ഗ്യാലറി വ്യൂ….പോയവാര കായിക വിശേഷങ്ങള്‍- ഒക്ടോബർ-5
ഐ.പി.എല്ലിൽ യുവതാരങ്ങളുടെ വിജയഗാഥ തുടരുകയാണ്. ടീമുകളിൽ മുംബൈ ഇന്ത്യൻസ് വിജയക്കുതിപ്പു തുടരുമ്പോൾ ചെന്നൈ സൂപ്പർകിംഗ്‌സും റോയൽ ചലഞ്ചേഴ്‌സും വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ഫുട്‌ബോളിൽ ലെവൻഡോവ്‌സികിയ്‌ക്ക് ആദരം ലഭിച്ചയാഴ്ചയാണിത് . ഒപ്പം ബയേണിന് കിരീടം നേട്ടവും ഈ ആഴ്ചത്തെ വാർത്തയാണ്. ഫ്രഞ്ച് ഓപ്പണിൽ നദാലിനും ജോക്കോവിച്ചിനും മുന്നേറ്റമാണ് ടെന്നീസ് ലോകത്തിലെ വിശേഷം .
ഗ്യാലറി വ്യൂവിലൂടെ പോയവാരത്തിലെ കായികവിശേഷങ്ങളാണ് അവലോകനം ചെയ്യപ്പെടുന്നത്.
യുവതാരങ്ങൾ നിറഞ്ഞാടി ഐ.പി.എൽ
ഐ.പി.എല്ലിൽ യുവതാരങ്ങൾ തകർപ്പൻ പ്രകടനങ്ങൾ തുടരുകയാണ്. ഒപ്പം കോഹ്ലിയും ധോണിയും ഗംഭീര ജയങ്ങളോടെ ഈ ആഴ്ച മടങ്ങിയെത്തിയിരിക്കുകയാണ് . ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിതും രാഹുലും ബുംമ്രയും ഷമിയും മികച്ച പ്രകടനം പുറത്തെടുത്തതും ആരാധകർക്ക് ആവേശമായിരിക്കുന്നു. വിദേശ താരങ്ങളിലെ ചെന്നൈയുടെ ബാറ്റിംഗ് കരുത്തായ ഷെയ്ൻ വാട്‌സൺ ശക്തമായ തിരിച്ചുവരവ് നടത്തിയതും മുംബൈയുടെ കീറൻ പൊള്ളാർഡിന്റെ പ്രഹര ശേഷി ആവോളം ആസ്വദിച്ചയാഴ്ചയാണ് കടന്നുപോകുന്നത്. സഞ്ജുസാംസൺ മൂന്നാം മത്സരത്തിൽ നിറംമങ്ങിയ ആഴ്ചയിൽ ദേവ്ദത്ത് പടിക്കൽ മികച്ച ഫോം തന്നെയാണ് പുറത്തെടുത്തത്. ഇഷൻ കിഷനും, പ്രിയം ഗാർഗും യുവതാരങ്ങളിൽ തിളങ്ങിയിരിക്കുന്നത് .
പത്തുവിക്കറ്റിന്റെ അതിഗംഭീര തിരിച്ചുവരവാണ് ചെന്നൈ സൂപ്പർകിംഗ്‌സ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടത്തിയത്. പഞ്ചാബിന്റെ 178നെതിരെ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെയാണ് ചെന്നൈ ജയം സ്വന്തമാക്കിയത്. ഷെയിൻ വാട്‌സണും(83) ഡ്യൂ പ്ലെസിയും(87) ചേർന്നാണ് ബാറ്റിംഗ് വിരുന്ന് ആരാധകർക്ക് സമ്മാനിച്ചത്. രാഹുലിന്റെ 63 റൺസും നിക്കോളാസ് പൂരന്റെ 33-ാം റൺസിന്റേയും ബലത്തിലാണ് പഞ്ചാബ് 178 റൺസ് നേടിയത്.
രാജസ്ഥാൻ റോയൽസിന്റെ കുതിപ്പിനെ പിടിച്ചുകെട്ടി കോഹ്‌ലിയുടെ ബാഗ്ലൂർ മുന്നേറി. സഞ്ചുവിനെ 4 റൺസിനും സ്മിത്തിനെ 5 റൺസിനും പുറത്താക്കി 154ൽ രാജസ്ഥാനെ ബാംഗ്ലൂർ ഒതുക്കി. ബാറ്റിംഗിൽ മികച്ച ഫോം തുടരുന്ന മലയാളി യുവതാരം ദേവദത്ത് പടിക്കലിന്റെ 63 റൺസും നായകൻ കോഹ്‌ലിയുടെ 72 റൺസിന്റെ മികച്ച തിരിച്ചുവരവും 8 വിക്കറ്റുകളുടെ ജയം ടീമിന് സമ്മാനിച്ചു.
ശ്രേയസ്സ് അയ്യരും പൃഥ്വിഷായും ഋഷഭ് പന്തും തിളങ്ങിയ മത്സരത്തിൽ ഡൽഹി 18 റണ്ഡസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ചു. 38 പന്തിൽ 88 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ്സ് അയ്യരുടെ ബാറ്റിംഗ് മികവാണ് ഡൽഹിക്ക് ജയം സമ്മാനിച്ചത്. ഇത്തവണ ആദ്യ അർദ്ധ സെഞ്ച്വറി നേട്ടത്തോടെ 66 റൺസുമായി പൃഥ്വി ഷോ തന്റെ മികവ് പുറത്തെടുത്തു.
ലെവൻഡോവ്സകി എന്ന താരം
ഫുട്ബോളിൽ യൂറോപ്പിലെ താരമാര് എന്ന ചോദ്യത്തിനുത്തരം ബയേൺ മ്യൂണിച്ചിന്റെ ലെവൻഡോവ്സകിയിൽ എത്തിനിൽക്കുകയാണ്. യുവേഫയുടെ 2019-20 സീസണിലെ താരത്തിനുള്ള ബഹുമതിയാണ് യൂറോപ്പിൽ ലെവൻഡോവ്‌സ്‌കിയെ അർഹനാക്കിയത്. ജർമ്മൻലീഗിലും ചാമ്പ്യൻസ് ലീഗിലും വ്യക്തിഗതമായു ടീമിനായും നടത്തിയ പ്രകടനങ്ങളാണ് അവാർഡിന് അർഹമായത്. യൂറോപ്പിലെ പരിശീലകരും 55 മാദ്ധ്യമപ്രവർത്തകരും അടങ്ങുന്ന സംഘമാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ 10 മത്സരങ്ങളിൽ 15 ഗോളുകൾ നേടിയതാണ് മുൻതൂക്കത്തിന് കാരണം. ഒപ്പം ബുന്ദേസ്ലീഗയിൽ 31 കളികളിലായി 34 ഗോളുകളും അടിച്ചു. ഇതേ ബഹുമതി മെസ്സി രണ്ടു തവണയും റൊണാൾഡോ മൂന്നു തവണയും നേടിയിട്ടുണ്ട്. പരിശീലകനുള്ള ബഹുമതിയും ബയേൺ ക്ലബ്ബിനാണ് ലഭിച്ചത്. ഹാൻസി ഫ്‌ലികിനാണ് മികച്ച പരിശീലകനുള്ള ബഹുമതി യുവേഫ നൽകിയത്.
ആൻസൂ ഫാത്തിയെന്ന കൗമാര താരം
ബാഴ്സലോണയിൽ മെസ്സിക്കൊപ്പം ആൻസൂ ഫാത്തിയുടെ തകർപ്പൻ പ്രകടനങ്ങളാണ് പോയ ആഴ്ചയിലെ കളിവിശേഷം. ബാഴ്‌സലോണയ്‌ക്കായി ലയൺ മെസ്സിക്കൊപ്പം നിറഞ്ഞാടുകയാണ് ആൻസു ഫാത്തിയെന്ന കൗമാര താരം. വില്ലറയലിനെതിരായ മത്സരത്തിൽ ഫാത്തിയുടെ ഇരട്ട ഗോളുകളാണ് ബഴ്‌സയ്‌ക്ക് 4-0ന്റെ ജയം സമ്മാനിച്ചത്.
ബയേൺ മ്യൂണിച്ചിന് സൂപ്പർ കപ്പ് കിരീടം
ജർമ്മൻ ലീഗിലെ കരുത്തരായ ബയേൺ മ്യൂണിച്ചിന് സൂപ്പർ കപ്പ് കിരീടനേട്ടം. യുവേഫാ സൂപ്പർ കപ്പിന് പുറകേയാണ് ബയേൺ 3-2ന് ഡോട്ട്മുണ്ടിനെ തോൽപ്പിച്ച് സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയത്. സീസണിലെ അഞ്ചാം കിരീടമാണ് ബയേൺ സ്വന്തമാക്കിയത്.
മാഞ്ചസ്റ്റർ യൂണൈറ്റഡിന് കനത്ത തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെ 6-1ന് തകർത്ത ടോട്ടനമാണ് ഈ ആഴ്ച സൂപ്പർ ടീമായി മാറിയത്. നായകൻ ഹാരീ കെയിനും സൂൻ ഹ്യൂഗ് മിന്നുമാണ് ടോട്ടനത്തിന് ജയം നൽകി ഇരട്ട ഗോളുകൾ നേടി.
ഇംഗ്ലീഷ് കരബാവോ ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യൂണൈറ്റഡും സിറ്റിയും ക്വാർട്ടറിൽ കടന്നു. ലീഗിൽ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ആഴ്സണലും ക്വാർട്ടറിലെത്തി. ബേൺലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത മാഞ്ചസ്റ്റർ സിറ്റിയാണ് ആഴ്‌സണലിന്റെ എതിരാളി. ബ്രൈറ്റണെ 3-0ന് തകർത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരബാവോ ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിൽ ക്വാർട്ടറിലെത്തിയത്. ചെൽസിയെ പെനാൽറ്റിയിൽ തകർത്താണ് ടോട്ടനവും ക്വാർട്ടറിലെത്തി.
ഫ്രഞ്ച് ഓപ്പണിൽ നദാൽ മുന്നേറ്റം
കളിമൺ കോർട്ടിലെ ഗ്രാൻഡ് സ്ലാമായ ഫ്രഞ്ച് ഓപ്പണിൽ റഫേൽ നദാലും ഡോമിനിക് തീമും ക്വാർട്ടറിലെത്തി. വനിതകളിൽ സെറിനയും സിമോണ ഹാലെപ്പും അട്ടിമറിക്കപ്പെട്ടു. നദാൽ അമേരിക്കയുടെ സെബാസ്റ്റ്യൻ കോർദയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് തകർത്തപ്പോൾ, ഡോമിനിക് തീം അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ ഹ്യൂഗോ ഗാസ്റ്റണിനെതിരെ ജയിച്ചത്. ഇതേസമയം സീഡഡ് താരം അലക്‌സാണ്ടർ സ്വരേവ് പുറത്തായി. ജോക്കോവിച്ചും ഷ്വാറ്റ്‌സ്മാനും സെമി പ്രതീക്ഷയിലാണ്.
വനിതകളിൽ സെറീനാ വില്യംസും സിമോണ ഹാലെപ്പും അട്ടിമറിക്കപ്പെട്ടു. രണ്ടാം റൗണ്ടിൽ പിരങ്കോവയാണ് സെറീനയെ പുറത്താക്കിയത്.ഒന്നാം സീജ് സിമോണ ഹാലെപ്പിനെ സ്വിയാതീക്കാണ് അട്ടിമറിച്ചത്. സ്വിതോലിനയും വിറ്റോവയും സോഫിയാ കെനിനും ക്വാർട്ടറിലെത്തി.
ഫ്രഞ്ച് ഓപ്പൺ ഡബിൾസിൽ ഇന്ത്യൻ പുരുഷ താരങ്ങൾക്ക് ഒന്നാം റൗണ്ട് കടക്കാനായില്ല. റോഹൻ ബൊപ്പണ്ണയും ദിവിജ് ശരണുമാണ് വിദേശ പങ്കാളികളുമൊത്ത് കളിമൺ കോർട്ടിൽ ഇറങ്ങിയത്.
ആദ്യ റൗണ്ടിൽ ദിവിജ് ശരൺ-കൊറിയയുടെ വോൻ സൂ വൂ സഖ്യം സുഗോർ-ക്രാജിസെക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. ആദ്യ റൗണ്ടിൽത്തന്നെ ഇന്ത്യയുടെ സീനിയർ താരം റോഹൻ ബൊപ്പണ്ണയും തോറ്റ് മടങ്ങി. ബൊപ്പണ്ണ-ഷാപ്പാലോവ് സഖ്യത്തെ ജാക് സോക്-പോസ്പിസിൽ സഖ്യമാണ് പരാജയപ്പെട്ടത്. 2017ലെ മിക്‌സഡ് ഡബിൾസിൽ ഗാബ്രിയേലാ ഡാബോവ്‌സിയുമൊത്ത് കിരീടം ചൂടിയ താരമാണ് ഇന്ത്യയുടെ റോഹൻ ബൊപ്പണ്ണ.
ലണ്ടൻ മാരത്തൺ
കൊറോണ പ്രതിസന്ധിക്കിടെ ലോകം കാത്തിരിക്കുന്ന മാരത്തണിൽ ലോകചാമ്പ്യൻ കെനേസിയ ബെക്കലേ പരിക്കേറ്റ് പിന്മാറിയതാണ് ആരാധകരെ നിരാശരാക്കുന്നത്. നാൽപ്പതാമത് ലണ്ടൻ മാരത്തണാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ തവണ ചാമ്പ്യനായത് കെനിയയുടെ കിംപ്‌ചോഗെയാണ്. എത്തിയോപ്പിയയുടെ ലോകോത്തര മാരത്തൺ താരമാണ് കെനേസിയ ബേക്കലേ. കണങ്കാലിനേറ്റ പരിക്കുകാരണം മത്സരിക്കുന്നില്ലെന്നാണ് ബേക്കലേയുടെ തീരുമാനം. നാലു തവണ ചാമ്പ്യനാണ് ബേക്കലേ.
Comments