തിരുവനന്തപുരം: മാതാവ് മരിച്ച വിവരം മറച്ചുവെച്ച് ഫാമിലി പെൻഷൻ തട്ടിയെടുത്ത മകൾക്കും ചെറുമകനുമെതിരെ പോലീസ് കേസെടുത്തു. അതിയന്നൂർ അരങ്കമുകൾ ബാബു സദനത്തിൽ അംബിക, മകൻ പ്രജിത് ലാൽ ബാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്. കെ എസ് ഇ ബി ജീവനക്കാരന്റെ ഫാമിലി പെൻഷനാണ് മരണ വിവരം എട്ടു വർഷത്തോളം മറച്ചുവെച്ച് ഇവർ തട്ടിയെടുത്തത്. ഏകദേശം പത്തുലക്ഷത്തോളം വരും ഈ തുകയെന്നാണ് പോലീസ് നൽകുന്ന വിവരം.
കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മരണത്തെ തുടർന്നാണ് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെൻഷൻ കിട്ടി തുടങ്ങിയത്. ചെറുമകൻ പ്രിജിത് ലാൽ ബാബുവാണ് പൊന്നമ്മയോടൊപ്പം ബാങ്കിൽ എത്തി അക്കൗണ്ട് ഉൾപ്പടെയുള്ള നടപടികൾ ശരിയാക്കി കൊടുത്തിരുന്നത്. 2012ൽ പൊന്നമ്മ മരിച്ചു. എന്നാൽ പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബിയെ ഇവർ അറിയിച്ചില്ല. വിവരം മറച്ചുവച്ച് ബാങ്കിൽ കൃത്രിമം കാട്ടി മകൾ അംബികയും മകൻ പ്രേംജിത് ലാൽ ബാബുവും ചേർന്ന് മാസം തോറും പെൻഷൻ തുക ബാങ്കിൽ നിന്ന് കൈപറ്റിയിരുന്നു.
എട്ടു വർഷങ്ങളിലായി 10.68 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പൊന്നമ്മ ജീവിച്ചിരുപ്പുണ്ടെന്ന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടർന്ന് പെൻഷൻ നൽകുവെന്ന് ബാങ്കിൽ നിന്നു അറിയിപ്പുണ്ടായി. എന്നാൽ സർട്ടിഫിക്കറ്റ് ഇവർ ഹാജരാക്കിയില്ല. തുടർന്ന് സംശയം തോന്നിയ അധികൃതർ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ അമ്മയും മകനും ഒളിവിലാണ്. കെ.എസ്.ഇ.ബി നെയ്യാറ്റിൻകര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കും എതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. രേഖകൾ പരിശോധിക്കാതെ ഇത്ര ദീർഘമായ കാലം പെൻഷൻ നൽകിയ കാര്യത്തിൽ ജീവനക്കാർക്കു കൂടി പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments