ന്യൂഡൽഹി : രാജ്യത്തെ സിനിമ തിയറ്ററുകൾ തുറക്കുന്നതിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ് നിബന്ധനകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 15 മുതൽ സംസ്ഥാനങ്ങളുടെ തീരുമാനം അനുസരിച്ച് സിനിമ തിയറ്ററുകൾ തുറക്കാമെന്നും ജാവ്ദേക്കർ വ്യക്തമാക്കി.
തിയറ്ററുകളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല. എല്ലാവരേയും തെർമൻ സ്ക്രീനിംഗ് നടത്തിയതിനു ശേഷമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. ക്യൂ നിൽക്കാൻ സാമൂഹ്യ അകലം പാലിക്കുന്നവിധത്തിൽ അടയാളപ്പെടുത്തൽ നിർബന്ധമാണ്. ആറടി അകലത്തിൽ മാത്രമേ ആളുകളെ ഇരുത്താവൂ എന്നും നിബന്ധനകളിൽ പറയുന്നു. മാസ്കുകൾ നിർബന്ധമാണ്.
മൾട്ടിപ്ലക്സുകൾ സമയബന്ധിതമായി വേണം സിനിമ പ്രദർശിപ്പിക്കാൻ. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിൽ സിനിമ പ്രദർശിപ്പിക്കാൻ പാടില്ല. തീയറ്ററുകൾക്കുള്ളിലേക്ക് കയറുന്നിടത്തും ഇറങ്ങുന്നിടത്തും കൈകൾ തൊടാതെയുള്ള സാനിട്ടൈസർ ഉണ്ടായിരിക്കണം. തിയറ്ററിനുള്ളിൽ 24-30 ഡിഗ്രീ സെൽഷ്യസ് ആയിരിക്കണം താപനില തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ.
കണ്ടെയ്ന്മെന്റ് സോണുകളിൽ സിനിമ പ്രദർശനം നടത്താൻ അനുവാദമില്ല. നിയന്ത്രണങ്ങൾ കൂടുതൽ ആവശ്യമെങ്കിൽ സംസ്ഥാനങ്ങളുടെ തീരുമാനമനുസരിച്ച് നടപ്പിലാക്കാം. ജിഡിപിക്ക് പ്രധാന സംഭാവന നൽകുന്ന വ്യവസായങ്ങളിലൊന്നാണ് സിനിമ വ്യവസായമെന്നും നിയന്ത്രിതമായ രീതിയിൽ ആരംഭിക്കുന്നത് സാമ്പത്തിക നിലയ്‌ക്ക് അനുകൂലമാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
Comments