത്തിൽ ഇരിക്കുന്നതെന്നുകണ്ട് നാം പലപ്പോഴും അതിശയിക്കും. ഇന്നു ജീവിക്കുന്ന മനുഷ്യരെ മാത്രമാകില്ല ഈ മഹാൻ അതിശയിപ്പിക്കുക , അദ്ദേഹം വരും തലമുറകളെ , വരും കാലങ്ങളെ , വരും നൂറ്റാണ്ടുകളെപ്പോലും അതിജയിച്ച് അതിശയിപ്പിച്ചേക്കും … ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്തെന്നോ കുമയൂൺ താഴ്വാരങ്ങളെക്കടന്ന് അൽമോറയിലേയ്‌ക്ക് പോകും വഴി കോസീ – സുയാൽ നദീ സംഗമ തീരത്തുള്ള ഒരു ബോധി വൃക്ഷച്ചുവട്ടിൽ സാക്ഷാൽ സ്വാമി വിവേകാനന്ദൻ ധ്യാനനിരതനായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സഫലമായ നിമിഷങ്ങളാണിതെന്നും ജീവിതത്തിന്റെ പ്രധാന വിഷയങ്ങൾക്ക് ഞാൻ ഉത്തരം കണ്ടെത്തിയിരിക്കുന്നുവെന്നും സ്ഥൂലവും സൂക്ഷ്മവും ഒന്നായ നിർവൃതിയിൽ ഞാൻ ലയിച്ചുവെന്നും അദ്ദേഹം പ്രഖ്യാപിച്ചത് ആ ബോധീ വൃക്ഷത്തിന്റെ ചുവട്ടിലിരുന്നാണ്. ഏതാണ്ട് ഒന്നര നൂറ്റാണ്ടിനു ശേഷം അതേ ആൽമരത്തിന്റെ തുടർതലമുറയെ ഉണർച്ചയിലെത്തിച്ച് അൽമോറ ആശ്രമോദ്യാനത്തിൽ നട്ടു പരിപാലിച്ചുപോരുന്നു… യുഗഗതി അങ്ങനെയാണ്, തളർന്നും മയങ്ങിയും കിടന്നുപോയവയെ ഉണർത്തുവാൻ യോഗജന്മങ്ങൾ ഉണ്ടാവും , അവർ ജന്മനിയോഗങ്ങൾ നിർവഹിക്കുമ്പോൾ മാനവവംശത്തിന് തണലൊരുക്കാൻ ആയിരം ബോധി വൃക്ഷങ്ങൾ തളിർത്തുല്ലസിക്കും … അവയുടെ തണലുകളിൽ മഹാഭാരതത്തിന്റെ പോയകാല പ്രതാപം വീണ്ടെടുക്കപ്പെടും …
ആർ എസ് എസ് പ്രചാരകനിൽ തുടങ്ങി ഭാരതത്തിന്റെ, ഭാരത സംസ്കാരത്തിന്റെ പ്രധാന പ്രചാരകനായി മാറിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് അരോഗദൃഢഗാത്രനായ് ദീർഘകാലം സകലൈശ്വരങ്ങളോടും രാഷ്‌ട്ര സേവനം തുടരുവാൻ അനുഗ്രഹം ചൊരിയണേയെന്ന് ഭവധാരിണിയോട് ആയിരമായിരം പ്രാർത്ഥനകൾ
Comments