തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ കടലിന്റെ പടിഞ്ഞാറന്‍ തീരത്തോട് അടുത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം. സാധാരണ ക്ഷേത്രങ്ങളിലെ പോലെ വിഗ്രഹങ്ങളോ പ്രതിഷ്ഠയോ ഒന്നും തന്നെ ഇവിടെയില്ല. പതിനഞ്ച് അടിയോളം ഉയരമുളള ചിതല്‍പുറ്റിനെയാണ് ഇവിടെ ആരാധിക്കുന്നത്. കാടിനുള്ളില്‍ സ്വയംഭൂവായി ദേവി അവതരിക്കുകയായിരുന്നു എന്നാണ് ഇവിടുത്തെ വിശ്വാസം. ദേവീ ഉപാസകനായ ഒരു സന്യാസി ഒരിക്കല്‍ മണ്ടയ്‌ക്കാട്ടെത്തി. ശിഷ്യന് ഉപദേശിച്ചു കൊടുക്കാനായി ചക്രരാജമെന്ന ശ്രീചക്രം ചാണകം മെഴുകിയ തറയില്‍ വരച്ചിട്ടു. അതിനു ശേഷം ദേവീ പ്രീതിക്കായി പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥന കേട്ട് പ്രത്യക്ഷപ്പെട്ട ശക്തി ആ സ്ഥലം തനിക്കിഷ്ടമായെന്നും അവിടെ തന്നെ വച്ച് പൂജിക്കണമെന്നും ആജ്ഞാപിച്ചു. അങ്ങനെ ശ്രീചക്രത്തെ മണ്ണിനടിയിലാക്കി ദേവിയെ പൂജിച്ച് കാലം കഴിച്ച സന്യാസി അവിടെ തന്നെ സമാധിയായി. ക്രമേണ അഞ്ച് മുഖങ്ങളുള്ള ഒരു മണ്‍പുറ്റ് അവിടെ ഉയര്‍ന്നു വന്നുവെന്നും കാലങ്ങള്‍ക്കു ശേഷം കച്ചവടക്കാരായ രണ്ടു പേര്‍ യാത്ര ചെയ്യുന്നതിനിടയില്‍ വനപ്രദേശമായ മണ്ടയ്‌ക്കാടിന് സമീപമെത്തി. അവിടെ അടുത്തു കണ്ട കുടിലില്‍ വിശപ്പ് സഹിക്കാനാകാതെ എത്തിയ രണ്ടു പേരും വയസ്സായ അമ്മയെ കണ്ടു. കടലില്‍ പോയി ദേഹശുദ്ധി വരുത്തി വരാന്‍ അമ്മ അവരോട് ആവശ്യപ്പെട്ടു.
അവര്‍ തിരികെ എത്തുമ്പോഴേക്കും ആ അമ്മ ചോറും കറിയും തയ്യാറാക്കി വച്ചു. അങ്ങനെ ആഹാരം കഴിച്ച് വിശ്രമിച്ച അവര്‍ അടുത്ത ദിവസം ഉണര്‍ന്നപ്പോള്‍ കണ്ടത് പഞ്ചമുഖമുള്ള പുറ്റിന് അരികില്‍ കിടക്കുന്നതാണ്. തുടര്‍ന്ന് അവര്‍ തങ്ങളുടെ പണത്തിന്റെ ഒരു ഭാഗം കിഴിക്കെട്ടി അവിടെ സമര്‍പ്പിച്ചിട്ട് യാത്ര തിരിച്ചു എന്നും പറയപ്പെടുന്നു. മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം എങ്ങനെ വന്നു എന്നതിനു പിന്നില്‍ ഒരുപാട് ഐതീഹ്യങ്ങള്‍ പറയപ്പെടുന്നുണ്ട്. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്നും പറയപ്പെടുന്നുണ്ട്.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഒരുപാട് വിശ്വാസികള്‍ മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിലേയ്‌ക്ക് വരാറുണ്ട്. നാല്‍പത്തിയൊന്ന് ദിവസം വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ പോകുന്നതു പേലെ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നതിനാലാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്നത്.മണ്ടയ്‌ക്കാട്ട് ദേവിയെ ദര്‍ശിക്കുവാന്‍ എത്തുന്നവര്‍ ആദ്യം കടലില്‍ ചെന്ന് കാല്‍ നനച്ച് ശുദ്ധമാക്കിയിട്ടു വേണം ക്ഷേത്ര പ്രവേശനം എന്നാണ് വിശ്വാസം. മാര്‍ച്ച് മാസത്തിലെ കൊട മഹോത്സവം ആണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷം.
Comments