ദുബായ്: പഞ്ചാബിന്റെ രാഹുല്‍ ക്ലാസിക് ശൈലിയെ വരിഞ്ഞുകെട്ടിയതിന് മുംബൈയ്‌ക്കായി രോഹിത് നടത്തിയത് ബാറ്റ്‌കൊണ്ടും ഫീൽഡിംഗ് തന്ത്രം കൊണ്ടുമുള്ള പോരാട്ടം. ഐ.പി.എല്ലില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടം കൊയ്താണ് രോഹിത് തിളങ്ങിയത്. 192 മത്സരങ്ങളില്‍ നിന്നും അടിച്ചുകൂട്ടിയിരിക്കുന്നത് 5068 റണ്‍സ്. 5427 നേടിയ കോഹ്‌ലിയാണ് റണ്‍വേട്ടയില്‍ മുന്നിലുള്ളത്.
45 പന്തിലെ 70 റണ്‍സ് ആധികാരികമായിരുന്നു. മൂന്ന് സിക്‌സറുകളും എട്ട് ബൗണ്ടറികളും അകമ്പടിയായി. അവസാന ഓവറുകളിലെ 30 പന്തില്‍ 89 റണ്‍സ് അടിച്ചുകൂട്ടാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കും പൊള്ളാഡിനും വഴിയൊരുക്കിയതും പഞ്ചാബിന്റെ പാളിച്ചയായി.
ബൗളിംഗിനിറങ്ങിയപ്പോഴും നിര്‍ണ്ണായക സമയത്ത് ബൗളിംഗ് മാറ്റാന്‍ രോഹിത് കാണിക്കുന്ന സമചിത്തത ഇന്നലെയും പ്രകടമായി. ജസ്പ്രീത് ബുംറയുടെ ശക്തമായ തിരിച്ചുവരവാണ് ഇന്നലെ കണ്ടത്. രണ്ടു വിക്കറ്റ് സ്വന്തമാക്കിയ ബുംറ നാല് ഓവറുകളില്‍ ആകെ നല്‍കിയത് 18 റണ്‍സ്. മായങ്ക് അഗര്‍വാളിനേയും നീഷമിനേയും പുറത്താക്കി നിര്‍ണ്ണായക സമയത്ത് ബുംറ കരുത്തായി.
Comments