മർവാറിലെ ഭരണാധികാരിയായിരുന്ന ജസ്വന്ത് സിംഗിന്റെ മന്ത്രി സഭയിലെ അംഗമായിരുന്ന അസ്കരൻ രത്തോറിന്റെ മകൻ ആണ് ദുർഗാദാസ് രത്തോർ. 1638 ആഗസ്റ്റ് 13 ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു.
നിരവധി യുദ്ധങ്ങളിൽ തന്റെ കഴിവും ധൈര്യവും തെളിയിച്ച ദുർഗാദാസ് രത്തോർ രാജാവിന്റെ പ്രിയപ്പെട്ടവരിൽ ഒരാൾ ആയി മാറി. 1678ൽ അഫ്ഗാനിസ്ഥാനിലിരിക്കെ ജസ്വന്ത് സിംഗ് മരിച്ചു. ഈ വാർത്ത അറിഞ്ഞ ഔറംഗസേബ് മർവാർ കീഴടക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് മനസിലാക്കുകയും മുഗൾ സാമ്രാജ്യത്തിന് കീഴെയുള്ള കൊച്ചു രാജ്യമാണ് മർവാർ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജസ്വന്ത് സിംഗിന്റെ രണ്ട് പത്നിമാരും ആ സമയം ഗർഭിണികൾ ആയിരുന്നു. രണ്ടുപേരും ഓരോ ആൺകുട്ടികൾക്ക് ജന്മം നൽകിയെങ്കിലും അതിൽ ഒരു ആൺകുട്ടി മരിക്കുകയും മറ്റേ ആൺകുട്ടിക്ക് അജിത് സിംഗ് എന്ന പേര് നൽകുകയും ചെയ്തു. രണ്ട് റാണിമാരും അജിത് സിംഗും ഡൽഹിയിൽ ഔറംഗസേബിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കിരീടവകാശിയായ അജിത് സിംഗിനെ രാജാവായി വാഴിക്കണം എന്ന മർവാർ ജനതയുടെ ആവശ്യത്തെ തുടർന്ന് അജിത് സിംഗ് ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കിൽ മർവാറിന്റെ രാജാവായി അജിത് സിംഗിനെ പ്രഖ്യാപിക്കാം എന്ന് ഔറംഗസേബ് പറഞ്ഞു.
എന്നാൽ അതിൽ അപകടം മണത്ത രത്തോർ ജനങ്ങൾ ജോധ്പൂരിലേക്ക് റാണിമാരെയും മകനെയും മാറ്റുവാൻ ദുർഗാദാസിനൊപ്പം ചേർന്നു. അവർ ജോധ്പൂരിലേക്ക് പോകുന്ന വാർത്തയറിഞ്ഞ ഔറംഗസേബ് അവരെ പിടികൂടുന്നതിനായി തന്റെ സൈന്യത്തെ അയച്ചു. എന്നാൽ ദുർഗാദാസിന്റെ ശക്തിക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
ഔറംഗസേബ് തന്റെ മകനായ മുഹമ്മദ് അക്ബറിനോട് (അക്ബർ II) മർവാറിലേക്ക് പോകുവാനും ആ രാജ്യത്തെ പൂർണമായും മുഗൾ സാമ്രാജ്യത്തിന് കീഴിൽ കൊണ്ടുവരാനും പറഞ്ഞു. സൈന്യത്തോടൊപ്പം മുഹമ്മദ് അക്ബർ (അക്ബർ II) മർവാറിലേക്ക് യാത്രയായി.
ആയിടെയാണ് അമുസ്ലിം ജനവിഭാഗത്തിന് ജാസിയ എന്നപേരിൽ ഔറംഗസേബ് നികുതി ഏർപ്പെടുത്തിയത്. നിരവധി ക്ഷേത്രങ്ങളും ആയിടെ ആക്രമിക്കപ്പെട്ടു. ഏകദേശം 20 വർഷത്തോളം മുഗളന്മാർ മർവാർ ഭരിച്ചു. ഇതിനിടയിൽ അജിത് സിംഗിനെ ദുർഗാദാസ് രത്തോർ ഗുജറാത്തിനും രാജസ്ഥാനും ഇടയിലെ സിറോഹി എന്ന കൊച്ചുനഗരത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് യുദ്ധമുറകൾ എല്ലാം തന്നെ ദുർഗാദാസ് രത്തോർ അജിത് സിംഗിനെ പഠിപ്പിച്ചുകൊടുത്തു.
മുഗളന്മാർക്ക് നേരെ ദുർഗാദാസും സംഘവും അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. റാണിമാരെയും അജിത് സിംഗിനെയും തടവിലാക്കുന്നതിനായി ഔറംഗസേബ് മുഹമ്മദ് അക്ബറിനെ (അക്ബർ II) ഉപയോഗിച്ച് കരുക്കൾ നീക്കാൻ പോകുന്നു എന്ന് മനസ്സിലാക്കിയ ദുർഗാദാസ് മുഹമ്മദ് അക്ബറുമായി (അക്ബർ II) ‘മുഗൾ സാമ്രാജ്യത്തിന്റെ തലവനായി മാറാൻ മുഹമ്മദ് അക്ബറിനെ (അക്ബർ II) സഹായിക്കാം’ എന്ന ധാരണയിലെത്തി.
എന്നാൽ ഇത് മനസിലാക്കിയ ഔറംഗസേബ് മുഹമ്മദ് അക്ബറിനെയും (അക്ബർ II) നാട്ടുകാരെയും തമ്മിൽ തെറ്റിക്കുന്നതിനായി തീരുമാനിച്ചു. അതിൽ ഔറംഗസേബ് വിജയിക്കുകയും ചെയ്തു. നാട്ടിൽ നിന്നും ഓടിപോകേണ്ടി വന്ന മുഹമ്മദ് അക്ബറിന് (അക്ബർ II) അഭയം നൽകിയത് ദുർഗാദാസ് ആയിരുന്നു. മുഹമ്മദ് അക്ബറിന്റെ (അക്ബർ II) മക്കളെ ദുർഗാദാസ് മുസ്ലിം സമുദായത്തിന്റെ ചിട്ടയോടുകൂടി വളർത്തി. പിന്നീട് മുഹമ്മദ് അക്ബർ (അക്ബർ II) തന്റെ മക്കളെ രത്തോർ വിഭാഗത്തെ ഏൽപ്പിച്ച് പേർഷ്യയിലേക്ക് പോകുകയും 1706 മരണപ്പെടുകയും ചെയ്തു. മുഹമ്മദ് അക്ബറിന്റെ (അക്ബർ II) മരണത്തിന് ശേഷം രത്തോർ വിഭാഗവും ഔറംഗസേബും സമാധാന പാതയിൽ എത്തുകയുണ്ടായി. മുഹമ്മദ് അക്ബറിന്റെ (അക്ബർ II) രണ്ട് കുഞ്ഞുങ്ങളെയും ഔറംഗസേബിന് ദുർഗാദാസ് രത്തോർ കൈമാറി.
വൈകാതെ തന്നെ ഔറംഗസേബ് മരണമടഞ്ഞു. ഈ അവസരം മുതലെടുത്ത് അജിത് സിംഗിനെ ദുർഗാദാസ് മർവാറിന്റെ മഹാരാജാവാക്കി. രാജകുടുംബത്തിന്റെ സംരക്ഷകൻ ആയ ദുർഗാദാസ് ഈയൊരവസരത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്.
1718 നവംബർ 22ന് ഉജ്ജയിനിലെ ക്ഷിപ്ര നദിയുടെ തീരത്ത് വെച്ച് 80-)o വയസ്സിൽ ദുർഗാദാസ് മരണപ്പെട്ടു. ദുർഗാദാസിനോടുള്ള ബഹുമാന സൂചകമായി ഇന്ത്യൻ ഗവണ്മെന്റ് സ്റ്റാമ്പുകളും നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Comments