ഷാർജ : ഐപിഎല്ലിലെ ഏറ്റവും മികച്ച റൺചേസിന് സാക്ഷിയായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. മായങ്ക് അഗർവാളിന്റെയും ക്യാപ്ടൻ ലോകേഷ് രാഹുലിന്റെയും ഉജ്ജ്വല പ്രകടനത്തിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയ പഞ്ചാബിന് അതേ നാണയത്തിൽ മറുപടി നൽകി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയ ലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് ആറു വിക്കറ്റിന് രാജസ്ഥാൻ റോയൽസ് മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി തകർത്തടിച്ച മായങ്ക് അഗർവാളും ലോകേഷ് രാഹുലും ഒന്നാം വിക്കറ്റിൽ ചേർത്തത് 183 റൺസ്. 50 പന്തിൽ പത്ത് ബൗണ്ടറിയും ഏഴു സിക്സറുകളും പറത്തിയ മായങ്ക് അഗർവാൾ 106 റൺസെടുത്ത് പുറത്തായപ്പോൾ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച ക്യാപ്ടൻ ലോകേഷ് രാഹുൽ 69 റൺസെടുത്ത് മികച്ച പിന്തുണ നൽകി. എട്ട് പന്തിൽ 25 റൺസെടുത്ത് നിക്കോളാസ് പൂരനും തകർത്തടിച്ചതോടെ പഞ്ചാബ് നേടിയത് 2 വിക്കറ്റിന് 223 റൺസ്.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തുടക്കം നന്നായില്ല. മൂന്നാമത്തെ ഓവറിൽ ജോസ് ബട്ലർ പുറത്തായി. സ്റ്റീവ് സ്മിത്തിനൊപ്പം മൂന്നാമനായിറങ്ങിയ സഞ്ജു സാംസൺ ചേർന്നതോടെ രാജസ്ഥാന്റെ സ്കോർ കുതിച്ചുയർന്നു. ഒൻപതാം ഓവറിൽ 27 പന്തിൽ അൻപത് റൺസെടുത്ത സ്മിത്ത് മടങ്ങുമ്പോൾ രാജസ്ഥാൻ സ്കോർ 100 റൺസ്. സഞ്ജുവും രാഹുൽ തെവാതിയയും റൺ റേറ്റ് താഴാതെ സ്കോർ ഉയർത്തി. പതിനേഴാം ഓവറിൽ സ്കോർ 161 ലെത്തി നിൽക്കെ 42 പന്തുകളിൽ 85 റൺസ് അടിച്ചുകൂട്ടിയ സഞ്ജു മടങ്ങി.
ഷെൽഡൺ കോട്‌റെൽ എറിഞ്ഞ പതിനെട്ടാം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. അഞ്ച് പന്തുകൾ അവിശ്വസനീയമാം വിധം തെവാതിയ സിക്സറുകൾക്ക് തൂക്കിയതോടെ കളി രാജസ്ഥാൻ റോയൽസിന് അനുകൂലമായി തിരിഞ്ഞു. ഒരു റൺ പിറകിൽ വച്ച് തെവാതിയ വീണെങ്കിലും ടോം കറൻ നേരിട്ട പന്തിൽ തന്നെ ബൗണ്ടറിയടിച്ച് രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
Comments